തിരുവനന്തപുരം: അഭിമാന വിഹായസ്സില്‍ നൂറുല്‍ ഇസ്ലാം സര്‍വകലാശാല. എന്‍ഐ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത നാനോ സാറ്റ്ലൈറ്റ് ന്യൂസാറ്റ് (കേരള്‍ശ്രീ) ഭ്രമണപഥത്തിലെത്തി. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി 38 ല്‍ 31 ഉപഗ്രഹങ്ങള്‍ക്കൊപ്പമാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
9.29ന് റോക്കറ്റില്‍ നിന്നു വേര്‍പെട്ട ഉപഗ്രഹം 11.04 ന് നൂറുല്‍ ഇസ്ലാം ക്യാമ്പസിലെ ഗ്രൗണ്ട് സ്റ്റേഷനുമായി വാര്‍ത്താവിനിമയ ബന്ധം സ്ഥാപിച്ചു. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും പ്രവചിക്കുന്ന ഉപഗ്രഹമാണ് ന്യൂസാറ്റ്. ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞരും ഇരുനൂറോളം വിദ്യാര്‍ഥികളും ആറുമാസം കൊണ്ടാണ് സാറ്റ്ലൈറ്റ് നിര്‍മിച്ചത്.
ഐഎസ്ആര്‍ഒയുടെ സ്റ്റുഡന്റ്സ് സാറ്റ്ലൈറ്റ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം നടന്നത്.
പതിനാലു കിലോ മാത്രം ഭാരമുള്ള നാനോ സാറ്റ്ലൈറ്റായ ന്യൂസാറ്റിന് ഭൂഗര്‍ഭ ജലവിതാനങ്ങള്‍ കണ്ടെത്താനും പ്രകൃതിദുരന്തങ്ങളും കടല്‍ക്ഷോഭങ്ങളും മുന്‍കൂട്ടി അറിയിക്കാനുമുള്ള ശേഷിയുണ്ട്.
ജിയോ സ്പെക്ടറല്‍ സെന്‍സര്‍, സ്പെയ്സ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഡിവൈസ്, മള്‍ട്ടികളേര്‍ഡ് സോളാര്‍ ക്യാമറ, റിയല്‍ടൈം മള്‍ട്ടിസ്പെക്ടറല്‍ സ്വാപ്പ് ക്യാമറ എന്നീ ഉപകരണങ്ങള്‍ ഉപഗ്രഹത്തിലുണ്ട്. നിര്‍മാണത്തിന് വിഎസ്എസ്സിയുടെയും വലിയമല എല്പിഎസ്സിയുടെയും അഹമ്മദാബാദ് സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്ററിന്റെയും സാങ്കേതികസഹായം ലഭിച്ചിരുന്നു.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് നിര്‍മാണം പൂര്‍ത്തിയായ സാറ്റ്ലൈറ്റ് കഴിഞ്ഞവര്‍ഷം ഐഎസ്ആര്‍ഒക്ക് കൈമാറിയത്. ന്യൂസാറ്റ് പൂര്‍ത്തിയായശേഷം മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ ഉപഗ്രഹനിര്‍മാണത്തിനായി സര്‍വകലാശാലയെ സമീപിച്ചിരുന്നു. പരിസ്ഥിതി മലിനീകരണം തടയുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ നിരീക്ഷിക്കുന്നതിനും വേണ്ടി യുഎന്നിന് സമര്‍പ്പിച്ച ഉപഗ്രഹപദ്ധതിക്ക് അനുകൂല പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സര്‍വകലാശാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: