കണ്ണൂര്‍: ആയിക്കര മാപ്പിളബേയിലെ ഡ്രഡ്ജിങ്ങ് പ്രവര്‍ത്തനങ്ങള്‍ നീളുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഓരോ തവണയും മണല്‍ നീക്കിയാല്‍ ദിവസങ്ങള്‍ക്കകം ഇവിടെ വീണ്ടും മണലടിയും. ഇത് ആയിക്കര ഹാര്‍ബറിന്റെ മാത്രം പ്രത്യേകതയാണ്. ഇതിന് ബദല്‍ മാര്‍ഗ്ഗം കാണാല്‍ ലക്ഷങ്ങള്‍ മുടക്കി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും ഇത് വിജയകരമല്ലെന്ന് കണ്ട് അധികൃതര്‍ തള്ളുകയായിരുന്നു. പുതിയ പഠന റിപ്പോര്‍ട്ടിനായി കാത്തുകിടക്കുന്നുണ്ടെങ്കിലും ഇതും സ്വീകാര്യമാകുമോ എന്ന് കണ്ടറിയണം. 6.70 കോടി രൂപയുടെ പദ്ധതിയാണ് മണല്‍ വാരാനായി നടത്തുന്നത്. ഇതും എങ്ങുമെത്താത്ത നിലയിലാണ് ഇപ്പോഴുള്ളത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 48,6000 ക്യൂബിക് മണല്‍ നീക്കാനായിരുന്നു നിര്‍ദ്ദേശം. ഇത് സമയബന്ധിതമായി നീക്കാതെ കരാറുകാരന്‍ അലംഭാവം കാണിച്ചതാണ് തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയും ഇതിന് പിന്നിലുണ്ട്.
ആയിക്കരയില്‍ മണല്‍ത്തിട്ടയിലിടിച്ച് ബോട്ടുകള്‍ തകരുന്നത് തുടര്‍ക്കഥയായി മാറുകയാണ്. കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ ഒരു ബോട്ട് പൂര്‍ണമായും നശിച്ചിരുന്നു. 4.5 മീറ്റര്‍ ആഴം വേണ്ടിടത്ത് വേലിയിറക്കത്തില്‍ 2.5 മീറ്ററെങ്കിലും ആഴമുണ്ടായാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാകൂ. എന്നാല്‍ ഇവിടെ ഒരു മീറ്റര്‍ മാത്രമേ ആഴമുണ്ടാകുന്നുള്ളൂ. ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ട് നിര്‍മ്മിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാകൂ. 250 ഓളം ബോട്ടുകളും ആയിരത്തോളം തൊഴിലാളികളും ഇവിടെയുണ്ട്.
കണ്ണൂര്‍: അതേസമയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രത്യേക താല്‍പര്യമെടുത്ത് അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് സംവിധാനമൊരുക്കിയത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും. കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് ഇത് സാധ്യമാക്കിയത്.
നിലവില്‍ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ ഗ്രാബിംഗ് ഡ്രഡ്ജര്‍ ഉപയോഗിച്ച് മാന്തിയെടുത്ത് ബാര്‍ജിലാക്കി കടലില്‍ നാലു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കടലില്‍ എട്ടുമീറ്റര്‍ ആഴമുള്ള സ്ഥലങ്ങളിലാണ് ഇത് നിക്ഷേപിക്കുന്നതെന്നതിനാല്‍ ഇവ തിരിച്ച് തുറമുഖത്തേക്ക് അടുക്കില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് കരയ്‌ക്കടുക്കാന്‍ പാകത്തില്‍ 250 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമാണ് ഡ്രഡ്ജിംഗ് നടത്തുന്നത്. ഇതിനു ശേഷം 75 മീറ്റര്‍ കൂടി വീതിയില്‍ മണല്‍ നീക്കം ചെയ്യും. 50,000 ക്യൂബിക് മീറ്റര്‍ മണല്‍ ഈ രീതിയില്‍ നീക്കം ചെയ്യാനാണ് പദ്ധതി. നേരിയ പൊടിരൂപത്തിലുള്ള മണലായതിനാല്‍ ഇത് നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുയോജ്യമല്ലാത്തതിനാലാണ് കടലില്‍ തന്നെ നിക്ഷേപിക്കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പരമാവധി വേഗത്തിലാക്കാനാണ് നീക്കം.
















