കോട്ടയം: കോട്ടയത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളും സിപിഎം നേതൃത്വവുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. ചര്‍ച്ചയ്‌ക്ക് മുമ്പായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയില്ല.
ഇരുവിഭാഗത്തിന്റെയും ജില്ലാ നേതാക്കള്‍ കോട്ടയം ടിബിയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തി. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേതൃത്വങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടാന്‍ തീരുമാനിച്ചു. ചര്‍ച്ചയുടെ സന്ദേശം താഴെത്തട്ടില്‍ എത്തിക്കാനും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് ഒഴിവാക്കാനും തീരുമാനിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളുമായും സിപിഎം നേതൃത്വവുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അക്രമസംഭവങ്ങള്‍ നടന്ന കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. തുറന്ന മനസ്സോടെയാണ് ഇരുവിഭാഗവും ചര്‍ച്ച നടത്തിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും പറഞ്ഞു.
ചര്‍ച്ചയില്‍ ശരിയും തെറ്റും വേര്‍തിരിച്ചെന്നും ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ മുന്നോട്ട് പോകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. സമാധാനത്തിന്റെ സന്ദേശം താഴെത്തട്ടില്‍ വരെ എത്തിക്കും. പോലീസുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും അതിനുള്ള വേദി അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പോലീസ് അതിക്രമത്തിലും ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവടക്കം 14 പേരെ റിമാന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ്വകക്ഷിയോഗം വിളിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറാം തീയതി നടക്കുന്ന യോഗത്തിലെ തീരുമാനമനുസരിച്ചാകും.
ചര്‍ച്ചയില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ അഡ്വ. എന്‍.ശങ്കര്‍റാം, ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.ആര്‍. സജീവ്, ജില്ലാ കാര്യവാഹ് പി. സജീവ് കുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി പി.എം. നളിനാക്ഷന്‍ എന്നിവരും പങ്കെടുത്തു. ഗിരീഷ് എസ്. നായര്‍, ലാലിച്ചന്‍ ജോര്‍ജ്, ടി.ആര്‍. രഘുനാഥ് എന്നിവരും സിപിഎമ്മിനെ പ്രതിനിധീകരിച്ചു.
















