കുടയത്തൂര്‍: അപ്രതീക്ഷിതമായി മരണം കവര്‍ന്ന കുടയത്തൂര്‍ ശരംകുത്തി കൊച്ചു പുരയ്ക്കല്‍ രഘുവിന്റെ ഭാര്യ സന്ധ്യയ്ക്ക് (32) നാട് കണ്ണീരോടെ വിട നല്കി.പനി ബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് പ്രവേശിപ്പിച്ച സന്ധ്യ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മരണത്തിന് കീഴടങ്ങി.
കോളപ്ര ഗവ. എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഏക മകള്‍ കാര്‍ത്തികയെ തനിച്ചാക്കിയാണ് രംഗബോധമില്ലാത്ത മരണം സന്ധ്യയെ തട്ടിയെടുത്തത്. കുടുംബശ്രീ വനിതാ കൂട്ടായ്മയിലെ സജീവ സാന്നിധ്യമായ സന്ധ്യയുടെ മരണം ശരംകുത്തി ഗ്രാമത്തെ ഏറെ വേദനിപ്പിച്ചു. തറവാട് വീട്ടില്‍ നിന്നും മാറി താമസിക്കുവാന്‍ വേണ്ടി സമീപത്തായി വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്തിന്റെ സഹായത്തോടെ വീട് പണി ആരംഭിക്കുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതിനിടെയാണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കി സന്ധ്യ മരണത്തിലൊളിച്ചത്. ഭര്‍ത്താവ് രഘു പെയിന്റിങ് തൊഴിലാളിയാണ്.
ചെറിയ കുടുംബ വീട്ടില്‍ പരിമിതികള്‍ക്ക് ഉള്ളില്‍ സന്തോഷത്തോടെ ജീവിതം തളളിനീക്കുന്നതിടെ ക്ഷണിക്കാതെ വന്ന ദുരന്തത്തിനു മുമ്പില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാര്‍ത്തികയെ ചേര്‍ത്ത് നിര്‍ത്തി രഘു സന്ധ്യക്ക് യാത്രാമൊഴി നല്കിയപ്പോള് നാടൊന്നാകെ തേങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നത്.സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഒരു ഗ്രാമം ഒന്നാകെ കൊച്ചു വീട്ടിലേക്ക് ഒഴുകിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: