തിരുവനന്തപുരം: ന്യുസിലാന്റിനെതിരായ പരമ്പര വിജയത്തിന്റെ ആഹ്‌ളാദത്തേക്കാള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പറയാനുണ്ടായിരുന്നത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തെയും കാണികളെയും കുറിച്ച്. മത്സരശേഷം കോഹ്‌ലിയുമായി സംസാരിച്ചപ്പോള്‍ അച്ചടക്കവും ആവേശവും സമാസമം സമന്വയിപ്പിച്ച് ഗാലറിയെ ത്രസിപ്പിച്ച കാണികളെ കുറിച്ചുതന്നെയാണ് കൂടുതല്‍ പറയാനുണ്ടായിരുന്നത് ‘മനോഹരമായ സ്‌റ്റേഡിയവും ഔട്ട് ഫീല്‍ഡുമാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം അര്‍ഹിച്ചിരുന്നു.
കാണികള്‍ മാത്രമല്ല, സംഘാടകരും നന്ദി അര്‍ഹിക്കുന്നു. തുടര്‍ച്ചയായി മഴ പെയ്തിട്ടും മിനിറ്റുകള്‍ക്കുള്ളില്‍ വെള്ളം വറ്റിച്ച് കളിക്ക് സജ്ജമാക്കിയത് അംഗീകരിച്ചേ പറ്റൂ. ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നു.’ കോഹ്‌ലി പറഞ്ഞു.
മഴ തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ കളി മുടങ്ങുമെന്നു തോന്നി. അന്നേരം മഴയെ വകവെക്കാതെ കോഹ്‌ലി സഹകളിക്കാരെയും കൂട്ടി ഫുട്‌ബോള്‍ കളിക്കാനിറങ്ങിയിരുന്നു. അത് കാണികളോട് കാണിച്ച ആദരവെന്ന് വ്യക്തമാക്കുന്നതായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍.
രാജ്‌കോട്ട് മത്സരം തോല്‍പ്പിച്ചത് മഹേന്ദ്രസിങ് ധോണിയാണെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും ധോണി രാജ്യാന്തര ട്വന്റി20യില്‍നിന്ന് വിരമിക്കണമെന്ന മുന്‍ താരങ്ങളായ വി.വി.എസ് ലക്ഷ്മണ്‍, അജിത് അഗാര്‍ക്കര്‍ എന്നിവരുടെ അഭിപ്രായത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ വിരാട് കോഹ്‌ലി പൊട്ടിത്തെറിച്ചു.
‘എന്തുകൊണ്ടാണ് ആളുകള്‍ ധോണിക്കു നേരെ വിരല്‍ ചൂണ്ടുന്നതെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ മൂന്നു തവണ പരാജയപ്പെട്ടാലും എനിക്ക് 35 വയസ്സില്‍ കുറവായതിനാല്‍ ആരും എന്നെ കുറ്റപ്പെടുത്തുന്നില്ല. വയസ്സല്ല കാര്യം. കളിക്കാനുള്ള ക്ഷമതയാണ് പ്രധാനം. ധോണി എല്ലാത്തരം കായികക്ഷമത പരിശോധനകളും ജയിച്ച ശേഷമാണ് കളത്തിലിറങ്ങുന്നത്. ബാറ്റുകൊണ്ടും ഫീല്‍ഡില്‍ തന്ത്രം മെനഞ്ഞും ധോണി ടീമിനാകെ ഊര്‍ജ്ജം പകരുന്നുണ്ട്. ശ്രീലങ്ക, ആസ്‌ട്രേലിയ പര്യടനങ്ങളിലെ ധോണിയുടെ പ്രകടനം എത്രയോ മികച്ചതായിരുന്നു. ന്യുസിലാന്‍ഡ് പരമ്പരയില്‍ ധോണിക്ക് കാര്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.’ കോഹ്‌ലി വിശദീകരിച്ചു.
രാജ്‌കോട്ട് കളി തോറ്റതിന് ധോണിയെ ഒരു കാരണവശാലും കുറ്റപ്പെടുത്താനാവില്ലന്നാണ് കോഹ്‌ലിയുടെ പക്ഷം. ‘ധോണി പരമാവധി പൊരുതി നോക്കി. 37 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയും സഹിതം 132.43 സ്‌െ്രെടക്ക് റേറ്റില്‍ 49 റണ്‍സെടുത്തു. ആ സമയത്ത് ബാറ്റുകൊണ്ട് എന്തെങ്കിലും അദ്ഭുത പ്രകടനം നടത്താവുന്ന നിലയിലായിരുന്നില്ല. 200ന് അടുത്തുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരും കൃത്യമായ സംഭാവന നല്‍കിയേ പറ്റൂ. ഒരു ബാറ്റ്‌സ്മാന്‍ 200നു മുകളില്‍ സ്‌െ്രെടക്ക് റേറ്റും സൂക്ഷിക്കണം. ഞാന്‍ പരമാവധി ശ്രമിച്ചു. അവസാന ഓവറുകളില്‍ ധോണിയും പൊരുതി.
പക്ഷേ എത്തിപ്പിടിക്കാനാകാത്ത ലക്ഷ്യമായിരുന്നു മുന്നില്‍ . ആ കളിയില്‍ ഹാര്‍ദ്ദിക് പാണ്ഡെക്കും റണ്‍സ് എടുക്കാനായില്ല. എന്നിട്ടും ധോണിയെമാത്രം കുറ്റപ്പെടുത്തുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ധോണി ബാറ്റിംഗിനിറങ്ങിയ സമയം കുടി നോക്കണം. ആവശ്യമായ റണ്‍റേറ്റ് 8 നും 9 നും മുകളില്‍. വിക്കറ്റും കുറവ്. പുതിയ ബോളും. ആ സാഹചര്യത്തിലും ധോണി നന്നായി പൊരുതി. ടീമിനും മാനേജ്‌മെന്റിനും ധോണി ബാറ്റിംഗിനിറങ്ങിയ സമയത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഞങ്ങളെ ഉത്തേജിപ്പിക്കുകയോ വികാരം കൊള്ളിക്കുകയോ ചെയ്യില്ല.’ കോഹ്‌ലി പറഞ്ഞു.
കളിയില്‍ എവിടെ എങ്ങനെ നില്‍ക്കണമെന്ന് ധോണിക്കറിയാം. വിരമിക്കണമോ വേണമോ എന്നത് അദ്ദേഹം തീരുമാനിക്കും. അതിനായി ക്ഷമ കാണിക്കുകയാണ് വേണ്ടത്. ധോണിക്കുവേണ്ടി മറ്റുള്ളവര്‍ തീരുമാനമെടുക്കേണ്ടന്നാണ് തന്റെ അഭിപ്രായമെന്നും ഇന്ത്യന്‍ നായകന്‍ വിശദീകരിച്ചു.
















