ഒരു മാസത്തോളം ഇടതുപക്ഷ മന്ത്രിമാരും നേതാക്കളും വലിയ ആഹ്‌ളാദത്തിലായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ‘അബ്രാഹ്മണ ശാന്തിക്കാരെ’- നിയമിക്കാന്‍ തീരുമാനിച്ചതാണ് കാരണം. ഇതിന്റെ വസ്തുതയിലേക്ക് പോവുംമുമ്പ് കമ്മ്യൂണിസ്റ്റുകാരുടെ പഴയകാല ചരിത്രം പരിശോധിച്ചാല്‍ അവരുടെ ഇപ്പോഴത്തെ പ്രകടനം ആശയ പാപ്പരത്തമാണെന്നു കാണാം. കാറല്‍ മാര്‍ക്‌സ് ‘ആന്‍സര്‍ ടു കമ്മ്യൂണിസം’- എന്ന പുസ്തകത്തില്‍ പറയുന്നത് ”നിങ്ങളുടെ മുമ്പിലുള്ള ഏത് മാര്‍ഗവും ഉപയോഗിച്ച് മതത്തിന്റെ സ്വാധീനത്തെ എടുക്കുകയും ദൈവം എന്ന ആശയത്തിന്റെ അന്ത്യം വരുത്തുകയും വേണം”- എന്നാണ്.
ലെനിന്‍ ‘മതത്തെപ്പറ്റി’– എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: ”നിരീശ്വരവാദവും കമ്മ്യൂണിസത്തിന്റെ അവിഭാജ്യ ഘടകമാണ്. നിരീശ്വരത്വത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരവേല നടത്തണം.”- ‘മാര്‍ക്‌സിസം’- എന്ന പുസ്തകത്തില്‍ ഏംഗല്‍സ് പറയുന്നു: ”മാര്‍ക്‌സിസത്തിന്റെ താത്വികമായ അടിസ്ഥാനം ഭൗതികവാദമാണ്. അത് പൂര്‍ണമായും നിരീശ്വരവാദപരവും സര്‍വ്വമതങ്ങള്‍ക്കുമെതിരാണ്.”-
1931-32 ല്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിനുവേണ്ടി കോണ്‍ഗ്രസ് നേതാവായിരുന്ന കേളപ്പജിയുടെ കൂടെ ഗുരുവായൂര്‍ സത്യഗ്രഹം വിജയിപ്പിക്കാന്‍ പയ്യന്നൂരില്‍നിന്ന് ജാഥ നയിച്ച എകെജിയും കൂട്ടരും ഉണ്ടായിരുന്നു. എന്നാല്‍ 1939 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായതിനുശേഷം 1946 ല്‍ മദ്രാസ് സര്‍ക്കാര്‍ മലബാറിലെ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ച് ഉത്തരവായപ്പോള്‍ കേളപ്പജിയും കൂട്ടരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് വിജയം പങ്കിട്ടതില്‍ പങ്കാളിയാകാതെ എകെജി മാറിനിന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയ ‘സാംസ്‌കാരിക വിപ്ലവം- മതം- മാര്‍ക്‌സിസം’- എന്ന പുസ്തകത്തില്‍ പറയുന്നു: ”മാര്‍ക്‌സികം ഭൗതികവാദമാണ്. ആ നിലയ്‌ക്ക് മതത്തിന് എതിരാണ്. ഒരു മാര്‍ക്‌സിസ്റ്റുകാരന്‍ ഭൗതികവാദിയായിരിക്കണം. പാര്‍ട്ടിയുടെ നേതാക്കള്‍ ദൈവത്തെ പൂജിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഭാഗത്തുള്ള പാളിച്ചയാണ്. അയ്യപ്പന്മാരെ സൃഷ്ടിക്കുന്ന ഭൗതികസാഹചര്യങ്ങള്‍ക്കെതിരായി ബഹുജനങ്ങളെ അണിനിരത്തണം. കമ്മ്യൂണിസം നടപ്പാവാതെ മതവും ഈശ്വരവിശ്വാസവും വേരറ്റുപോവുകയില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മതമില്ല, അതുകൊണ്ട് എല്ലാവരേയും സ്‌നേഹിക്കുന്നു.”-
വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ 1986 ലെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അമ്പലം, പള്ളി, ജമായത്ത് കമ്മറ്റി, ഉത്‌സവകമ്മറ്റി എന്നിവയില്‍ പങ്കെടുക്കരുത്. വീടുകളില്‍ മതപരമായ ചടങ്ങുകള്‍ നടത്തരുത് എന്നൊക്കെ നിര്‍ദ്ദേശിക്കുന്നതായി അന്നത്തെ പത്രങ്ങളില്‍ വന്നിരുന്നു. ഈ വസ്തുതകള്‍ വച്ചുനോക്കുമ്പോള്‍ അടുത്തകാലത്ത് സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ക്ഷേത്രങ്ങളോടു തോന്നുന്ന ആഭിമുഖ്യം ആശയപാപ്പരത്തംകൊണ്ടാണ്. അതല്ല, പൗരാണിക ഭാരതത്തിന്റെ എല്ലാറ്റിലും ഈശ്വരനെ ദര്‍ശിക്കുന്ന നമ്മുടെ പാരമ്പര്യത്തിലേക്കുള്ള ധൂര്‍ത്തപുത്രന്മാരുടെ മടങ്ങിവരവാണെങ്കില്‍ സ്വാഗതാര്‍ഹം.
2002 ലാണ് സുപ്രീംകോടതി അബ്രാഹ്മണരേയും പൂജാരിമാരാക്കാമെന്ന് വിധിച്ചത്. ഇതുപ്രകാരം പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ പലരും തിരുവിതാംകൂറില്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായിരുന്നിട്ടുണ്ട്. ഈ ലേഖകന്റെ വീടിനടുത്തുള്ള പുതുക്കുളങ്ങര ക്ഷേത്രത്തില്‍ 10 വര്‍ഷമായി ജന്മംകൊണ്ട് ബ്രാഹ്മണരല്ലാതെ- കര്‍മ്മംകൊണ്ട് ബ്രാഹ്മണരായ വിവിധ സമുദായക്കാരാണ് ശാന്തിക്കാര്‍. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭരണത്തിലുള്ള ക്ഷേത്രമാണിത്. ഇവിടെ ഭക്തജനങ്ങള്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടായിട്ടില്ല. മാത്രമല്ല, സിപിഎം ഏരിയാ സെക്രട്ടറിയുടെ വാര്‍ഡിലാണ് ക്ഷേ്രതം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ 36 അബ്രാഹ്മണ ശാന്തിക്കാരെ വച്ചത് തങ്ങളുടെ നേട്ടമായി സിപിഎമ്മും ഇടതുമുന്നണിയും പ്രചരിപ്പിക്കുന്നതില്‍ കഴമ്പില്ല.
ഇപ്പോള്‍ നിയമിക്കപ്പെട്ട ശാന്തിക്കാര്‍ക്ക് ജന്മംകൊണ്ട് ബ്രാഹ്മണരല്ലെങ്കിലും കര്‍മംകൊണ്ട് ബ്രാഹ്മണരാകാനും പൂജാദികര്‍മ്മങ്ങള്‍ ചെയ്യാനും വേണ്ടതായ അറിവ് നല്‍കിയത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പണ്ഡിതന്മാരാണ് എന്ന വസ്തുത മറക്കേണ്ട.
















