പേട്ട: കരിക്കകം എറുമലയില്‍ അയ്യപ്പസേവാ സമാജത്തിന്റെ പന്തല്‍ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. സ്ഥലത്തെത്തിയ പേട്ട എസ്‌ഐയെയും ആക്രമിച്ചു.
ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പത്തുവര്‍ഷമായി വൃശ്ചികമാസത്തില്‍ ഭക്തര്‍ക്കായി കഞ്ഞിസദ്യ നടത്തിയും ശബരിമലയ്‌ക്ക് പോകുന്നതിനുളള സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്ന ഇടമാണ് അയ്യപ്പതാവളം. ഇന്നലെ വൈകിട്ട് 6 മണിയോടെ മുപ്പതോളം പേരടങ്ങുന്ന സിപിഎം ഗുണ്ടാസംഘം അയ്യപ്പഭക്തര്‍ക്കായി നിര്‍മിച്ചിരുന്ന പന്തലില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു. താവളത്തിനുളളില്‍ കഞ്ഞി കുടിക്കാനെത്തിയ സ്ത്രീകള്‍ ഉപ്പെടെയുള്ള ഭക്തരെ കല്ലെറിഞ്ഞു. ഇവരെ ഓടിച്ചശേഷം പന്തലില്‍ കെട്ടിയിരുന്ന ട്യൂബ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു. പാത്രങ്ങളിലാക്കി വച്ചിരുന്ന കഞ്ഞി റോഡിലേക്ക് മറിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസിന് നേരെ കൈയ്യില്‍ കരുതിയിരുന്ന കുപ്പികള്‍ വലിച്ചെറിഞ്ഞ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പേട്ട എസ്‌ഐ ചന്ദ്രബോസിനും ബിജെപി മുന്‍ ജില്ലാകമ്മറ്റിയംഗം ഡി.ജി. കുമാരനും മറ്റ് നാലുപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്പസമയത്തിന് ശേഷം വീണ്ടുമെത്തിയ സംഘം പോലീസ് നോക്കി നില്‍ക്കെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു.
ക്ഷേത്രത്തിനു മുന്നില്‍ നിന്ന് അസഭ്യവര്‍ഷം നടത്തി. ഗുണ്ടകള്‍ പോര്‍വിളിയുമായി നിന്നതോടെ കരിക്കകം ക്ഷേത്രത്തില്‍ എത്തിയ ഭക്തജനങ്ങള്‍ ഓടിരക്ഷപ്പെട്ടു. കരുതിക്കൂട്ടിയുളള സിപിഎമ്മിന്റെ അജണ്ടയായിരുന്നു കരിക്കകത്ത് അരങ്ങേറിയത്. മുന്‍ കൗണ്‍സിലര്‍മാരായ സുരേഷ്, രതീന്ദ്രന്‍, കടകംപളളി മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പളളം മനു, വലിയ കുട്ടന്‍, ശ്രീകണ്ഠന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കയിത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കടകംപളളി പ്രദേശത്ത് ഇന്ന് കരിദിനം ആചരിക്കുമെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സി. സജിത് കുമാര്‍ പറഞ്ഞു.
















