തിരുവനന്തപുരം: വിദേശാധിപത്യത്തിനെതിരെ ഇന്ത്യയിലെ ആദ്യത്തെ കലാപം 1721ല്‍ ആറ്റിങ്ങലിലുണ്ടായ പോരാട്ടമാണെന്നും ഒഡീഷയില്‍ 1817 ല്‍ നടന്ന പ്രദേശിക സമരത്തെ ഇത്തരത്തില്‍ പരിഗണിക്കുന്നത് ചരിത്രപരമായി ശരിയല്ലെന്നും ചരിത്രസംരക്ഷണ സമിതി ഭാരവാഹികളായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്, കവടിയാര്‍ ദാസ്, ഡോ.ടി.പി ശങ്കരന്‍കുട്ടി നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഒഡീഷയിലെ സമരത്തെ ഒന്നാം സ്വാതന്ത്ര്യപ്രക്ഷോഭമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തരുത്. ആറ്റിങ്ങല്‍ കാലപത്തില്‍ 133 ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്.
1795 മുതല്‍ 1805 വരെ കേരളവര്‍മ പഴശിരാജ നടത്തിയ ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. 1804 ലെ തിരുവിതാംകൂര്‍ നായര്‍ പട്ടാളസമരമാണ് മറ്റൊന്ന്. 1809 ല്‍ തിരുവിതാംകൂര്‍ ദിവാന് വേലുത്തമ്പി ദളവ നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൃത്യമായ തെളിവുകളുടെ പിന്‍ബലമുള്ള ആറ്റിങ്ങലില്‍ നടന്ന ഈ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: