ആലപ്പുഴ: തോമസ് ചാണ്ടി പ്രസംഗത്തില്‍ ഔചിത്യം പുലര്‍ത്തേണ്ടിയിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫ് ഏറ്റെടുക്കില്ല. ജാഥാ ക്യാപ്റ്റന്‍ എന്ന നിലയില്‍ ജാഥയുടെ നിലപാട് താനാണ് പറയേണ്ടതെന്നും കാനം പറഞ്ഞു. തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്ന് ജനജാഗ്രതാ യാത്രയ്ക്ക് കുട്ടനാട്ടില്‍ നല്കിയ സ്വീകരണത്തില്‍ തോമസ് ചാണ്ടി പ്രസംഗിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിനാണ് കാനം പത്രസമ്മേളനത്തില്‍ മറുപടി പറഞ്ഞത്.
അഴിമതി ആരോപണവിധേയനായ തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് കാനം ഒഴിഞ്ഞുമാറി. അദ്ധ്യക്ഷപ്രസംഗം നടത്തിയവരാണ് ഔചിത്യം തീരുമാനിക്കേണ്ടത്. ആരെയും വെല്ലുവിളിക്കാനോ ഭീഷണിപ്പെടുത്താനോ അല്ല എല്‍ഡിഎഫ് ജാഥ നടത്തുന്നത്. ചാണ്ടിയുടെ പ്രസംഗത്തില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്വമില്ല. ചില കാര്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണെന്നും കാനം പറഞ്ഞു.
തോമസ് ചാണ്ടിയുടെ നിലപാടല്ല, എല്‍ഡിഎഫിന്റേത്. ബിജെപിക്കെതിരായി മതേതരകക്ഷികള്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ആന്റണിയുടെ നിലപാട് വ്യക്തമാക്കണം. ദേശീയ തലത്തില്‍ ബിജെപിയാണ് മുഖ്യശത്രു. കേരളത്തില്‍ എത്തുന്ന ആന്റണി കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആരെന്ന് വ്യക്തമാക്കണം. ദേശീയ തലത്തില്‍ ബിജെപിയും കേരളത്തില്‍ കോണ്‍ഗ്രസുമാണ് എല്‍ഡിഎഫിന്റെ മുഖ്യശത്രു. മാദ്ധ്യമങ്ങള്‍ എല്ലാം പോസിറ്റീവായി കാണണമെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: