ആറ്റിങ്ങല്‍: ട്യൂഷന് പോകാന്‍ മടിച്ച വിദ്യാര്‍ത്ഥിനി സൃഷ്ടിച്ച തട്ടികൊണ്ടുപോകല്‍ കഥ വീട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ചു. ആറ്റിങ്ങല്‍ നഗരവാസിനിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നാടിനെ പരിഭ്രാന്തിക്കിടയാക്കിയ കഥ സൃഷ്ടിച്ചത്. രാവിലെ ട്യൂഷന് പോകുവാന്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടി പരിഭ്രാന്തിയോടെ വീട്ടില്‍ മടങ്ങിയെത്തി തന്നെ വാഹനത്തിലെത്തിയ ചിലര്‍ തട്ടികൊണ്ട് പോകുവാന്‍ ശ്രമിച്ചതായി അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളെയും നാട്ടുകാരയും വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ സാന്നിധ്യത്തില്‍ പോലീസിലും അറിയിച്ചു. പോലീസിന് മുന്നില്‍ യാതൊരു പതര്‍ച്ചയും കൂടാതെ വ്യക്തമായ കഥയാണ് പെണ്‍കുട്ടി അവതരിപ്പിച്ചത്. കറുത്ത വാഹനത്തിലെത്തിയ താടിയും മുടിയും വളര്‍ത്തിയ വ്യക്തികളാണ് തട്ടികൊണ്ട് പോകുവാന്‍ ശ്രമിച്ചതെന്നും ബാഗ് കൊണ്ട് അവരെ അടിച്ച ശേഷമാണ് താന്‍ രക്ഷപ്പെട്ട് ഓടിയതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
സംഭവമറിഞ്ഞയുടന്‍ വാഹനം കണ്ടെത്തുവാന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് തുടങ്ങി. പരിശോധനയില്‍ സംശയകരമായ യാതൊന്നും കണ്ടെത്തിയില്ല. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് നിരവധി വീടുകളുണ്ട്. അത്തരമൊരു സംഭവം നടക്കുവാനുള്ള സാഹചര്യവും ഇല്ലെന്ന് വിലയിരുത്തി. എന്നാല്‍ കുട്ടി ആദ്യം പറഞ്ഞ കഥയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കഴിഞ്ഞപ്പോള്‍ കുട്ടി പറഞ്ഞത് കള്ളമാണെന്ന് പോലീസിന് വ്യക്തമായി.
ഇതിനിടയില്‍ കൂട്ടുകാരിയുടെ വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരി ട്യൂഷന് പോയി കഴിഞ്ഞതായി അവളുടെ അമ്മൂമ്മ പറഞ്ഞെന്നും അറിയിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ ഈ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിക്കുകയും താന്‍ സംസാരിച്ചുവെന്ന് പറഞ്ഞ അമ്മൂമ്മയെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തതോടെ പെണ്‍കുട്ടി സത്യം പറയുവാന്‍ നിര്‍ബന്ധിതയായി. തുടര്‍ന്നാണ് ട്യൂഷന് പോകുവാന്‍ മടിച്ചാണ് ഇത്തരമൊരു നുണ വീട്ടിലെത്തി പറഞ്ഞതെന്ന് വ്യക്തമാക്കിയത്.
ട്യൂഷന്‍ സെന്ററില്‍ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നു. ഇതൊഴിവാക്കാനായിരുന്നു തട്ടികൊണ്ട് പോകല്‍ കഥ. വീട്ടുകാര്‍ പോലീസിലും നാട്ടുകാരെയും അറിയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് സീരിയല്‍ കഥയായി കൂട്ടുകാരിയില്‍ നിന്നും ലഭിച്ചതാണ് കാറിലെത്തി തട്ടികൊണ്ട് പോകുന്ന സംഭവം. അതിലെ കഥാപാത്രങ്ങളില്‍ നിന്നുമാണ് ഒരാളെ താടിവളര്‍ത്തിയയാളെന്നും മറ്റൊരാളെ മുടി നീട്ടി വളര്‍ത്തിയാളെന്നും ചിത്രീകരിച്ചത്.
















