തലശ്ശേരി: ഭര്‍ത്താവിനോടൊപ്പം താമസിക്കവെ ദുരൂഹസാഹചര്യത്തില്‍ മകള്‍ മരിച്ച സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ലെന്നും കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇടപെടണമെന്നും അപേക്ഷിച്ച് മാതാവ് മുഖ്യമന്ത്രിക്ക് സങ്കടഹരജി നല്‍കി. തലശ്ശേരിക്കടുത്ത വടക്കുമ്പാട് മഠത്തുംഭാഗം സിഎം ഹൗസില്‍ യു.സരസ്വതിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഹരജി നല്‍കിയത്. പിണറായിക്കാരനായ യുവാവിന് നേരെയാണ് ഹരജിക്കാരി വിരല്‍ ചൂണ്ടുന്നത്.
അംഗനവാടി ഹെല്‍പ്പറായി ജോലി നോക്കുന്ന സരസ്വതിയുടെ മകള്‍ സി.എം.സ്‌നേഹയും പിണറായി കുന്നുംവയല്‍ ജയചന്ദ്രന്‍-വസന്ത ദമ്പതികളുടെ മകന്‍ റെനീഷും തമ്മില്‍ 2010 ഡിസംബര്‍ 27നാണ് വിവാഹിതരായത്. വിവാഹസമയത്ത് സ്‌നേഹ ബംഗളൂരുവിലെ ഒരു കമ്പനിയില്‍ എന്‍ജിനീയറായിരുന്നു. ജോലിയിലിരിക്കെ ഗേയിറ്റ് പരീക്ഷ എഴുതി എം.ടെക്കിന് സ്‌നേഹക്ക് കോഴിക്കോട് സീറ്റ് ലഭിച്ചു. എന്നാല്‍ കോഴിക്കോട് പഠിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിനാല്‍ ചെങ്ങന്നൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്ന് എംടെക് പാസായി. ഇതിനിടെ സ്‌നേഹ ഗര്‍ഭിണിയായി. ആചാരപ്രകാരം പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് വരേണ്ട സമയത്താണ് 2013 ജനുവരി 20ന് ഭര്‍ത്താവുമൊന്നിച്ച് താമസിച്ചിരുന്ന വീട്ടില്‍ സ്‌നേഹ ആത്മഹത്യ ചെയ്തതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്?.
മകള്‍ മരണപ്പെടാനുണ്ടായ കാരണം അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പോലീസിലും നീതിപീഠത്തിലും പലതവണ അപേക്ഷ സമര്‍പിച്ചെങ്കിലും നാലരവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു നീതിയും ലഭിച്ചില്ലെന്നാണ് സരസ്വതിയുടെ സങ്കടം. മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അടിയേറ്റ പാടുകളും ചതവും കടിയേറ്റതായും വ്യക്തമാക്കിയിരുന്നു.
മരണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍, ധര്‍മടം പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ പോലീസ് വേണ്ടരീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും തനിക്കും മകന്‍ സൗഗന്ധിനും പോലീസില്‍ നിന്നും പലതവണ ഭീഷണിയുണ്ടായതായും സരസ്വതി മുഖ്യമന്ത്രിക്ക് നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചു. മരിക്കുമ്പോള്‍ സ്‌നേഹക്ക് 28 വയസായിരുന്നു. മകളുടെ മരണത്തിന്റെ യാഥാര്‍ഥ കാരണം കണ്ടെത്തി നീതി ലഭ്യമാക്കണമെന്നാണ് സങ്കടഹരജിയില്‍ പിണറായിക്കാരന്‍ കുടിയായ മുഖ്യമന്ത്രിയോടുളള മാതാവിന്റെ അപേക്ഷ.
















