തിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളില്‍ വ്യാപക റെയ്ഡ്. കോഴിക്കോട്ട് കര്ഷകന് ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിവിധ ജില്ലകളിലായി 32 വില്ലേജ് ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകളാണ് പുറത്തുവന്നത്. വിജിലന്‍സ് പരിശോധനയില്‍ 600 ഓളം ഫയലുകളില്‍ തിരിമറി കണ്ടെത്തി. ഭൂരിഭാഗം ഓഫീസുകളിലും രസീത് നല്കാത്തതിനാല് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ല.
എല്ലാ മാസവും വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്കും മറ്റും മിക്കയിടങ്ങളിലും രസീത് നല്‍കാറില്ലെന്ന് കണ്ടെത്തി. പിരിക്കുന്ന ഭൂനികുതി യഥാസമയം സര്‍ക്കാരിലേക്ക് അടയ്ക്കുന്നില്ല. ലക്ഷക്കണക്കിനു രൂപയുടെ ഭൂനികുതി ഉദ്യോഗസ്ഥര്‍ ആഴ്ചകളോളം കൈവശം സൂക്ഷിക്കുന്നതായി കണ്ടെത്തി. 20 ഓളം ഇടങ്ങളില്‍ നിന്ന് കണക്കില്‍പെടാത്ത പണം ഉദ്യോഗസ്ഥരില്‍ നിന്നു വിജിലന്‍സ് കണ്ടെത്തി.
തിരുവനന്തപുരം ജില്ലയില്‍ 150 ഓളം പോക്കുവരവ് അപേക്ഷകളില്‍ സമയപരിധി കഴിഞ്ഞിട്ടും നടപടി കൈക്കൊണ്ടില്ല. കൊല്ലം ജില്ലയില്‍ 160 പേര്‍ക്ക് പോക്കുവരവു കേസുകളില്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. തൊടുപുഴ മണക്കാട് വില്ലേജ് ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10,000 രൂപ പിടിച്ചെടുത്തു. തൃശൂര്‍ കണിമംഗലം വില്ലേജ് ഓഫീസിലെ പരിശോധനയില്‍ ഫയലുകളില്‍ ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം പേട്ട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: