കുന്നത്തൂര്‍: വാട്ടര്‍ അതോറിറ്റിയുടെ ഒരേക്കറോളം സ്ഥലവും സ്റ്റാഫ് ക്വാര്‍ട്ടേഴ്സും കാട് കയറി നശിക്കുന്നു. ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ് പൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങള്‍. ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസിന് സമീപമാണ് സര്‍ക്കാര്‍ഭൂമി അന്യാധീനമായി കിടക്കുന്നത്.
വസ്തുവിന്റെ കൈവശാവകാശ രേഖ ഇല്ലാത്തതിനാല്‍ വാട്ടര്‍ അതോറിറ്റിക്ക് ഈ സ്ഥലം ഇതുവരെ സ്വന്തം പേരിലാക്കാന്‍ സാധിച്ചിട്ടില്ല. ഉടമസ്ഥാവകാശം രണ്ട് സ്വകാര്യ വ്യക്തികളുടെ പേരിലാണ് ഇപ്പോഴും ഉള്ളതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. സ്ഥലം റവന്യൂവകുപ്പ് ഏറ്റെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
കോടികള്‍ വിലമതിക്കുന്ന 1.05 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്. ശാസ്താംകോട്ട ടൗണിന്റെ ഹൃദയഭാഗത്ത് ഇത്രയും സര്‍ക്കാര്‍ഭൂമി അന്യാധീനമായി കിടക്കുമ്പോഴാണ് ഇരുപതോളം സര്‍ക്കാര്‍ ഓഫീസുകള്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥലത്ത് റവന്യൂ ടവര്‍ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായില്ല. ടൗണില്‍ പോലീസ് സാന്നിധ്യം ഉറപ്പ് വരുത്താന്‍ ഇവിടെ പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുകയും സ്ഥലം ഏറ്റെടുത്ത് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.’ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥലം സ്വന്തമാക്കാന്‍ ചില സന്നദ്ധസംഘടനകളും ശ്രമിക്കുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: