പി.പരമേശ്വര്‍ജി സംഘപ്രചാരകനാണ്. സമാജത്തിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായും, രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ ഉന്നതിക്കായും അദ്ദേഹം തന്റെ സര്‍വസ്വവും സമര്‍പ്പിച്ചു. സ്വതാല്പര്യങ്ങളോ ഉപാധികളോ ഒന്നുമില്ലാതെ സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ് പരമേശ്വര്‍ജിയുടേത്. ഒന്നും പ്രതീക്ഷിക്കാതെ അദ്ദേഹം സമാജത്തിനായി സ്വയം സമര്‍പ്പിച്ചു. തന്റെ ബുദ്ധിവൈഭവവും, സാഹിത്യപരവും രചനാപരവുമായ കഴിവുകളും സമാജത്തിന്റെ നന്മയ്ക്കായി സമര്‍പ്പിച്ചു.
പരമേശ്വര്‍ജിയില്‍നിന്ന് നാം എല്ലാം സ്വീകരിച്ചു, ഈ പ്രക്രിയ തുടരുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ പരിപാടി നമ്മുടെ സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാന്‍വേണ്ടിയാണ്. ഈ പരിപാടി പരമേശ്വര്‍ജിയുടെ ആവശ്യമല്ല, നമ്മുടെ ആവശ്യത്തിനുവേണ്ടിയാണ്. ഇത് ആദരവ് പ്രകടിപ്പിക്കാന്‍ എന്നതിലുപരി നമ്മുടെ സ്നേഹവും കടപ്പാടും പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ്. പരമേശ്വര്‍ജിയെപ്പോലുള്ള മഹദ് വ്യക്തിത്വങ്ങള്‍ സാമൂഹിക ജീവിതത്തില്‍ ചില പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമര്‍ഥരാമദാസ് പറഞ്ഞതുപോലെ സമൂഹത്തിന്റെ നിലനില്‍പ്പിനു കാരണമായതും, അതിനെ തുടര്‍ച്ചയായ ഉന്നതിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതും, സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു കാരണവുമായ ധര്‍മത്തിന്റെ സ്ഥാപനത്തിനുള്ള ക്രിയാത്മകഘടകങ്ങളാണ് പരമേശ്വര്‍ജിയെപ്പോലുള്ള മഹദ്വ്യക്തിത്വങ്ങള്.
മഹാവ്യക്തികളാണ് സമൂഹത്തിന്റെ നിലനില്‍പ്പിനാധാരം. അതുകൊണ്ടുതന്നെ നാം അവരോടുള്ള കടപ്പാട് രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുത്തുവേണം നാം ഇവിടെനിന്ന് പിരിഞ്ഞുപോകാന്‍. നാം ചില മൂല്യങ്ങളും ഗുണങ്ങളും മുന്‍തലമുറയില്‍നിന്ന് സ്വീകരിച്ചിട്ടുണ്ട്. ഈ ഗുണങ്ങളേയും മൂല്യങ്ങളെയും സമൂഹത്തിന്റെ നന്മയ്ക്കും, ധര്‍മത്തിന്റെ നിലനില്പിനുംവേണ്ടി ധാരമുറിയാതെ അടുത്തതലമുറയിലേക്കു കൈമാറ്റം ചെയ്ത് പാരമ്പര്യം നിലനിര്‍ത്തുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. സ്വായത്തമാക്കലായല്ല, കൈമാറ്റമായാണ് നാം ഇവ സ്വീകരിച്ചത്. സ്വീകരിച്ചതൊക്കെ വിതരണം ചെയ്യുന്നതോടൊപ്പം ഈ സംസ്കാര കൈമാറ്റശൃംഖലയെ പതിന്മടങ്ങു വിപുലമാക്കുക എന്നതും നമ്മുടെ കര്‍ത്തവ്യമാണ്.
സംഘടന നേരിടുന്ന വെല്ലുവിളികള്‍ക്കതീതമായി സ്വയംസേവകര്‍, സാമൂഹികമായ നല്ലകാര്യങ്ങള്‍ ഏറ്റെടുത്തുചെയ്യേണ്ടതായിട്ടുണ്ട്. പരമേശ്വര്‍ജിയെപ്പോലുള്ള മഹദ്ജീവിതങ്ങള്‍ നമുക്ക് മുന്പില്, വിക്രമാദിത്യന്റെ സ്ഥാനാരോഹണ സമയത്തെ സംഭവം സൂചിപ്പിക്കുന്നപോലെ ചില ദര്‍ശനങ്ങള്‍ വയ്ക്കുന്നുണ്ട്. ധര്‍മ്മാധിഷ്ഠിതമായി എങ്ങനെ ജീവിക്കണം എന്നതാണ് ഇത് നല്കുന്ന പാഠം. മൂല്യങ്ങള്‍ ശാശ്വതമാണ്, പക്ഷേ ആവിഷ്ക്കാരരീതികള്‍ ദേശകാലപരിസ്ഥിതിക്ക് അനുഗുണമായി പുതുമയുള്ളതാവും. വാക്കുകള്‍കൊണ്ടു വിവരിക്കാവുന്നതല്ല ഇത്. ജീവിതംകൊണ്ട് മാതൃകയാവണം.
പരമേശ്വര്‍ജി മുഖ്യശിക്ഷക് ആയിരുന്ന, രണ്ടാം സര്‍സംഘചാലക് ഗുരുജിയുടെ തിരുവനന്തപുരത്തെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുകയുണ്ടായി. അന്ന് അവിടെ പ്രചാരകനായി ഉണ്ടായിരുന്നത് എന്റെ നാട്ടുകാരനായ ചന്ദ്രപ്പൂര്‍ അപ്പാജി എന്ന് വിളിച്ചിരുന്ന മനോഹര്‍ദേവ്ജി അണ്. അദ്ദേഹം അന്ന് ഇവിടെ ശാഖ തുടങ്ങാന്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഇന്ന് നാം ആസ്വദിക്കുന്നത് ഇന്നലെകളിലെ പരിശ്രമത്തിന്റെ ഫലങ്ങളാണ്. കടപ്പാട് രേഖപ്പെടുത്തിയാല്മാത്രം പോരാ, നമ്മുടേതായ പരിശ്രമങ്ങളുമുണ്ടാവണം. സ്നേഹത്തോടെ സമൂഹന്മയ്ക്കായി നാം പ്രവര്‍ത്തിക്കണം. ഇന്നത്തെ സ്നേഹപൂര്‍ണ്ണമായ പരിശ്രമങ്ങള്‍ ഭാവിയെ പ്രകാശപൂര്‍ണ്ണമാക്കും.
ഇത്തരത്തില്‍ ഒട്ടനവധി മൂല്യങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ അവരുടെ ലക്ഷ്യത്തെയും മൂല്യങ്ങളെയും ആത്മസാക്ഷത്കരിച്ച് തനതായ പാതയിലൂടെ പരിശ്രമിച്ചുമുന്നേറാന്‍ കഴിയണം. ശാശ്വതമായ മൂല്യങ്ങളും ‘സര്‍വ്വേ ഭവന്തു സുഖിനഃ’ എന്ന ലക്ഷ്യവും വേണം. നാം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം. സമൂഹത്തില്‍ എല്ലാസമയത്തും എല്ലായിടത്തും നിഷേധാത്മക ചിന്തകളുണ്ട്. എന്തിനെക്കുറിച്ചായാലും ചിലര്‍ പറയും; അതൊന്നും സാധിക്കില്ല, നടക്കാത്ത കാര്യമാണ് എന്നൊക്കെ. പക്ഷെ നമ്മള് മനസ്സുവച്ചാല്‍ എല്ലാം സാധ്യമാവും. പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ ജീവിതങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടെന്നും, ആ പ്രേരണ ഉള്‍ക്കൊണ്ട് എനിക്കു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ഓരോരുത്തരും കരുതണം.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനം എന്നത് ഉദാത്തമായ ജീവിത മാതൃകകളെ സൃഷ്ടിക്കുക എന്നതാണ്. പലരും ചോദിക്കാറുണ്ട്- എന്താണ് ആര്‍എസ്എസ്? പലരും പല മറുപടിയും പറയാറുണ്ട്. ഒരു പ്രത്യേകലക്ഷ്യത്തിനുവേണ്ടി മൂല്യാധിഷ്ഠിതമായ, ദേശകാല പരിസ്ഥിക്കു യോജിച്ച രീതിയില്‍ ജീവിക്കുക എന്നതാണ് ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന ആദര്‍ശം. ഒരേയൊരു ലക്ഷ്യം രാഷ്ട്രത്തിന്റെ പരമമായ വൈഭവം. പക്ഷേ വ്യത്യസ്തമായ മാര്‍ഗങ്ങള്‍. നമ്മള് വിചാരിച്ചാല്‍ ഈ ലക്ഷ്യം നേടാനുള്ള ശക്തിമത്തായ ഉപകരണങ്ങളായി മാറാന്‍ കഴിയും. കാരണം പരമേശ്വര്‍ജിയെപ്പോലുള്ള വ്യക്തിത്വങ്ങളെ നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം ശക്തിനല്കുകയും, ആ ശക്തിതന്നെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ ചാക്രിക പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കും.
പരമേശ്വര്‍ജിയോടുള്ള സ്നേഹാദരങ്ങള്‍ പ്രകടമാക്കുമ്പോള്‍തന്നെ എന്തിനുവേണ്ടിയാണോ പരമേശ്വര്‍ജി പ്രവര്‍ത്തിച്ചത് അതിനായി നമ്മളും പരിശ്രമിക്കണം. എല്ലാഗുണങ്ങളും എല്ലാവര്‍ക്കുമില്ലെന്നിരിക്കിലും തീര്‍ച്ചയായും എല്ലാവര്ക്കും എന്തെങ്കിലും ഒരുഗുണം ഉണ്ടാകും. ലക്ഷ്യം നേടാന്‍ ഞാന്‍ പരിശ്രമിക്കുമെന്നും, എന്റെ സാധന സ്ഥിരതയുള്ളതാവുമെന്നും നാം ഉറപ്പാക്കണം. തിരിച്ചൊന്നും ആഗ്രഹിക്കാതെ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിക്കായി നാം പരിശ്രമിക്കണം. പരമേശ്വര്‍ജി ഇന്ന് വിചാരകേന്ദ്രത്തെ നയിക്കുന്നത് ഇതിന് ഉദാഹരണമായെടുക്കാം.
ഈയവസരത്തില്‍ ഒരു പ്രതേക സന്ദേശമൊന്നും നല്കാന് മറ്റൊരാള്‍ക്കും കഴിയില്ല. സ്വയംസേവകന്റെ ജീവിതംതന്നെയാണ് സന്ദേശം. സംഘപ്രചാരകന് എന്ന നിലയ്ക്കുള്ള പരമേശ്വര്‍ജിയുടെ ജീവിതം അത്തരത്തില്‍ മാതൃകാപരമായ ആദര്‍ശ ജീവിതമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും നമ്മുക്ക് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: