പേരാമ്പ്ര: കൈവശഭൂമിയുടെ നികുതി അടയ്ക്കാന്‍ കഴിയാതെ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ജില്ലാ കളക്ടര്‍. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ യു.വി ജോസ് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഇതിനായി ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടിക്രമങ്ങളിൽ അനാവശ്യമായ കാലതാമസമുണ്ടായതായും സംഭവത്തിൽ വില്ലേജ് ഓഫീസർക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെമ്പനോട് വില്ലേജ് ഓഫീസിലെ ഗ്രില്ലിലാണ് കാവില്‍പുരയിടത്തില്‍ ജോയി എന്ന തോമസ് തൂങ്ങിമരിച്ചത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെയെങ്കിലും ജഡം അഴിക്കുവാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പ്രക്ഷുബ്ധമായ രംഗങ്ങളാണ് ചെമ്പനോട് വില്ലേജ് ഓഫീസ് പരിസരത്ത് അരങ്ങേറിയത്. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയിട്ടും മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. നാട്ടുകാര്‍ ഉന്നയിച്ച നാല് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിന് ശേഷമാണ് പ്രതിഷേധം അടങ്ങിയത്.
ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണെന്ന് സഹോദരൻ ജോസ് ആരോപിച്ചു. വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റുമാണ് ജോയിയുടെ മരണത്തിന് കാരണക്കാർ. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജോസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: