കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ മൊഴി പോലീസ് വീണ്ടുമെടുത്തു. എഡിജിപി ബി. സന്ധ്യയാണ് ആലുവ പോലീസ് ക്ലബ്ബില്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് വീണ്ടും മൊഴിയെടുത്തത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞിരുന്നു. തടവുകാരില്‍ നിന്ന് ഇക്കാര്യമറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി.
നേരത്തെ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനാണ്.
ഇതേത്തുടര്‍ന്നു സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസില്‍ ഏഴു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: