തിരുവനന്തപുരം: തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ഭാഷാന്യൂനപക്ഷ സമിതി യോഗം തീരുമാനിച്ചു. ഭാഷാന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു തലത്തിലും അവരവരുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കാനും പരീക്ഷ എഴുതാനുളള അവസരം നല്‍കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു.
വൈദ്യുതി മന്ത്രി എം.എം. മണി, എംഎല്‍എമാരായ എസ്. രാജേന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറി, എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ കന്നഡ, തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാനുളള പ്രശ്‌നങ്ങള്‍ പരിഹരിക്കും. സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുന്നത് ഭാഷാന്യൂനപക്ഷങ്ങളുടെ താത്പര്യം ഒരുവിധത്തിലും ഹനിക്കപ്പെടില്ല. ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ ബോധന മാധ്യമം തമിഴോ കന്നഡയോ ആയി തുടരും, മാറ്റമുണ്ടാകില്ല.
മലയാളം ഉപഭാഷയായി പഠിക്കണമെന്നേ നിര്‍ദ്ദേശിക്കുന്നുളളൂ. ഈ വര്‍ഷം ഒന്നാം ക്ലാസിലാണ് അതു തുടങ്ങുന്നത്. അടുത്തവര്‍ഷം മുതല്‍ രണ്ടാംക്ലാസില്‍. ഇപ്പോള്‍ മറ്റു ക്ലാസുകളിലുളളവര്‍ മലയാളം പഠിക്കേണ്ടി വരില്ല. കേരളത്തില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ മലയാളം കൂടി പഠിക്കുന്നത് അവരുടെ ഭാവിക്ക് നല്ലതാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ താത്പര്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് മലയാള ഭാഷാനിയമം നടപ്പാക്കാന്നുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന പിഎസ്‌സി മാതൃകാ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ കൂടി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജ് യോഗത്തില്‍ പറഞ്ഞു.
ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ താലൂക്ക് ഓഫീസില്‍ അതാതിടത്തെ ന്യൂനപക്ഷ ഭാഷ അറിയുന്ന ഒരു ഉദ്യോഗസ്ഥനെയെങ്കിലും നിയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് യാത്രാസൗജന്യം ലഭിക്കുന്നില്ലെന്ന പരാതി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എംഡിയുമായി ബന്ധപ്പെട്ട് പരിഹരിക്കാനും തീരുമാനിച്ചു.
















