അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ പതക്കം മോഷണം പോയ കേസില്‍ പ്രതികളെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍ പായസവിതരണം തടസ്സപ്പെടുത്തി. വഴിപാട് പാല്പായസം ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു.
ഇതുസംബന്ധിച്ച് രണ്ടുദിവസം മുമ്പ് കര്‍മ്മ സമിതി ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്‍കിയിരുന്നു. അതിനാല്‍ പതിവായുണ്ടാക്കുന്ന 225 ലിറ്ററിനു പകരം നിവേദ്യത്തിനു മാത്രമായി 36 ലിറ്റര്‍ പാല്‍പ്പായസം മാത്രമാണുണ്ടാക്കിയത്. നിവേദ്യത്തിനുശേഷം പുറത്തിറക്കിയ പായസം തെക്കെ ഗോപുര നടയില്‍ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞ് ഭക്തര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.
കര്‍മ്മ സമിതി ഭാരവാഹികളായ അനില്‍ പാഞ്ചജന്യം, ഡി. സുഭാഷ്, ആര്. ശങ്കരന് നായര്‍, എം. സോമന്‍പിള്ള എന്നിവര്‍ നേതൃത്വം നല്കി. പതക്കം മോഷണക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നേരത്തെ പോലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തിയിരുന്നു. കേസന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയില് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കര്‍മ്മ സമിതി അറിയിച്ചു.
മാര്‍ച്ച് 23ന് പതക്കം നഷ്ടപ്പെട്ടശേഷം ആദ്യ അന്വേഷണം നടത്തിയത് അമ്പലപ്പുഴ പോലീസായിരുന്നു. അടുത്ത ദിവസം ആലപ്പുഴയിലെത്തിയ ഐജി പി. വിജയന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. നാടകീയമായി മെയ് 23ന് കാണിക്കവഞ്ചിയില്‍ നിന്ന് രൂപമാറ്റം വരുത്തിയ നിലയില്‍ പതക്കം കിട്ടിയതോടെ അന്വേഷണം നിലച്ചു.
ഇതിനിടെ സംശയനിഴലിലുണ്ടായിരുന്ന ക്ഷേത്ര ജീവനക്കാരന് രാജു രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇയാളുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് അന്വേഷണം മരവിപ്പിച്ചിരിക്കുന്നത്. പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറണമെന്നും കര്‍മ്മ സമിതി ആവശ്യപ്പെട്ടു.
ഇന്നു രാവിലെ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: