മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നു. കസ്റ്റംസ് അസി.കമ്മിഷണര്‍ ഉള്‍പ്പെടെ നിരവധിപേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിറങ്ങി കഴിഞ്ഞു.
മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥലം മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ കസ്റ്റംസ് ഹാളില്‍ അടുത്തിടെ ജീവനക്കാരന് മോഷണത്തിന് പിടിയിലായതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമെന്നറിയുന്നു. നിലവില്‍ അവധിയിലുള്ള കോഴിക്കോട് മേഖലാ കസ്റ്റംസ് കമ്മിഷണര്‍ തിരിച്ചെത്തുന്നതോടെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
കസ്റ്റംസ് ഹാളില്‍ മോഷണങ്ങള്‍ തുടര്ക്കഥയായിരുന്നുവെന്നാണ് കരിപ്പൂര്‍ പോലീസ് പറയുന്നത്. ശരീര പരിശോധനയ്ക്കായി ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നുപോകാന്‍ ഊരിവെച്ച മാലകള്‍ മിക്കവര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. പരാതികളെത്തുടര്‍ന്ന് പലവട്ടം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിച്ചില്ല.
കസ്റ്റംസ് ഹാളിലെ മൂലകളും ദേഹപരിശോധനാ മുറികളും സിസിടിവി ദൃശ്യങ്ങള്ക്കപ്പുറമാണ്. യാത്രക്കാരെ പരിശോധിക്കാന്‍ ഓഫീസര്‍ റാങ്കിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആരും പോകാറില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു മോഷണത്തിനും പണമീടാക്കാനുമുള്ള സൗകര്യമൊരുക്കാനാണെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: