ബംഗളുരു: കേരളത്തില്‍ മടങ്ങാന്‍ വന്‍തുക ആവശ്യപ്പെട്ടതിനെതിരെ പിഡിപി ചെയര്‍മാന്‍ മദനി സുപ്രീംകോടതിയെ സമീപിക്കുന്നു. 14 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ മദനിയുടെ കേരളത്തിലേയ്‌ക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി.
സുരക്ഷക്കായി പത്തൊമ്പതോളം പോലീസുകാരടങ്ങുന്ന വൻ പടയെതന്നെ നിശ്ചയിച്ച സിറ്റി പോലീസ് കമീഷണർ സുനിൽകുമാർ 14,79,875 രൂപ സർക്കാറിൽ കെട്ടിവയ്‌ക്കാനാണ് നിർദേശിച്ചത്. വിമാന ടിക്കറ്റിന് പുറമെയാണിത്. എന്നാല്‍ ഇത്രയും തുക കെട്ടിവയ്‌ക്കാന്‍ കഴിയില്ലെന്ന് മദനി വ്യക്തമാക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥ സംഘത്തിന് 12,54,132 രൂപയും ജിഎസ്‌ടിയായി 2,25,743 രൂപയും അടക്കം 14,79,875 രൂപയാണ് സർക്കാറിൽ കെട്ടിവെക്കേണ്ടത്. ഇത്രയും പേരുടെ വിമാനയാത്രക്കൂലിയും 13 ദിവസത്തെ താമസവും ഭക്ഷണവും അടക്കമുള്ള ചെലവുകളും ചേരുമ്പോൾ ലക്ഷങ്ങൾ പിന്നെയും ചെലവു വരും.
മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുമായി ആഗസ്റ്റ് ഒന്നു മുതൽ 13 വരെയാണ് മദനിക്ക് ഇളവ് അനുവദിച്ചിട്ടുള്ളത്.
















