നമ്മളിന്ന് ഇഹപരലോകമായി കാണുന്ന സര്‍വ്വലോകവും അഥവാ സര്‍വ്വസൃഷ്ടികളും വിശ്വരൂപം തന്നെയാകുന്നു. അതിന്റെ മൂലാരംഭത്തില് ഇഹലോകം നരകമായിത്തന്നെ വര്‍ത്തിച്ചിരുന്നു. അതുകൊണ്ടത്രെ ഈ ലോകം ആകമാനം വിശ്വവും വിശ്വരൂപവും ആയി ഭവിച്ചത്. ഈശ്വരന് തന്റെ വിശ്വരൂപത്തിനൊത്തതുപോലെ നരകത്തില്‍ നിന്നും അഥവാ ഈ നരകത്തെക്കൊണ്ട് ഈ പ്രകൃതിലോകത്തെ സൃഷ്ടിക്കുന്നതിന് നരകത്തിനു വേണ്ടി തന്റെ ശാന്തിയെ പ്രദാനം ചെയ്തു തന്റെ തൃക്കണ്ണുകളാകുന്ന ത്രിഗുണങ്ങളാല്‍ ദര്‍ശിച്ചു.
ഈ ലോകപ്രകൃതിക്ക് ആദിയന്തമായി അഥവാ ശാശ്വതമായി വര്‍ത്തിച്ചിരിക്കുന്നത് ഈ ത്രിഗുണങ്ങള്‍ മാത്രമാകുന്നു. തന്മൂലം ആകാശം, ഭൂമി, ജലം ഇവയിലുള്ള സര്‍വ്വസൃഷ്ടിജാലങ്ങളും ത്രിഗുണങ്ങളായി ഭവിച്ചു. ആകാശത്തിലെ സര്‍വ്വസൃഷ്ടികളുടെയും പൂര്ണ്ണപ്രതിമയായിട്ടത്രെ ഭൂമിയിലെയും ജലത്തിലെയും സര്‍വ്വസൃഷ്ടി ജാലങ്ങളും ഉത്ഭവിച്ചത്. ആകാശത്തിലെ നക്ഷത്രങ്ങളുടെ വര്ദ്ധനവുപോലെ തന്നെ ഭൂമിയിലെയും ജലത്തിലെയും സൃഷ്ടികള്‍ പലതരമായി സൃഷ്ടിച്ചു.
ത്രിഗുണം കൊണ്ടാണ് ആകാശം ഭൂമി സമുദ്രം ഇവ സൃഷ്ടിയില്‍ വേര്തിരിയപ്പെട്ടത്. ആ ത്രിഗുണത്തിന്റെ വര്ണ്ണനമായിട്ടാണ് ആകാശത്തിലെയും ഭൂമിയിലെയും സമുദ്രത്തിലെയും സൃഷ്ടികള്‍ ഉണ്ടായി വര്‍ദ്ധിച്ചത്. ഈ ത്രിഗുണങ്ങള്‍ ഓരോ വിധമായി ഓരോന്നിലും അഥവാ സൃഷ്ടിജാലങ്ങളിലൊക്കെയും വര്ദ്ധിച്ചുകൊണ്ടത്രെ ഇരിക്കുന്നത്.
അതുകൊണ്ടത്രെ അതിനൊക്കെയും പുനര്‍ജന്മത്തിനു കാരണമായിത്തീരുന്നത്. എന്നാല്‍ സര്‍വ്വസൃഷ്ടിജാലങ്ങളും ഏകോപിച്ച് രൂപാന്തരപ്പെട്ട ത്രിഗുണമായിട്ടത്രെ മര്‍ത്യജന്മം. തന്മൂലം മനസാ വാചാ കര്‍മ്മണായുള്ള ത്രിഗുണം മര്ത്യജന്മത്തിലടങ്ങിയിരിക്കുന്നു. ഈ ത്രിഗുണങ്ങള്‍ ഏകോപിച്ചിട്ടത്രെ മര്‍ത്യജന്മത്തിന്റെ രൂപാന്തരം. അതുതന്നെ അവതാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: