മുംബൈ: ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയവരിലേക്കെത്താന്‍ മൂന്നു ദിവസം, ഒടുവില്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ട പത്തു ലക്ഷം രൂപയുമായി ഒന്‍പതു മണിക്കൂര്‍ വിവിധ ട്രെയിനുകളില്‍ യാത്ര… ഹേതല്‍ ഷാ എന്ന ഭാര്യക്കു തന്നെയായിരുന്നു ഒടുവില്‍ വിജയം. ഹേതലിനൊപ്പം പോലീസും നിന്നു. ഭര്‍ത്താവ് ഭാവിന്‍ ഷായെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്തു.
ബോളിവുഡ് സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് ഹേതലിന്റെ ജീവിതത്തില്‍ മൂന്നു ദിവസം അരങ്ങേറിയത്. അന്ധേരിയില്‍ കെമിക്കല്‍ ബിസിനസ് നടത്തുന്ന ഭാവാന്‍ ഷാ ചില ഓഫീസ് കാര്യങ്ങള്‍ക്കായാണ് ഒക്‌ടോബര്‍ 31നു വീട്ടില്‍ നിന്നു പോയത്. കുറച്ചു സമയം കഴിഞ്ഞ് ഭാര്യയെ ഫോണില്‍ വിളിച്ച് താന്‍ തിരിച്ച് വീട്ടിലേക്കു വന്നുകൊണ്ടിരിക്കുന്നുവെന്നു പറഞ്ഞു. എന്നാല്‍, അര്‍ധരാത്രിയായിട്ടും ഭാവിന്‍ വീട്ടിലെത്തിയില്ല.
ഹേതലും ബന്ധുക്കളും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേന്ന് ഉച്ചയോടെ ഹേതലിനു ഫോണ്‍ വന്നു. വാട്ട്‌സ്ആപ്പില്‍ അയച്ച വീഡിയോ നോക്കാന്‍ ആവശ്യപ്പെട്ടു. മര്‍ദനമേറ്റ് അവശനായ നിലയില്‍ ഭാവിന്‍ സംസാരിക്കുന്നതായിരുന്നു വീഡിയോ. 82 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കി തന്നെ രക്ഷിക്കണം എന്നും ആവശ്യപ്പെട്ടു. ഇക്കാര്യവും ഹേതല്‍ അംബോലി പോലീസിനെ അറിയിച്ചു. തട്ടിക്കൊണ്ടുപോയ ആളുകളെ കണ്ടെത്താന്‍ സഹകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
പിന്നീടുള്ള മണിക്കൂറുകളില്‍ പലതവണ അക്രമി സംഘത്തില്‍ നിന്നു ഫോണ്‍ വന്നു. വീണ്ടും വാട്ട്‌സ്ആപ്പില്‍ വീഡിയോ ദൃശ്യങ്ങള്‍ അയച്ചു. അവരുമായി ഹേതല്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇത്രയും പണം നല്‍കാനില്ലെന്നും തുക കുറയ്‌ക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലൊക്കെ അക്രമികളെ കണ്ടെത്താനായിരുന്നു പോലീസ് ശ്രമം. എന്നാല്‍, പലപ്പോഴും ഫോണ്‍വിളികള്‍ വാട്ട്‌സ്ആപ്പ് വഴിയായിരുന്നതും അക്രമി സംഘം ഗുജറാത്ത് അതിര്‍ത്തിയിലേക്കും തിരിച്ചും മാറിമാറി സഞ്ചരിച്ചതും പോലീസിനു തലവേദനയായി.
ഒടുവില്‍ പത്തു ലക്ഷം രൂപയ്‌ക്ക് ഭാവിനെ മോചിപ്പിക്കാമെന്ന് തട്ടിക്കൊണ്ടുപോയവര്‍ സമ്മതിച്ചു. പോലീസിനെ അറിയിച്ചാല്‍ ഭര്‍ത്താവിന്റെ കഴുത്തറുക്കുമെന്നും മകളേയും തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണപ്പെടുത്തി.
പിന്നീടുള്ള അലച്ചില്‍ മറ്റൊരു സ്ത്രീയുടേയും ജീവിതത്തില്‍ സംഭവിക്കരുതേയെന്നാണ് ഇപ്പോള്‍ ഹേതല്‍ പ്രാര്‍ഥിക്കുന്നത്. മൂന്നാം ദിവസം ഉച്ചയ്‌ക്ക് രണ്ടര മണി മുതല്‍ രാത്രി പതിനൊന്നര വരെ പത്തു ലക്ഷം രൂപയുമായുള്ള ഓട്ടത്തിലായിരുന്നു. വിവിധ റെയില്‍വേ സ്റ്റേഷനുകളിലൂടെ അക്രമി സംഘം ഹേതലിനെ ഓടിച്ചു. ഒരിടത്തു ചെല്ലുമ്പോള്‍ മറ്റൊരിടത്തേക്കു വരാന്‍ ഫോണില്‍ ആവശ്യപ്പെടും. പക്ഷേ, ഈ നേരമെല്ലാം മൂന്നു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഹേതലിനൊപ്പമുള്ളത് അക്രമിസംഘം ശ്രദ്ധിച്ചില്ല.
ഗോരേഗാവ്, കുന്‍ഡിവ്‌ലി, നയിഗാവ്, വിരാര്‍ തുടങ്ങി പല സ്റ്റേഷനുകളിലും ഹേതല്‍ ഇറങ്ങിക്കയറി. ഒരു ഘട്ടത്തില്‍ ടെന്‍ഷനില്‍ ടിക്കറ്റെടുക്കാന്‍ മറന്നതിന് അന്ധേരി സ്റ്റേഷനില്‍ ഫൈനും അടയ്‌ക്കേണ്ടി വന്നു. വസായ് സ്റ്റേഷനില്‍ അക്രമി സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ഹേതലിന്റെ അടുത്തെത്തി പണം നല്‍കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്നു തന്നെ പോലീസ് ഇവരെ പിടികൂടി.
മറ്റ് നാലു പേരെക്കൂടി അറസ്റ്റ് ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകലിന്റെ ചുരുളഴിഞ്ഞത്.
ഭാവിന്റെ സഹോദരനെ പരിചയമുണ്ടായിരുന്ന മുഹമ്മദ് ഷാനു ഷെയിക്ക് എന്നയാളായിരുന്നു ആസൂത്രകന്‍. ഇയാളുടെ കച്ചവടം പൊളിഞ്ഞപ്പോള്‍ പണമുണ്ടാക്കാന്‍ ഈ പദ്ധതി തയാറാക്കുകയായിരുന്നു. ഭാവിന്റെ കുടുംബത്തില്‍ നിന്നു പണം കിട്ടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു തന്നെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഹേതലിന്റെ സമചിത്തതയോടെയുള്ള പെരുമാറ്റവും പോലീസിന്റെ ഇടപെടലും ആ നീക്കങ്ങള്‍ തകര്‍ത്തു. മുഹമ്മദ് ഷാനു അടക്കം ആറു പേരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















