കോട്ടയം: സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ഇതിനോടകം പനി ബാധിച്ച് 200ലേറെപ്പേര്‍ മരിക്കുകയും കാല്‍ലക്ഷത്തോളം പേര് ദിവസവും രോഗത്തിന്റെ പിടിയിലാവുകയും ചെയ്തത് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.
മഴക്കാലമായതിനാല്‍ ഉത്തരേന്ത്യയില്‍ നിന്ന് സഞ്ചാരികള്‍ എത്തുന്ന സമയമാണ്. റംസാന് കഴിയുന്നതോടെ അറബികളും പ്രവാസി മലയാളികളും എത്തും. എന്നാല്‍ കേരളം രോഗക്കിടക്കയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബുക്കിങ്ങുകള്‍ കൂട്ടത്തോടെ റദ്ദാവുകയാണ്. മണ്‍സൂണ്‍ സീസണില്‍ ലഭിച്ച ബുക്കിങ്ങുകളില്‍ 20 മുതല്‍ 25 ശതമാനം വരെ റദ്ദായിട്ടുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.
ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്ത സഞ്ചാരികളാണ് യാത്ര കൂടുതലും റദ്ദാക്കുന്നത്. ചില ട്രാവല്‍ ഏജന്‍സികള്‍ യാത്ര നീട്ടി വയ്ക്കണമെന്ന് സഞ്ചാരികളോട് ആവശ്യപ്പെടുന്നുമുണ്ട്. മുമ്പ് കേരളത്തില്‍ ചിക്കുന്‍ ഗുനിയ വ്യാപകമായപ്പോഴാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.
ശുദ്ധമായ കുടിവെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള കായലോര ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞത്. മലയോര ടൂറിസം കേന്ദ്രങ്ങളില്‍ കുറവ് ഉണ്ടെങ്കിലും ഇത്രത്തോളമില്ല. ഡെങ്കി, എച്ച്വണ് എന്‍വണ്‍ എന്നിവയുടെ വ്യാപനമാണ്് സഞ്ചാരികളെ പി്ന്നോട്ടടിച്ചത്.
മഴയുടെ ഭംഗി ആസ്വദിക്കാന്‍ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ധാരാളം സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്. ഈ സമയം ഉത്തരേന്ത്യയില്‍ ചൂടായതിനാല്‍ ആഭ്യന്തര സഞ്ചാരികളാണ് വന്നിരുന്നത്. ഇവര്‍ക്കായി പ്രത്യേക പാക്കേജുകളും എല്ലാ സീസണുകളിലും തയ്യാറാക്കാറുണ്ട്.
ഈ വര്‍ഷം കെടിഡിസി ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ തീരപ്രദേശം, കായലോരം, മലയോരം എന്നീ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പാക്കേജുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പകര്‍ച്ച വ്യാധികള്‍ മൂലം പാക്കേജുകള്‍ക്ക് തണുത്ത പ്രതികരണമാണ് ഉണ്ടായത്.
ഹൗസ് ബോട്ടുകളെയാണ് സഞ്ചാരികളുടെ കുറവ് ബാധിച്ചത്. കായലോര മേഖലയില്‍ ശുദ്ധജലത്തിന്റെ കുറവും കൊതുകകളുടെ സാമിപ്യവും കൂടുതലാണെന്ന തോന്നല്‍ സഞ്ചാരികള്‍ക്കു ഉണ്ടെന്ന് ഹൗസ് ബോട്ട് ഓപ്പറേറ്റഴ്സ് പറയുന്നു. ഇക്കാരണത്താല്‍ ഹൗസ് ബോട്ട് ബുക്കിങുകള്‍ റദ്ദായിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ സെപ്റ്റംബറില്‍ തുടങ്ങുന്ന പുതിയ ടൂറിസം സീസണെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
മണ്‍സൂണ്‍ സീസണില്‍ പൊതുവേ വിദേശ സഞ്ചാരികള്‍ കുറവാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് വിദേശികള്‍ വന്ന് തുടങ്ങുന്നത്. അവര്‍ എത്തി തുടങ്ങുമ്പോഴത്തേയ്ക്കും പ്രതിസന്ധി തീരുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: