തൃശൂര്‍: സംസ്ഥാനത്തെ സഹകരണ അപ്പക്സ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സി വഴിയാക്കണമെന്ന ഉത്തരവ് 22 വര്‍ഷമായിട്ടും നടപ്പായില്ല. വഞ്ചിക്കപ്പെട്ടത് യോഗ്യരായ ആയിരക്കണക്കിന് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍. 1995ല്‍ എ.കെ. ആന്റണി സര്‍ക്കാരാണ് സഹകരണ അപ്പക്സ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട് ഉത്തരവായത്. സഹകരണ രജിസ്ട്രാറുടെ 18/96 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഈ നിര്‍ദ്ദേശങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഈ നിര്‍ദ്ദേശം പാലിച്ചില്ല.
സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, മാര്‍ക്കറ്റ് ഫെഡ്, സുരഭി, റെയ്ഡ്കോ, കാംകോ, റബ്ബര്‍ മാര്‍ക്ക്, സെറിഫെഡ്, ടെക്സ്റ്റ് ഫെഡ്, കണ്‍സ്യൂമര്‍ ഫെഡ്, കാപക്സ്, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളിലെല്ലാം നൂറുകണക്കിന് ഒഴിവുകളില്‍ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുകയായിരുന്നു.
യോഗ്യതാ പരീക്ഷയോ മാനദണ്ഡങ്ങളോ ഇല്ലാതെ ആയിരക്കണക്കിന് നിയമനങ്ങളാണ് ഇക്കാലയളവില്‍ ഈ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ളത്. ആദ്യം താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നല്‍കുകയും പിന്നീട് ഇടപാട് ഉറപ്പിച്ച് സ്ഥിരപ്പെടുത്തി നല്‍കുകയും ചെയ്യുന്നതാണ് രീതി. രാഷ്ട്രീയ സ്വാധീനമോ പണമോ മാത്രമാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിനുള്ള യോഗ്യത എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
96 മുതല്‍ ഈ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിരുന്നുവെങ്കില്‍ യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമായിരുന്നു. ഒഴിവുകള്‍ വരുന്ന മുറക്ക് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹകരണ അപ്പക്സ് സ്ഥാപനങ്ങളോട് സ്പഷല് റൂള്‍സ് ഉണ്ടാക്കാനും 96ല്‍ തന്നെ സഹകരണ രജിസ്ട്രാര്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശവും സ്ഥാപനങ്ങള്‍ കണ്ട ഭാവം നടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: