പേട്ട: പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ പൂട്ടിക്കാന്‍ ഗൂഢ നീക്കം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥയനുസ്സരിച്ച് കമ്പനിയില്‍ മലിനീകരണ നിവാരണം നടപ്പിലാക്കുന്നതിനെ തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് ചില തത്പരകക്ഷികളുടെ ശ്രമം.
400 കോടിയോളം ചെലവിട്ട് മലിനീകരണ നിവാരണ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം തീരദേശത്തെ മാലിന്യം കലര്‍ന്ന മണ്ണ് നീക്കം ചെയ്യുന്നതില്‍ തീരദേശവാസികള്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. മേയ് 23നാണ് കണ്ണാന്തുറ സ്വദേശിയുടെ പരാതിയില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ടൈറ്റാനിയത്തില്‍ പരിശോധന നടത്തിയത്. വന്‍തോതില്‍ കെമിക്കല്‍ അടങ്ങിയവെളളമാണ് കമ്പനിയില്‍ നിന്നും പുറംന്തളളുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചെറിയ തോതില്‍ മാലിന്യം കണ്ടെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനി അടച്ചുപൂട്ടാനാണ് ഉത്തരവിറക്കിയത്. തുടര്‍ന്ന് കമ്പനി മാനേജ്മെന്റും തൊളിലാളി സംഘടന പ്രതിനിധികളും ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. എന്നാല്‍ മലിന ജലം ശുദ്ധീകരിച്ച് കടലിലേയ്ക്ക് വിടണമെന്നും കൂടാതെ കാലങ്ങളായി മലിനജലം ഒഴുക്കിവിട്ടിരുന്ന തീരദേശത്തെ മാലിന്യം നിറഞ്ഞ മണല്‍ നീക്കം ചെയ്യണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം.
ഇതനുസരിച്ച് ഒരു മാസത്തെ കാലാവധി അനുവദിച്ചുകൊണ്ട് കഴിഞ്ഞ 2 നാണ് കോടതി ഉത്തരവ് നല്‍കിയത്. കൂടാതെ ന്യൂട്രലൈസേഷന് പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച ശേഷം കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ മണല്‍ നീക്കം ചെയ്യാന്‍ ചെന്ന തൊഴിലാളികളേയും ജെസിബിയും ഇവര്‍ തടഞ്ഞു. ജോലി സംവരണം ഉറപ്പ് വരുത്താതെ നവീകരണം നടത്താന്‍ അനുവദിക്കുകയില്ലായെന്നാണ് തീരദേശവാസികള്‍ ഉന്നയിച്ചിരിക്കുന്നത്.
1995ല്‍ അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്കി ടൈറ്റാനിയം ഏറ്റെടുത്ത തീരപ്രദേശത്തുളള രണ്ട് ഏക്കര്‍ വസ്തുവിലെ മണല്‍ നീക്കം ചെയ്യുന്നതിലാണ് പ്രതിഷേധം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ 1977 മുതല്‍ കമ്പനിയിലെ പ്രാദേശിക ജോലിസംവരണം മലിനജലം കടലിലേയ്ക്ക് ഒഴുക്കിവിടുന്നതിന്റെ പേരില്‍ തീരദേശവാസികള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. നിയമാനുസൃതമുളള പ്രാദേശിക സംവരണത്തില്‍ ലൊക്കാലിറ്റി പ്രദേശമായ കരിക്കകത്ത് 10 ശതമാനവും സബ് ലൊക്കാലിറ്റി പ്രദേശങ്ങളായ ആള്‍സെയിന്‍സ്, ബാലനഗര്‍, മാധവപുരം, കൊച്ചുവേളി, വെട്ടുകാട്, കണ്ണാന്തുറ പ്രദേശങ്ങളില്‍ 20 ശതമാനവുമാണ്. എന്നാല്‍ ഇന്നുവരെ വ്യവസ്ഥയനുസ്സരിച്ചുളള സംവരണം കമ്പനിയ്ക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം ഒരു വിഭാഗത്തിന് മാത്രമായി ഒതുങ്ങുകയായിയുന്നു സംവരണാടിസ്ഥാനത്തിലുളള നിയമനങ്ങള്‍. കൂടാതെ മാലിന്യം കടലിലേയ്ക്ക് ഒഴുകുന്നതിലൂടെ പരമ്പരാഗത ജോലിനഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ പേരിലും കോടികളാണ് ടൈറ്റാനിയത്തില്‍ നിന്നും ആദായം പറ്റിയിട്ടുളളതായി പറയുന്നത്.
2001ല്‍ മലിനീകരണം മൂലം ആര്‍ക്കൊക്കെ തൊഴില്‍ നഷ്ടം സംഭവിക്കുന്നുവെന്ന് കണ്ടെത്താനായി നിയോഗിച്ച ജസ്റ്റിസ് കെ. എ. നായര്‍ കമ്മീഷന് റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടില്ല. എന്നാല്‍ മലിനീകരണത്തിന്റെ പേരില്‍ ജോലി സംവരണം ആവശ്യമില്ലായെന്ന വസ്തുതയാണ് കമ്പനി കമ്മീഷന് മുമ്പാകെ ചൂണ്ടിക്കാട്ടിയത്. ഇതേ സാഹചര്യത്തില്‍ തീരദേശവാസികളുടെ പ്രതിഷേധം ടൈറ്റാനിയത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന. ജൂലായില്‍ മലിനീകരണ നിവാരണ പദ്ധതി പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയ്ക്ക് നല്‍കിയില്ലെങ്കില്‍ പൂട്ട് വീഴുമെന്ന സ്ഥിതിയാണുളളത്. തീരദേശവാസികളുടെ പ്രതിഷേധത്തിന് പിന്നില്‍ കമ്പനിയിലെ സിഐടിയു യൂണിയന്റെ ഒത്താശയുണ്ടെന്നാണ് പറയുന്നത്.
















