കൊച്ചി: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വെറും പാഴ് വാക്കാണെന്നു ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈപാക്യം. പനി ബാധിച്ച് 300ലധികം പേരാണ് മരിച്ചത്. ഇതിനു ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
വന്‍കിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വികസന അജണ്ടയില്‍ മാറ്റം വരുത്തണമെന്നാണ് സമകാലീക സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും പനിയെ പ്രതിരോധിക്കാന്‍ പോലും കഴിയാത്ത വിധം നമ്മുടെ വികസനം വഴിതെറ്റിപ്പോയിരിക്കുന്നതായും കേരള റീജ്യണല്‍ കാത്തലിക് കൗണ്‍സിലിന്റെ മൂന്നു ദിവസത്തെ ജനറല്‍ അസംബ്ലിക്കു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജനകീയ വികസന അജണ്ടയ്ക്ക് സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിക്കണം. കുടിവെള്ളം, മാലിന്യസംസ്കരണം, ശുചിമുറി, ഭവന നിര്‍മ്മാണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
നഴ്സുമാരുടെ സമരം അന്യായമല്ലെന്നും സമരം തെറ്റാണെന്നു പറഞ്ഞിട്ടില്ലെന്നും സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ 2013ല്‍ നിശ്ചയിച്ച അംഗീകൃത വേതനം നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുമാനമുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ പുതുക്കിനിശ്ചയിച്ച വേതനം നഴ്സുമാര്‍ക്കു നല്‍കുമെന്നും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളത്തില്‍ മാത്രമെ അല്‍പ്പം കുറവ് വരുത്തിയിട്ടുള്ളുവെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട സഹായം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ആര്.എല്‍.സി.സിയുടെ മുപ്പതാം ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടത്തിയ പ്രഖ്യാപനത്തില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ മദ്യനയത്തിനെ വിമര്‍ശിച്ചു. ബാര്‍ മുതലാളിമാര്‍ക്ക് വഴങ്ങി സമൂഹ നന്മയേയും ജനാഭിപ്രായത്തേയും സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ സഭ കോടതിയെ സമീപിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന കെ.ആര്.എല്‍.സി.ജനറല്‍ അസംബ്ലി പുതിയ ഭാരവാഹികളായി ഷാജി ജോര്‍ജ് (വരാപ്പുഴ അതിരൂപത), സെക്രട്ടറിമാരായി ആന്റണി ആല്‍ബര്‍ട്ട് (തിരുവനന്തപുരം), സ്മിത് ജോയ് (വിജയപുരം രൂപത), ട്രഷററായി ആന്റണി നൊറോണ (കണ്ണൂര്‍ രൂപത) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: