കുന്നത്തൂര്‍: ചക്കുവള്ളി ക്ഷേത്രഭൂമിയിലെ അവസാന കയ്യേറ്റവും പൊളിച്ചുമാറ്റി. പട്ടയം ലഭിച്ചു എന്നവകാശവാദം ഉന്നയിച്ച് ക്ഷേത്രഭൂമിയില്‍ വീട് വെച്ച് താമസിച്ച് വരികയായിരുന്നവരാണ് അവസാനമായി ഒഴിഞ്ഞത്. പട്ടയം ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കയ്യേറ്റം പൊളിക്കാന്‍ വിസമ്മതിച്ചത്.
എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഈ വീടിനും ബാധകമാണെന്നും അതിനാല്‍ ഇവ ഉടന്‍ പൊളിച്ചുമാറ്റണമെന്നും കാണിച്ച് കുന്നത്തൂര്‍ തഹസീല്‍ദാര്‍ ഉടമസ്ഥന് കത്ത് നല്‍കിയിരുന്നു. പട്ടയം ലഭിച്ചു എന്ന ഇവരുടെ അവകാശവാദം സാധൂകരിക്കുന്ന രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ സാധിച്ചില്ല. കളക്ടറും ഇവരുടെ ആവശ്യം നിരാകരിച്ചു.
തഹസീല്‍ദാര്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും കയ്യേറ്റം പൊളിച്ചുനീക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ റവന്യൂ അധികൃതര്‍, പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് മുതലായ സജ്ജീകരണങ്ങളുമായി കയ്യേറ്റം ഒഴിപ്പിക്കാന്‍ സ്ഥലത്തെത്തി.
എന്നാല്‍ സ്വയം പൊളിച്ച് നീക്കാം എന്നറിയിച്ചതിനെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ പിന്മാറുകയായിരുന്നു. വൈകിട്ടോടെ ക്ഷേത്രഭൂമിയിലെ അവസാന കയ്യേറ്റവും പൊളിച്ചുനീക്കി. റവന്യൂ അധികൃതര്‍ സ്ഥലം അളന്ന് ദേവസ്വം ബോര്‍ഡിന് കൈമാറുകയും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: