അതിഹീനമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ സംസ്‌കാരശൂന്യമായ അനുയായികളുടെ അഴിഞ്ഞാട്ടത്തിനാണ് ഹരിയാന സാക്ഷിയായത്. മുപ്പതിലധികം പേര്‍ ഇതേത്തുടര്‍ന്ന് കൊല്ലപ്പെട്ടു. അത്യന്തം വിഷമകരമായ സ്ഥിതിയിലൂടെ ഹരിയാന കടന്നുപോകുമ്പോള്‍ സങ്കുചിത രാഷ്‌ട്രീയലാഭം ഉണ്ടാക്കുന്നതിനു പകരം, ഒരുമിച്ചുനിന്ന് പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടത്.
ഈ സംസ്ഥാനത്ത് നടന്ന സംഭവങ്ങളുമായി ആത്മീയതയ്‌ക്ക് ഒരു ബന്ധവും ഇല്ല. സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നുംതന്നെ ഇല്ല. തികഞ്ഞ അക്രമം മാത്രം. തീര്‍ച്ചയായും അടിച്ചമര്‍ത്തപ്പെടേണ്ട ഒന്ന്.
സത്യസന്ധനായ, കളങ്കരഹിതനായ, സുതാര്യ ജീവിതത്തിനുടമയായ ആളായതുകൊണ്ടാണ് മനോഹര്‍ലാല്‍ ഖട്ടറിനെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തതും മുഖ്യമന്ത്രിയാക്കിയതും. അദ്ദേഹത്തിന്റെ രാജിക്ക് മുറവിളി കൂട്ടുന്നവര്‍ ഹരിയാനയോട് രാഷ്‌ട്രീയ പ്രതികാരം ചെയ്യുകയാണ്.
സംസ്ഥാനം ദുരന്ത സാഹചര്യത്തെ മുഖത്തോടു മുഖം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ രാഷ്‌ട്രീയ പ്രതിയോഗികളോട് പകവീട്ടാനുള്ള അവസരമായി അതിനെ മുതലെടുക്കുന്നത് ഉചിതമാണോ? കലാപം ഹരിയാനയെ മാത്രമല്ല അയല്‍ സംസ്ഥാനമായ പഞ്ചാബിലെയും ധാരാളം പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ടെന്ന വസ്തുത നാം കണ്ടില്ലെന്നു നടിക്കുന്നത് എന്തിനാണ്?
ഒരു രാഷ്‌ട്രീയ കക്ഷിയോടും ആദര്‍ശത്തോടുള്ള വിരോധമാണ് ഹരിയാനയിലേക്ക് മാത്രം നോക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഇരുകക്ഷികളും ഒരുമിച്ചുനില്‍ക്കുകയും, മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും മനോഹര്‍ ലാല്‍ ഖട്ടറും ഒത്തുചേര്‍ന്ന് കലാപത്തീ അണയ്‌ക്കുകയുമല്ലേ വേണ്ടത്?
അതിനുവേണ്ടി ഇരു സംസ്ഥാനങ്ങളിലെയും വിഭവശേഷി ഉപയോഗിക്കണം. സാമൂഹ്യവിരുദ്ധരെ നിലയ്‌ക്കുനിര്‍ത്താനും മനുഷ്യജീവന്‍ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് രാഷ്‌ട്രീയ സമവായമുണ്ടാക്കി മുന്നോട്ടുപോകുവാന്‍ രാഷ്‌ട്രീയ, മാധ്യമരംഗത്തെ പ്രമുഖര്‍ മുന്‍കൈയെടുക്കാത്തതെന്ത്? ഈ രണ്ടു സംസ്ഥാനങ്ങളും മറ്റേതോ പരമാധികാര രാജ്യങ്ങളാണെന്ന മട്ടിലാണ് പലരുടെയും പ്രതികരണങ്ങള്‍.
പൗരന്മാര്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും, ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമാവണം പ്രഥമപരിഗണന. രഹസ്യാന്വേഷണ ഏജന്‍സികളുടേയും ഭരണകൂടത്തിന്റേയും ഭാഗത്തുനിന്ന് ചില ഗുരുതര വീഴ്ചകള്‍ ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. അത്തരം കാര്യങ്ങളെപ്പറ്റി ഗൗരവപൂര്‍വം അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തി ഉചിത ശിക്ഷ നല്‍കുകയും വേണം. അതുവരെയെങ്കിലും രാഷ്‌ട്രീയക്കളി നിര്‍ത്തിവയ്‌ക്കണം.
ഏറ്റവും തരംതാണ രാഷ്‌ട്രീയക്കളി നടത്തിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ഹരിയാനയിലെ കേരളീയരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അദ്ദേഹം. മുറിവില്‍ ഉപ്പുപുരട്ടുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ നടപടി.
താന്‍ ശരിയായ കമ്യൂണിസ്റ്റാണെന്ന് പിണറായി വിജയന്‍ പിന്നെയും തെളിയിച്ചിരിക്കുന്നു.
കേരളീയരുടെ സുരക്ഷയെക്കുറിച്ചുമാത്രമാണ് പിണറായിയുടെ ആശങ്ക. അതുവഴി അദ്ദേഹം നല്‍കുന്ന സന്ദേശമെന്താണ്? തന്റെ സംസ്ഥാനത്തിലെ പൗരന്മാര്‍ക്കു നേരെ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നയാളാണ് പിണറായി വിജയന്‍. കേരളത്തില്‍ നടമാടുന്ന ഭീതിദമായ അക്രമങ്ങളോട് അദ്ദേഹം മൗനം പാലിക്കുകയാണ്.
അദ്ദേഹത്തിന്റെ പോലീസ് സംവിധാനം കാട്ടിക്കൂട്ടുന്നതെന്താണ്? കഴിഞ്ഞദിവസം വൃദ്ധരും അസുഖബാധിതരുമായ ദമ്പതികളെ വീട്ടില്‍നിന്നും വലിച്ചിറക്കിയ പോലീസ് നടപടി എത്ര ക്രൂരമാണ്? എന്നിട്ടും മറ്റു സംസ്ഥാനങ്ങളെ ഉപദേശിക്കാനാണ് പിണറായിക്ക് തിടുക്കം.
ഒരു വലിയ വിഭാഗം മാധ്യമങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്.
മോദിക്കും കൂട്ടര്‍ക്കുമെതിരെ വിദ്വേഷം ഉണ്ടാക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. ഖട്ടറിനെ പുറത്താക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു അവര്‍. അവരുടെ ഉന്നം ഖട്ടര്‍ മാത്രമല്ല, സംഘപരിവാറാണെന്നത് വ്യക്തമാണ്.
ബിജെപി നേതാക്കളോടൊപ്പം റാം റഹീം സിങ് നില്‍ക്കുന്ന ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ മറ്റു രാഷ്‌ട്രീയകക്ഷി നേതാക്കള്‍ ഉള്‍പ്പെടുന്ന ഫോട്ടോകള്‍ പൂഴ്‌ത്തിവയ്‌ക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ ‘സത്യസന്ധമായ’ മാധ്യമപ്രവര്‍ത്തനത്തിന്റെ രീതി അതാണ്.
ആരെ പിന്തുടരണം, ആരെ പിന്തുടരണ്ട എന്ന് സമൂഹം തീരുമാനിക്കട്ടെ. ആത്മീയത എന്നത് അക്രമവും നശീകരണ പ്രവര്‍ത്തനങ്ങളുമല്ലെന്ന് ഇവര്‍ തിരിച്ചറിയണം. ആത്മീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അനുയായികള്‍ നീതിനേടാനുള്ള വഴികളെക്കുറിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാതെ സാധാരണ പൗരന്മാരെ ദ്രോഹിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് അപലപനീയമാണ്.
ധര്‍മ്മം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നതാണ്. കഠിന നിഷ്ഠകള്‍ അതിനാവശ്യമാണ്. തന്റെ ആളുകളെ ഒരു യഥാര്‍ത്ഥ ആത്മീയ മനുഷ്യന്റെ അനുയായികളെപ്പോലെ പെരുമാറാന്‍ റാം റഹീം സിങ് ശീലിപ്പിച്ചിരുന്നുവെങ്കില്‍ തന്റെപ്രസ്ഥാനത്തിനും സമൂഹത്തിനും അത് ഗുണം ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന്റെ ചെയ്തികള്‍ക്ക് പഞ്ചാബും ഹരിയാനയും എന്തുമാത്രമാണ് അനുഭവിക്കുന്നത്.
ആത്മീയ പുരുഷന്മാരിലുള്ള വിശ്വാസം കുത്തനെ ഇടിയുകയാണിന്ന്. നിയമത്തെ വെല്ലുവിളിക്കും, അക്രമത്തിന് കോപ്പുകൂട്ടും, ആഡംബര ജീവിതം നയിക്കും എന്നിട്ട് ദൈവത്തെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്യും! ഇത്തരക്കാരെ ജനങ്ങള്‍ അവഗണിക്കണം. സ്വയംമാറ്റത്തിനു തയ്യാറാവണം. സര്‍ക്കാരുകളെ മാത്രം പഴിചാരിയിട്ടുകാര്യമില്ല.
ഈ കഥയ്‌ക്ക് മറ്റൊരു വശവുമുണ്ട്. തന്റെ അനുയായികളുടെ മേല്‍ റാം റഹീം സിങ്ങിനുള്ള സ്വാധീനം ചില്ലറയല്ല. ദളിതുകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മിശിഹയാണത്രെ അദ്ദേഹം.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അവരെ സംബന്ധിച്ച് അവസാന വാക്കാണ്. മാധ്യമരംഗത്താകട്ടെ, രാഷ്‌ട്രീയത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എല്ലാവരും തലയിലേറ്റിയതാണ്. അത് അദ്ദേഹത്തിന്റെ സിനിമയാകട്ടെ, ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങളാകട്ടെ എന്തും. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് നേടാനും രാഷ്‌ട്രീയക്കാരെ ഇയാള്‍ സഹായിച്ചു.
ഇന്ന് അയാളുടെ അനുയായികള്‍ക്ക് നേതാവില്ല. അവര്‍ തുണയില്ലാതെ നടുക്കടലിലകപ്പെട്ട അവസ്ഥയിലാണ്. നേരായ രീതിയില്‍ പെരുമാറണമെന്ന് അവരോട് പറയാന്‍ അവരുടെ നേതൃനിരയില്‍ ഒരാളില്ല.
സങ്കടപരിഹാരത്തിനുള്ള വഴികള്‍ നേടുന്നതിനുപകരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്ന് ചെയ്യുന്നത്. ഇത് ആത്മീയതയ്‌ക്കും ഭരണഘടനക്കും തികച്ചും എതിരാണ്.
നമ്മുടെ മനസ്സാക്ഷി പറയുന്നത് നാം ഉറക്കെ വിളിച്ചുപറയണം. ഇത്തരുണത്തില്‍ മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ പേരില്‍ മൗനം പൂണ്ടിരിക്കുന്നത് നമ്മുടെ വിശ്വാസത്തോടും കാണിക്കുന്ന അനീതിയാണ്.
ഹിന്ദു സന്യാസിമാര്‍ എന്നും അറിയപ്പെട്ടതും ആദരിക്കപ്പെട്ടതും ലളിതവും ഉദാത്തവുമായ ജീവിതത്തിന്റെ പേരിലാണ്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും ആയിരുന്നു അവരുടെ മുഖമുദ്ര. സ്വാമി ദയാനന്ദ സരസ്വതി മുതല്‍ അരവിന്ദ മഹര്‍ഷിവരെ, രാമകൃഷ്ണ പരമഹംസര്‍, രമണ മഹര്‍ഷി, ശ്രീനാരായണ ഗുരു ഈ മഹത്തുകളിലെല്ലാം ദൈവിക ചൈതന്യം തുടിച്ചുനിന്നിരുന്നു.
അവര്‍ക്ക് ഒന്നും ആവശ്യമുണ്ടായിരുന്നില്ല. തങ്ങളുടെ പക്കലുള്ളതെല്ലാം അവര്‍ മറ്റുള്ളവര്‍ക്കു നല്‍കി. വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ട് സേവിക്കുകയും ആത്മജ്ഞാനം നേടുകയുമായിരുന്നു അവരുടെ ലക്ഷ്യം.
നിസ്വാര്‍ത്ഥതയും ഉജ്ജ്വലമായ ആത്മീയതയുമാണ് കാലങ്ങളായി ഹിന്ദുക്കളെ നിലനിര്‍ത്തുന്നത്. സന്യാസിമാരെ സംബന്ധിച്ച് രാജാക്കന്മാരും ചക്രവര്‍ത്തിമാരും തൃണസമാനമായിരുന്നു. ദൈവത്തോടുള്ള നിസ്വാര്‍ത്ഥ സമര്‍പ്പണവും ലാളിത്യവും ആര്‍ക്കുണ്ടോ അവര്‍ ആ സന്യാസിമാര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു.
ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് ആത്മീയത. എന്നാല്‍ ആത്മീയ മണ്ഡലം ചില വ്യാജന്മാരും പൊങ്ങച്ചക്കാരും കയ്യേറുന്ന അവസ്ഥ ഇന്നുണ്ട്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, രാഷ്‌ട്രീയക്കാര്‍ ആത്മീയതയെ വിറ്റുകാശാക്കുന്ന ആഡംബരക്കാരുടെ സൗധങ്ങളില്‍ എഴുന്നെള്ളുകയും ചെയ്യുന്നു.
ഹൈന്ദവധര്‍മ്മത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ നാം താല്‍പ്പര്യം കാണിക്കുന്നില്ല. മതപരിവര്‍ത്തനത്തില്‍ നിന്നോ ജിഹാദില്‍നിന്നോ ഹിന്ദുസമൂഹത്തെ സംരക്ഷിക്കാന്‍ നാം കാര്യമായൊന്നും ചെയ്യുന്നില്ല. നമ്മുടെ സാമൂഹിക ജീവിതത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന വിദേശപണത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരെ ഹിന്ദുസമൂഹത്തെ ഒരുമിച്ചു ചേര്‍ക്കാന്‍ നാമൊന്നും ചെയ്യുന്നില്ല.
കശ്മീര്‍ മുതല്‍ കേരളം വരെ ഹിന്ദുസമൂഹം വിവിധതരം അതിക്രമങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹൈന്ദവ ദേശീയതയുടെയും ആധ്യാത്മിക നവോത്ഥാനത്തിന്റെയും മണ്ണായ ബംഗാളില്‍ ഹിന്ദുവിന്റെ അവസ്ഥയെന്താണ്? തങ്ങളുടെ ഉത്സവങ്ങള്‍ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യംപോലും ഹിന്ദുക്കള്‍ക്കവിടെ ഇല്ലാതായിരിക്കുന്നു. വോട്ടുബാങ്കു രാഷ്‌ട്രീയം കളിക്കുന്നവര്‍ മുസ്ലിം പ്രീണനത്തിനായി ഏതറ്റംവരെയും പോന്നവരായിരിക്കുന്നു.
ഇതിനെതിരെ വലിയ ശബ്ദമൊന്നുമുയരുന്നില്ല. ഛത്തീസ്ഗഢിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് ഭീകരവാദികള്‍ ഉന്നംവെക്കുന്നതും ഹിന്ദുതൊഴിലാളികളെയാണ്.
ഇരകളാക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കുവേണ്ടി ശബ്ദിക്കാനാരുമില്ല. ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ പലര്‍ക്കും മടിയാണ്.
താഴ്‌വരയില്‍നിന്ന് ആട്ടിയോടിക്കപ്പെടുമ്പോള്‍ കശ്മീരി പണ്ഡിറ്റുകളോട് ആളുകളുടെ മനോഭാവമെന്തായിരുന്നു? ഗോധ്ര തീവെപ്പ് അതില്‍ ഇരയായവര്‍ തന്നെ ആസൂത്രണം ചെയ്തതായിരുന്നു എന്നാണ് മതേതര ഹിന്ദുക്കളുടെ ഒരു കമ്മറ്റിയുടെ കണ്ടെത്തല്‍! മുസ്ലിങ്ങളില്‍ പഴിചാരാനുള്ള നീക്കമായിരുന്നത്രെ അത്.
26/11 നടന്നപ്പോള്‍ ഒരു വിഭാഗം മാധ്യമങ്ങളും മതേതരന്മാരും വിളിച്ചുകൂവിയത് അതിന് പിറകില്‍ സിഐഎയുടെ ഗൂഢാലോചനയാണെന്നാണ്. ഇസ്രായേല്‍ ചാരസംഘടനയായ മൊസ്സാദും ആര്‍എസ്എസ്സും ചേര്‍ന്ന് മുസ്ലിങ്ങളെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്നാണ്!!
ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കിയവരില്‍ ഒരു ഉറുദു പത്രത്തിന്റെ പത്രാധിപരുണ്ട്. അന്നത്തെ ഭരണകക്ഷിയുടെ പ്രബലനായ നേതാവുണ്ട്, മഹാരാഷ്‌ട്ര പോലീസിലെ മുന്‍ ഡിജിപിയുമുണ്ട്.
അടിച്ചമര്‍ത്തപ്പെട്ടവരെന്നു അംബേദ്കര്‍ വിശേഷിപ്പിച്ചവര്‍ക്കുവേണ്ടി പുരോഗമനക്കാരുടെ ശബ്ദമുയരുന്നില്ല. രാജ്യത്തിന്റെ ഏതു ഭാഗത്തുമാകട്ടെ, ദളിത് വിഭാഗങ്ങള്‍ക്കുനേരെ അക്രമമുണ്ടായാല്‍ ആരും ഇരകളെ സന്ദര്‍ശിച്ച് സമാധാനിപ്പിക്കുന്നില്ല.
നമ്മുടെ ധാര്‍മ്മിക പാരമ്പര്യവുമായി പുലബന്ധംപോലുമില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ക്കുവേണ്ടി നമ്മള്‍ അക്രമാസക്തരാകുന്നു. നിരപരാധികളുടെ ചോരചിന്തുന്നു. എല്ലായിടത്തും ഭീതിവിതയ്‌ക്കുന്നു.
ധര്‍മ്മവുമായി ഇതിനെയൊക്കെ തുലനപ്പെടുത്താമോ? കുറ്റവാളിക്ക് അനുയായികളുടെമേല്‍ വലിയ സ്വാധീനം ഉള്ളതിനാലാണ് കോടതി വിധിക്കെതിരായി അക്രമങ്ങള്‍ നടക്കുന്നതെന്ന് കരുതാമോ? ചിന്തിക്കൂ… നിങ്ങളുടെ മനസ്സിലുള്ളത് തുറന്നു പറയൂ… ധര്‍മ്മം ധര്‍മ്മമാണ്. അധര്‍മ്മത്തിനുനേരെ പുലര്‍ത്തുന്ന മൗനം അധര്‍മ്മത്തോളം തന്നെ പാപമാണ്.
















