മണ്ണന്തല: ഒന്നില്‍ക്കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട പോലീസുകാരന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചതിനു പിന്നില്‍ പോലീസിലെതന്നെ ഉന്നതരുടെ ഒത്തുകളിയെന്ന് ആക്ഷേപം. സിറ്റി പോലീസ് കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന പിരപ്പന്‍കോട് സ്വദേശി അഭിലാഷ് (43) ആണ് അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം നേടിയത്.
സര്‍ക്കാരിനെതിരേ അപകീര്‍ത്തികരമായ രീതിയില്‍ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതിന് രണ്ടു മാസമായി സസ്പെന്‍ഷനില്‍ കഴിഞ്ഞുവരുന്നയാളാണ് അഭിലാഷ്. അതിനിടെയാണ് ആനയറ സ്വദേശിനിയായ യുവതിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരേ കേസെടുക്കുകയും വെഞ്ഞാറമൂട്ടില്‍ വച്ച് അറസ്റ്റിലാവുകയും ചെയ്തു. മുട്ടട സ്വദേശിയായ യുവാവും ആനയറ സ്വദേശിയായ യുവതിയും തമ്മില്‍ അടുപ്പത്തിലാകുകയും ഇതിനിടെ യുവാവ് യുവതിയുടെ ചില ചിത്രങ്ങള്‍ വാട്ട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു. യുവാവിന്റെ സുഹൃത്തുമായി അഭിലാഷിനുണ്ടായിരുന്ന അടുപ്പം മുതലെടുത്ത് യുവതിയുമായി അഭിലാഷ് അടുക്കുകയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യിക്കാമെന്ന് യുവതിക്ക് വാക്കുനല്കുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് കീഴ്പ്പെടണമെന്ന് യുവതിയോട് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. യുവതി കമ്മീഷണര്‍ക്കു പരാതി നല്‍കുകയും മണ്ണന്തല പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു. അറസ്റ്റിനിടെ പ്രതി മണ്ണന്തല എസ്ഐയെ ആക്രമിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, കൃത്യനിര്‍വ്വഹണത്തിനിടെ എസ്ഐയെ ആക്രമിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: