സ്വതന്ത്ര ഇന്ത്യയില്‍ ഇദംപ്രഥമമായി കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നരേന്ദ്രമോദി സര്‍ക്കാരിന് വമ്പിച്ച പിന്തുണയാണ് സാധാരണക്കാരില്‍ നിന്നു ലഭിച്ചത്. സാമ്പത്തികമേഖലയിലെ പരിഷ്‌കരണമെന്ന നിലയില്‍ ചില താല്‍ക്കാലിക പ്രശ്‌നങ്ങള്‍ ഡിമോണിറ്റൈസേഷന്‍ സൃഷ്ടിച്ചുവെങ്കിലും സമീപഭാവിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഡിമോണിറ്റൈസേഷനും ജിഎസ്ടിയും നിര്‍ണായകമാകുമെന്ന് ലോകബാങ്കുപോലും അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഡിമോണിറ്റൈസേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിനും പ്രതിപക്ഷത്തെ പിന്തുണയ്‌ക്കുന്ന ചില സാമ്പത്തിക ചിന്തകളുടെ സഹായത്തോടെ, പ്രതിപക്ഷ പാര്‍ട്ടികളും കള്ളപ്പണക്കാരും കള്ളനോട്ട് മാഫിയകളും തുടക്കംമുതല്‍തന്നെ ആസൂത്രിതമായ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച്, ബോധപൂര്‍വം ഉല്‍പ്പാദന മാന്ദ്യവും തൊഴില്‍രാഹിത്യവും സൃഷ്ടിച്ച്, കേന്ദ്ര ഗവണമെന്റിനെതിരെയും മോദിക്കെതിരെയും ജനവികാരം തിരിച്ചുവിടുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സാമ്പത്തികമേഖല പ്രതിസന്ധിയിലാണെന്ന് കുപ്രചാരണങ്ങള്‍ നടത്തുന്നു. ജനങ്ങളില്‍ അതാവശ്യ ഉത്കണ്ഠയും ആശങ്കയും പരത്തുന്നു.
ഈ സാഹചര്യത്തില്‍ ഡിമോണിറ്റൈസേഷനും ജിഎസ്ടിയും സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കുന്നതിന് നവംബര്‍ എട്ട് ദേശീയതലത്തില്‍ സാമ്പത്തിക ഭദ്രതാദിനമായി ആചരിക്കുന്നത് ഉചിതമായിരിക്കും.
കെ. ഗുപ്തന്‍,
കല്ലറ, കോട്ടയം.
ഹൈക്കോടതിയുടെ പ്രശംസനീയമായ നിരീക്ഷണം
ഇന്നത്തെ രീതിയിലുള്ള കലാലയ രാഷ്‌ട്രീയം തികച്ചും അപകടകരമാണ്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ കോളജുകളിലും എയ്ഡഡ് കോളജുകളിലുമാണ് സഭ്യതയുടെ സീമകള്‍ ലംഘിച്ചുകൊണ്ടുള്ള കോമാളിത്തങ്ങള്‍ നടക്കുന്നത്. അതിനു രാഷ്‌ട്രീയ നിറംകൊടുത്തു മാന്യത കല്‍പ്പിക്കുകയാണ്.
വിദ്യാഭ്യാസം എന്നുപറയുന്നതു രാഷ്‌ട്രീയ പ്രവര്‍ത്തനമല്ല. രാഷ്‌ട്രീയ പ്രവര്‍ത്തകരെ സജ്ജമാക്കി എടുക്കണമെങ്കില്‍ വിദ്യാഭ്യാസത്തിനുശേഷം താല്‍പ്പര്യമുള്ളവര്‍ക്കു പരിശീലനം കൊടുക്കാന്‍ വേറെ സംവിധാനമുണ്ടാക്കണം. കൗമാരക്കാരായ കുട്ടികളെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കി മാറ്റുന്നതു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ലോകത്തില്‍ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമാണ് ഭാരതം.
ഇത്രയ്‌ക്ക് കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവുമുള്ള മറ്റൊരു രാജ്യം ലോകത്തില്ല. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ആരോടാണ് നിരന്തരം സമരം ചെയ്യുന്നത്? സ്വാതന്ത്ര്യത്തിനുമുന്‍പ് വിദ്യാര്‍ത്ഥി സമൂഹം അടക്കം ജനങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നു സമരം ചെയ്തിരുന്നു. അതു വിദേശ ഭരണത്തിന് എതിരെയായിരുന്നു. ഇന്നതല്ല സ്ഥിതി. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരം ചെയ്യേണ്ട ഒരു സാഹചര്യവും ഇന്ന് രാജ്യത്തില്ല.
വിദ്യാര്‍ത്ഥി കൗണ്‍സിലുകള്‍, അധ്യാപക രക്ഷാകര്‍ത്തൃസമിതികള്‍ മുതലായ വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും വിദ്യാലയങ്ങളിലുണ്ട്. ആ സംവിധാനങ്ങളിലൂടെ പരിഹരിക്കാന്‍ പറ്റാത്ത ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിയമ സംവിധാനങ്ങളും കോടതികളും രാജ്യത്തുണ്ട്. ജനപ്രതിനിധികളും നാം തെരഞ്ഞെടുത്ത ഭരണാധികാരികളുമുണ്ട്. ഇവര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരുപ്രശ്‌നവും വിദ്യാര്‍ത്ഥികള്‍ക്കില്ല.
ഗുരുക്കന്മാരെ അവഹേളിച്ചും അവരോട് ധിക്കാരം കാണിച്ചും അവരെ കയ്യേറ്റം ചെയ്തും നടത്തുന്ന സമരാഭാസങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. അതിനുള്ള സ്ഥലം വിദ്യാലയങ്ങളല്ല. അച്ചടക്കത്തോടുകൂടി ബ്രഹ്മചര്യം പാലിച്ചുകൊണ്ട് വിദ്യനേടി സമൂഹത്തിനു മാര്‍ഗ്ഗദര്‍ശികളാകേണ്ട വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്ന പ്രവര്‍ത്തനങ്ങളാണിന്നു കലാലയങ്ങളില്‍ നടക്കുന്നത്. അതിന് അറുതിവരുത്തേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. ആ ചുമതല നിര്‍വഹിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കോടതി ഇടപെടേണ്ടി വന്നത്.
റാഗിങ് പോലുള്ള അനാശാസ്യവും സാമൂഹ്യവിരുദ്ധവുമായ പ്രവൃത്തികള്‍ നടന്നാല്‍ അധ്യാപകര്‍ക്കു നടപടിയെടുക്കാന്‍ ഭയമാണ്. കാരണം ആ പ്രവൃത്തികളില്‍ വ്യാപൃതരായിരിക്കുന്ന ആളുകള്‍ക്കുള്ള രാഷ്‌ട്രീയ പിന്‍ബലംതന്നെ. അതുകൊണ്ടുതന്നെ പറയട്ടെ, ഹൈക്കോടതിയുടെ നിരീക്ഷണം സര്‍വാത്മനാ രാജ്യസ്‌നേഹികള്‍ സ്വാഗതം ചെയ്യേണ്ടതാണ്. ഭാരതത്തിനു മുഴുവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന പ്രസ്തുത വിധി പ്രശംസനീയമാണ്.
അഡ്വ.വി.പത്മനാഭന്‍,
ചേര്‍ത്തല
















