ഇന്നലെ അന്തരിച്ച സി.ബി. സോമന്‍ ഒരു മാതൃകാ സംഘ പ്രവര്‍ത്തകനായിരുന്നു. സംഘടന ഏല്‍പ്പിക്കുന്ന ചുമതലകളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നിശബ്ദമായി നിര്‍വ്വഹിച്ചിരുന്ന കര്‍മ്മയോഗിയായിരുന്നു സോമന്‍ ചേട്ടന്‍. എത്രവലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആരോടും കലഹിക്കാതെ തന്റെ ദൗത്യം നിര്‍വ്വഹിക്കുവാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. സംഘത്തിന്റെ മണ്ഡല്‍ കാര്യവാഹ്, താലൂക്ക് കാര്യവാഹ്, ജില്ലാ സേവാപ്രമുഖ്, വിഭാഗ് സേവാപ്രമുഖ് എന്നീ ചുമതലകളിലെല്ലാം അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. പ്രത്യേക ചുമതലകളില്ലായിരുന്ന കാലഘട്ടത്തിലും തന്റെ ശാഖയായ കുമാരനല്ലൂര്‍ശാഖ നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സോമന്‍ചേട്ടന്‍ നേതൃത്വം നല്‍കിയത് മാതൃകാപരമാണ്.
വയലാ സ്വദേശിയായ സോമന്‍ചേട്ടന്‍ വിദ്യാഭ്യാസത്തിനും മറ്റുമായി തന്റെ മാതുലന്റെ കുമാരനല്ലൂരിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന അദ്ദേഹം സംഘത്തിന്റെ ജില്ലാ ചുമതലയില്‍ വന്നശേഷം ഒരു പ്രചാരകനെപ്പോലെ തന്റെ മുഴുവന്‍ സമയവും സംഘപ്രവര്‍ത്തനത്തിനായി മാറ്റിവെച്ചു. താമസവും കാര്യാലയത്തില്‍ തന്നെയായി. കോട്ടയത്തെ സംഘകാര്യാലയ നിര്‍മ്മാണവേളയില്‍ അന്നത്തെ ജില്ലാ പ്രചാരകനായ കെ.പി. ഹരിദാസിനോടൊപ്പം അത്യദ്ധ്വാനം ചെയ്ത് നിരവധി ശിബിരങ്ങളുടെ വ്യവസ്ഥാ പ്രമുഖായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ഒരാള്‍ക്കും അദ്ദേഹത്തെ മറക്കുവാന്‍ സാധിക്കില്ല. സംഘത്തിന്റെ കാര്യവിഭാഗുകളിലൊന്നായ സേവാ വിഭാഗത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനം മാതൃകാപരമായി നിര്‍വ്വഹിച്ചിരുന്നു.
അല്പം വൈകി നടന്ന അദ്ദേഹത്തിന്റെ വിവാഹം സമുദായ പരിഗണനകള്‍ പോലുമില്ലാതെയായിരുന്നു. ലളിതമായ വിവാഹച്ചടങ്ങിന് കാര്‍മ്മികനായത് സംഘത്തിന്റെ സംഘചാലകനായിരുന്നു.
ജന്മഭൂമി ദിനപത്രത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സംഘചുമതലകള്‍ നിര്‍വ്വഹിച്ച അതേ ശുഷ്‌കാന്തിയോടെ തന്റെ ഔദ്യോഗിക ചുമതലകളും നിര്‍വ്വഹിച്ചു. സഹധര്‍മ്മിണിയോടൊപ്പം സംതൃപ്ത കുടുംബജീവിതം നിര്‍വ്വഹിച്ചുവരവെ അശനീപാതംപോലെയാണ് രോഗവാര്‍ത്തയെത്തിയത്. തലച്ചോറിലുള്ള ട്യൂമര്‍ അപകടകാരിയാണെന്നുള്ള വാര്‍ത്ത അവിശ്വസനീയമായിരുന്നു. അതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ജന്മഭൂമി നടത്തിയ ‘ലെജന്റ് ഓഫ് കേരള’ എന്ന ബൃഹത് പരിപാടിയുടെ മുഖ്യസംഘടകന്മാരിലൊരാളായി അദ്ദേഹത്തെ കണ്ടത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഭിഷഗ്വരന്മാരുടെ കണ്ടുപിടുത്തം ശരിയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കു വിധേയമായാല്‍ ആയൂസ്സ് നീട്ടിയെടുക്കാമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തായി. ദുരിതപൂര്‍ണ്ണമായേക്കുമായിരുന്ന ശിഷ്ട ജീവിതത്തിനു കാത്തുനില്‍ക്കാതെ സഹധര്‍മിണിയേയും ബന്ധുക്കളേയും ജന്മഭൂമി കുടുംബാംഗങ്ങളെയും നിരവധി സ്വയംസേവകരേയും ദുഃഖത്തിലാക്കി സോമന്‍ചേട്ടന്‍ യാത്രയായി. സ്‌നേഹ സമ്പന്നനായിരുന്ന പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍.
















