ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിലെ യെച്ചൂരി പക്ഷം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹായവും പ്രതീക്ഷിക്കുന്നു.
പിണറായി ഭരണത്തിലെ പരാജയങ്ങള്‍ അക്കമിട്ട് നിരത്തി ദല്‍ഹിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്രകമ്മറ്റിക്ക് വിഎസ് കുറിപ്പ് നല്‍കിയിരുന്നു.
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ് കേരളത്തിലെ ഭരണമെന്ന വിഎസ്സിന്റെ അഭിപ്രായം അടുത്ത പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും ചര്‍ച്ച ചെയ്യാമെന്നും യോഗം തീരുമാനിച്ചിരുന്നു. ഇതിനിടെയുണ്ടായ പുതിയ സംഭവങ്ങള്‍ അപ്രതീക്ഷിത അവസരമായാണ് യെച്ചൂരി പക്ഷം കാണുന്നത്. പരമാവധി അംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൂടെനിര്‍ത്തി പിണറായിക്കെതിരെ പാര്‍ട്ടിയില്‍ ആഞ്ഞടിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന് വിഎസ്സിന്റെ പിന്തുണ ലഭിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
കേരള ഘടകത്തെ മുന്‍നിര്‍ത്തിയാണ് കാരാട്ട് പക്ഷം ജനറല്‍ സെക്രട്ടറിയായ യെച്ചൂരിക്കെതിരെ പടനയിക്കുന്നത്. യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി തുറന്നടിച്ചിരുന്നു. ഇത് കേന്ദ്രകമ്മറ്റി യോഗത്തില്‍ വിമര്‍ശനത്തിനിടയാക്കുകയും പിണറായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
പത്രസമ്മേളനത്തില്‍ പിണറായിക്കെതിരെയുള്ള അതൃപ്തി യച്ചൂരി പ്രകടമാക്കിയിരുന്നു.
കേരളത്തിലെ അക്രമങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് ദല്‍ഹിയിലെ സിപിഎം നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ പിണറായി ആക്ഷേപിച്ചതും തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും വലിയ ചര്‍ച്ചയായി. കേരളത്തിലെ വിഷയങ്ങള്‍ ബിജെപി പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതും പാര്‍ട്ടിക്ക് തലവേദനയാകുന്നുണ്ട്.
ഇതിനിടെ കേന്ദ്ര നേതൃത്വത്തില്‍ പിണറായിക്കെതിരെ അതൃപ്തിയെന്ന തരത്തില്‍ ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു. പിണറായിയെ പിന്തുണച്ച് കാരാട്ട് രംഗത്തെത്തിയപ്പോഴും യെച്ചൂരി മൗനം പാലിക്കുന്നത് വിഷയത്തിലെ വിഭാഗീയത വ്യക്തമാക്കുന്നു.
















