കൊച്ചി: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളിലും സേവനം ലഭിക്കും.
15,000 രൂപ വരെ ചികിത്സാ ആനുകൂല്യവും തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ട് മരിച്ചാല്‍ കുടുംബത്തിന് 2ലക്ഷം രൂപ സഹായവും ലഭിക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് അറിയിച്ചു.
സംസ്ഥാന ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തൊഴില്‍ നയത്തെക്കുറിച്ചുള്ള ശില്‍പ്പശാല ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ജനുവരി ഒന്ന് മുതല്‍ പദ്ധതി പ്രാവര്‍ത്തികമാകും. ഇതുവരെയും ഒരു ലക്ഷം പേര് അംഗമായിട്ടുണ്ട്. ഡിസംബര്‍ 31ന് 25 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ അംഗങ്ങളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പാലക്കാട് കഞ്ചിക്കോട് ഫ്ളാറ്റ് നിര്‍മ്മിച്ചുകഴിഞ്ഞു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഉടന്‍ പാര്‍പ്പിടം സമുച്ചയം നിര്‍മ്മിക്കും. അപ്നാ ഘര്‍ എന്ന പേരിലാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: