ലൗകികവും വൈദികവുമായ എല്ലാ കര്‍മ്മങ്ങളും മനുഷ്യനെ പരമപദത്തിലേക്കു യാത്ര ചെയ്യാന്‍ സമ്മതിക്കാതെ ഊരാക്കുടുക്കിട്ടു കെട്ടിയിരിക്കയാണ്. ഇഷ്ടഫലങ്ങള്‍ തരുന്നതും അനിഷ്ടഫലങ്ങള്‍ തരുന്നതും ആയിരിക്കും ആ കര്‍മ്മങ്ങള്‍. എങ്കിലും രണ്ടുതരം കര്‍മ്മങ്ങളും ബന്ധനങ്ങള്‍ തന്നെയാണ്. സര്‍വ്വകര്‍മ്മങ്ങളും ഭഗവാന് ആരാധനയായി ചെയ്ത് ഭഗവാനെ ഭജിക്കാന്‍ തുടങ്ങുന്ന ഭക്തനായിക്കഴിഞ്ഞാല് കര്‍മ്മങ്ങളുടെ ആ വലിയ ബന്ധനങ്ങള്‍ താനേ അഴിയാന്‍ തുടങ്ങും. കര്‍മ്മബന്ധനത്തില്‍ നിന്ന് മോചനം കിട്ടുന്നതിന് അനുസരിച്ച് ആ ഭക്തന്റെ മനസ്സ് സംന്യാസ യോഗത്തില്‍ കൂടുതല്‍ കൂടുതല്‍ നിഷ്ഠയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യും.
എന്താണ് ഈ സംന്യാസം?
സംന്യാസം എന്ന വാക്കിന്റെ അര്‍ത്ഥം നാം സാധാരണയായി ധരിച്ചിട്ടുള്ള അര്‍ത്ഥം ശരിയല്ല. ലൗകിക വസ്തുക്കളും സുഖഭോഗങ്ങളും ഉപേക്ഷിച്ചു എന്നു പറഞ്ഞ്, കാവിയുമുടുത്ത് ദണ്ഡവുമെടുത്ത് നടക്കലല്ല സംന്യാസം, ഏറ്റവും ഉത്തമ സംന്യാസം എന്ന വാക്കിന്റെ അര്‍ത്ഥം പറയുന്നത് ശ്രദ്ധിച്ചു വായിക്കാം.
”സംന്യാസയോഗോ നാമ സംന്യാസഃ ച അസൗ മത്സമര്പ്പണതയാ കുര്മ്മത്വാത് യോഗഃ ഇതിതേന സംന്യാസയോഗേന” (എല്ലാത്തരം കര്‍മ്മങ്ങളും-വൈദികവും ലൗകികവും താന്ത്രികവുമായ എല്ലാത്തരം കര്‍മ്മങ്ങളും, ഫലം താന്‍ ആഗ്രഹിക്കാതെ ഭഗവാനില്‍ അര്പ്പിക്കപ്പെടുംവിധം ചെയ്യുക(മ ദര്പ്പണതയാ) എന്ന ഉപായത്തിനോടുകൂടിയ ചിത്തം ഉള്ളവരായിത്തീരുന്നു ആ ഭക്തന്. ഭഗവാന്റെ നാമം കീര്‍ത്തിക്കാനും ഭഗവാനെ പൂജിക്കാനും കൂടുതല്‍ സമയം വേണമെന്നും ആഗ്രഹിക്കുന്നു. സന്ധ്യാവന്ദനത്തിനും സ്നാനത്തിനും ദേവര്‍ഷി പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്നതിന് പകരം, ചെവികൊണ്ടു ഭഗവത്കഥ കേള്‍ക്കാനും നാക്കുകൊണ്ട് നാമം ജപിക്കാനും കൈകള്‍കൊണ്ട് പൂജിക്കാനും കാല്കൊണ്ട് ഭഗവാന് പ്രദക്ഷിണം വയ്ക്കാനും സംന്യാസയോഗ മുക്തനായ ഭക്തന് തയ്യാറാവുന്നു. ശ്രീവില്വമംഗലം സ്വാമിയാരുടെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കാം.
”സന്ധ്യാവന്ദന, ഭദ്രമസ്തു ഭവതേ
ഭോസ്നാന, തുഭ്യാ നമോ
ഹേ ദാവാഃ പിതരശ്ചതര്പ്പണവിധൗ
നാഹം ക്ഷമഃ ക്ഷമ്യതാം”
യത്രക്വാപി നിഷദ്യ യാദവകുലോ-
ത്തംസസ്യ കംസദ്വിഷഃ
സ്മാരം സ്മാര മഘം ഹരാമി, തദലാ-
വന്യേ, കിമന്യേന മേ”
(സന്ധ്യാവന്ദനമേ സ്നാനമേ ദേവന്മാരേ പിതൃക്കളേ, ഋഷികളേ, നിങ്ങളേ സന്തോഷിപ്പിക്കാന്‍ താന്‍ ആളല്ല. അപ്പോള്‍ പാപമുണ്ടാവില്ലേ എന്ന സംശയവും എനിക്കില്ല. ഞാന്‍ എവിടെ എങ്കിലുമിരുന്ന് യാദവകുല ഭക്തനായ കംസാരിയെ-ശ്രീകൃഷ്ണനെ ധ്യാനിച്ച്, ധ്യാനിച്ച് പാപം നശിപ്പിച്ചുകൊള്ളാം)
ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന മനുഷ്യന്-ഭക്തന്-എന്റെ സമീപത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. അര്‍ജുന, നിനക്കും എന്റെ സമീപത്തില്‍ വരാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: