2017 ആഗസ്റ്റില്‍ അരുണാചല്‍പ്രദേശിലെ പേമാഖണ്ഡു നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ”ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍ഡിജനസ് ഫെയ്‌ത്ത്‌സ് ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സി’നു രൂപംനല്‍കി. മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അരുണാചല്‍പ്രദേശിന്റെ തനതു സംസ്‌കാരം വിസ്മൃതിയിലേക്കാണ്ടു പോകാതിരിക്കാന്‍ കൃത്യമായ നടപടികളെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.
പത്രവാര്‍ത്തകളില്‍നിന്നും മനസ്സിലായത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ മുന്നോട്ടുവന്നു എന്നാണ്. തനതു വിശ്വാസങ്ങളെ സംരക്ഷിക്കാനെന്ന പേരിലാണ് പ്രത്യേക വകുപ്പ് തുടങ്ങിയതെങ്കിലും സര്‍ക്കാര്‍ തങ്ങളെയാണ് ഉന്നംവയ്‌ക്കുന്നതെന്ന് ക്രൈസ്തവ സഭകള്‍ ആരോപണമുയര്‍ത്തി.
സഭയെ സമ്മര്‍ദ്ദത്തിലാഴ്‌ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും എല്ലാ മതങ്ങളെയും ഒരുപോലെ കാണണമെന്നും അരുണാചല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ സെക്രട്ടറി ടോകോ ടെകി അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്ത് മതപരിവര്‍ത്തനത്തിന്റെ തോത് വളരെ കൂടുതലാണെന്നാണ് ജനസംഖ്യാപഠനങ്ങള്‍ തെളിയിക്കുന്നത്. 2001 ലെ കണക്കനുസരിച്ച് അരുണാചല്‍ പ്രദേശിലെ മൊത്തം ജനസംഖ്യയുടെ 18.7 ശതമാനമായിരുന്നു ക്രൈസ്തവര്‍. ഒരു ദശകത്തിനുശേഷം, 2011 ല്‍ അത് മുപ്പത് ശതമാനമായി ഉയര്‍ന്നു. ഔദ്യോഗിക കണക്കാണിത്. യഥാര്‍ത്ഥ സംഖ്യ ഒരുപക്ഷേ ഇതിലുമധികമായിരിക്കണം.
ക്രിസ്ത്യന്‍ ജനസംഖ്യ കൂടുന്നതനുസരിച്ച് തദ്ദേശീയമായ പല ആത്മീയ പാരമ്പര്യങ്ങളും മാഞ്ഞുപോകുന്നു. ഡോനി-പോളോ, രംഗ്ഫ്രാ എന്നിവയും, ചില ബൗദ്ധ വിഭാഗങ്ങളും ഇത്തരത്തില്‍ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ഒരുപാട് കഷ്ടതകളനുഭവിക്കുന്ന വനവാസി വിഭാഗക്കാര്‍ ക്രിസ്തുവിനാല്‍ ആകര്‍ഷിക്കപ്പെടുകയും സൗഖ്യം നേടുകയും ചെയ്യുന്നു എന്നാണ് സഭയുടെ ഭാഷ്യം. വനവാസികളെ നവീകരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സുവിശേഷക്കാര്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ ഒരു ദശകത്തില്‍ നടന്ന സംഭവങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ കിട്ടുന്ന ചിത്രം അത്ര സുഖകരമായതല്ല. ക്രിസ്ത്യന്‍ അനുകൂല സംഘങ്ങള്‍ പടച്ചുവിടുന്ന കഥകളില്‍നിന്ന് എത്രയോ വ്യത്യസ്തമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യങ്ങള്‍. 2004 ആഗസ്റ്റില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയൊന്നു നോക്കൂ. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അരുണാചല്‍ പ്രദേശിലെ ചാംഗ്‌ലാംഗ് ജില്ലയിലെ നാലു ആദിവാസി ഗ്രാമങ്ങളിലേക്ക് കുറച്ച് സന്ദര്‍ശകര്‍ കയറിച്ചെന്നു. അവര്‍ വെറും കയ്യോടെയല്ല വന്നത്. കൈയില്‍ ഓട്ടോമാറ്റിക് തോക്കുകളടക്കമുള്ള ആയുധങ്ങളുമുണ്ടായിരുന്നു. ഒന്നുകില്‍ ക്രിസ്തുമതത്തില്‍ ചേരുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക. ഇതായിരുന്നു സന്ദര്‍ശകര്‍ പാവം ഗ്രാമീണരോട് ആവശ്യപ്പെട്ടത്! ‘നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്’ എന്ന സംഘടനയിലെ അംഗങ്ങളായ വിഘടനവാദികളായിരുന്നു അവര്‍. ക്രൈസ്തവ രാജ്യം നിലവില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളിലൊന്നാണ് എന്‍എസ്‌സിഎന്‍. പീഡനവും മരണവും ഭയന്ന് ആ ഗ്രാമീണര്‍ ഗ്രാമംവിട്ട് ഓടിപ്പോയി. ബൗദ്ധ വിഭാഗത്തിലെ ഒരു കൂട്ടരായിരുന്നു ആ ഗ്രാമീണര്‍. 2004 ആഗസ്റ്റ് 23 ന് ‘ദി അസം ട്രിബ്യൂണ്‍’ എന്ന പത്രത്തില്‍ ഈ സംഭവത്തെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു.
ഇത്തരം തോക്കിന്‍മുനയില്‍ നിര്‍ത്തിയുള്ള മതപരിവര്‍ത്തനങ്ങളെ പൂര്‍വ്വാഞ്ചല്‍ ബുദ്ധിസ്റ്റ് ഭിക്ഷു സംഘത്തിന്റെയും, പൂര്‍വ്വാഞ്ചന്‍ ബുദ്ധിസ്റ്റ് അസോസിയേഷന്റെയും സംയുക്ത യോഗം വളരെ ശക്തമായി അപലപിച്ചു. സമാധാനകാംക്ഷികളായ ബൗദ്ധരോടും ആദിവാസികളോടും തീവ്രവാദികളും വിഘടനവാദികളും കാണിക്കുന്ന ഹീനമായ ക്രൂരതകളില്‍ യോഗം പ്രതിഷേധിച്ചു. ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനം ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നും പത്രക്കുറിപ്പിലൂടെ അവര്‍ പ്രസ്താവിച്ചു.
തുടര്‍ന്ന് എന്തുണ്ടായി? മുഖ്യധാരാ മാധ്യമങ്ങളും സര്‍ക്കാരും പുലര്‍ത്തിയ മൗനം ഭീകരമായിരുന്നു. യുപിഎ ഭരണത്തിലിരിക്കുന്ന പത്തുവര്‍ഷങ്ങള്‍, അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തനങ്ങള്‍ നിര്‍ബാധം നിരന്തരം മുന്നേറി. 2010 ല്‍ ചാംഗ്‌ലാംഗ് ജില്ലയിലെ ടിഖാഖ് ബൗദ്ധ വിഭാഗക്കാര്‍ ബുദ്ധപൂര്‍ണിമ ആഘോഷിച്ചത് സുരക്ഷാസേനയുടെ സംരക്ഷണയിലായിരുന്നു. അവിടെവരെയെത്തി കാര്യങ്ങള്‍. ഓരോഗ്രാമീണനും ക്രിസ്തുമതത്തില്‍ ചേരണമെന്ന് എന്‍സ്‌സിഎന്‍ ഭീഷണി മുഴക്കി. ബൗദ്ധ ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ഗ്രാമീണരോടവര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
അവിടുത്തെ തലമുതിര്‍ന്ന ബൗദ്ധനേതാവ്, അഗ്ഗാമ പത്രക്കാരെ സമീപിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ക്രൈസ്തവമതം സ്വീകരിച്ചുകൊള്ളണമെന്ന അന്ത്യശാസനം എന്‍എസ്‌സിഎന്‍ ഗ്രാമീണര്‍ക്ക് നല്‍കിയെന്ന് അദ്ദേഹം പത്രക്കാരോട് വെളിപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്, ആഭ്യന്തരമന്ത്രിക്ക്, രാഷ്‌ട്രപതിക്ക്, ന്യൂനപക്ഷ കമ്മീഷന് എല്ലാം അദ്ദേഹം പരാതി സമര്‍പ്പിച്ചു.
മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതികരണം ഒരു ചെറിയ കോളം വാര്‍ത്തയിലൊതുങ്ങി. പ്രതിഷേധങ്ങളില്ല, കാര്‍ട്ടൂണുകളില്ല! തദ്ദേശീയ ജനതയ്‌ക്കു മേലുള്ള കടന്നുകയറ്റത്തിനെതിരെ ശബ്ദമുയര്‍ന്നില്ല. മതപരിവര്‍ത്തനങ്ങളും യുപിഎ ഭരണവും കൈകോര്‍ത്തു നടന്നത് കേവലം യാദൃശ്ചികമാകാന്‍ വഴിയില്ല. ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ നിയമമുണ്ടായിരുന്നിട്ടും അരുണാചല്‍പ്രദേശിലെ മതപരിവര്‍ത്തനത്തോത് ആ കാലഘട്ടത്തില്‍ കുത്തനെ ഉയര്‍ന്നു.
പേമാ ഖണ്ഡു നയിക്കുന്ന ഇപ്പോഴത്തെ സര്‍ക്കാരിനുമേല്‍ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം പോലുള്ള സംഘടനകളും അന്താരാഷ്‌ട്രാതലത്തില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന ശക്തികളും വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തനതു സംസ്‌കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാനുദ്ദേശിച്ച് ആരംഭിച്ച പ്രത്യേകവകുപ്പിന്റെ പേര് മാറ്റണമെന്ന എസിഎഫിന്റെ ആവശ്യം അരുണാചല്‍പ്രദേശ് സര്‍ക്കാരിന് അംഗീകരിക്കേണ്ടതായ അവസ്ഥ വന്നു.
അരുണാചല്‍പ്രദേശ് തന്ത്രപ്രധാനമായ ഒരു അതിര്‍ത്തി സംസ്ഥാനമാണ്. അവിടെ ഇത്തരം അഹിതകരമായ സംഭവങ്ങള്‍ നടക്കുന്നത് ആശങ്കയ്‌ക്കു വക നല്‍കുന്നുണ്ട്. ഇവിടെ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ കേവലം മതപരമായി കാണരുത്. തന്ത്രപ്രധാനമായ ഒരു മേഖലയില്‍ ക്രൈസ്തവ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതിനെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായി കാണണം.
നഷ്ടപ്പെട്ടത് നമുക്ക് വീണ്ടെടുക്കാം. പക്ഷേ തനിമ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും? ആക്രാമികമതസംഘടനകള്‍ക്കു മുന്‍പില്‍ സ്വന്തം ആത്മാവിനെ, സ്വത്വത്തെ അടിയറവച്ചാല്‍ അത് അതിഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭാരതത്തിന്റെ ബഹുസ്വരതയ്‌ക്കു അതേല്‍പ്പിക്കുന്ന ആഘാതം വളരെ കടുത്തതായിരിക്കും.
(‘ബ്രേക്കിങ് ഇന്ത്യ’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ സഹരചയിതാവും കോളമിസ്റ്റുമാണ് ലേഖകന്‍)
















