സ്വന്തം ലേഖകന്‍
പുനലൂര്‍: ഓണത്തിന് രണ്ട് മാസം ബാക്കിനില്‍ക്കെ പപ്പട വ്യവസായം നിലയ്ക്കുന്നു. പരമ്പരാഗത പപ്പടനിര്മ്മാതാക്കള് തൊഴില്‍ മതിയാക്കി മറ്റ് മേഖലകള്‍ തേടുകയാണ്. അസംസ്കൃ വസ്തുക്കളുടെ വിലവര്‍ധനവാണ് പപ്പട നിര്‍മ്മാണത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നത്.
തലമുറകള്‍ കൈമാറിവന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ടെങ്കിലും ഉപജീവനത്തിന് മറ്റ് ജോലികള്‍ തേടുകയേ നിര്‍വാഹമുള്ളൂ എന്ന് ഈ രംഗത്ത് പണിയെടുക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പപ്പട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, പപ്പടക്കാരം, എണ്ണ, ഉപ്പ് എന്നിവയുടെ വിലക്കയറ്റമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്.
പപ്പടത്തിന്റെ വിലക്കൂടുതലും എണ്ണത്തിലെ കുറവും ഉപഭോക്താക്കളെയും പിന്നോട്ടടിക്കുന്നു. അതേസമയം പുതിയ രീതിയിലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്തെത്തുന്ന തമിഴ്നാട് പപ്പടങ്ങളുടെ കടന്നുവരവും പരമ്പരാഗത നിര്‍മ്മാണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
നിശ്ചിത അനുപാതത്തില്‍ പപ്പടക്കാരവും ഉപ്പും ചേര്‍ത്ത് വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത ശേഷം ഉഴുന്നുമാവില്‍ ചേര്‍ത്ത് കുഴച്ച് ആട്ടുകല്ലിലിടിച്ച് പാകമാക്കിയ മാവ് ഉരുളകളാക്കി പരത്തിയാണ് പപ്പടം നിര്‍മ്മിക്കുന്നത്. പരസ്പരം ഒട്ടാതിരിക്കാന്‍ അരിപ്പൊടിയോ മൈതയോ തൂകി ഇത് വെയിലത്തിട്ട് ഉണക്കി പോളിത്തീന്‍ കവറുകളിലാക്കി വിപണിയിലെത്തിക്കുന്നതാണ് പരമ്പാരഗത രീതി. ജോലിക്കൂടുതലും തൊഴിലാളികളുടെ കുറവും മൂലം കുഴയ്ക്കാനും പരത്താനും മെഷീനുകള്‍ എത്തിയതോടെ പപ്പടത്തിന്റെ ഗുണവും രുചിയും നഷ്ടമായി. ഇതോടെ ആവശ്യക്കാരും കുറഞ്ഞു.
അഞ്ച് കിലോയില്‍ താഴെമാത്രം ഉഴുന്ന് ഉപയോഗിക്കുന്ന തങ്ങള്‍ക്ക് മെഷീന് വാങ്ങാനാവില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ലെന്നും അമ്പത്തഞ്ച് കൊല്ലമായി ഈ മേഖലയില്‍ പണിയെടുക്കുന്ന എഴുപതുകാരനായ എന്‍. രാജന് ജന്മഭൂമിയോട് പറഞ്ഞു. അടുത്തിടെയായി ഉഴുന്നിന് അല്പം വില കുറഞ്ഞുവെങ്കിലും എണ്ണം കൂട്ടേണ്ടി വരുന്നതോടെ പിടിച്ചുനില്പ് പ്രയാസത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: