വന്‍ യന്ത്രങ്ങളുപയോഗിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടക്കുന്ന ശ്രമം കാരണം രാജ്യത്തില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുകയും വിദേശക്കടം കൂടിക്കൊണ്ടിരിക്കുകയുമാണ്. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിദേശക്കടം കാരണം വിദേശനാണയവിനിമയപ്രശനം തലയുയര്‍ത്തി ‘ഉല്‍പ്പാദനം നടത്തൂ അല്ലെങ്കില്‍ നശിക്കൂ’ എന്ന മുദ്രാവാക്യം ‘കയറ്റുമതി നടത്തൂ അല്ലെങ്കില്‍ നശിക്കൂ’ എന്നായി. നമ്മുടെ ഭാവിപദ്ധതികള്‍ കയറ്റുമതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നത് കൊണ്ട് നാം ഉണ്ടാക്കുന്ന സാധനങ്ങളുടെ ഉപഭോഗം നടത്താന്‍പോലും നമുക്ക് സന്ദര്‍ഭമുണ്ടാകുന്നില്ല. ഉദാഹരണത്തിന് പഞ്ചസാരക്ക് സ്വയംപര്യാപ്തമായ കമ്പോളമുണ്ടാക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു. പക്ഷേ വിദേശനാണയത്തിനുവേണ്ടി പഞ്ചസാര വിദേശങ്ങളില്‍ വിലകുറച്ച് വില്‍ക്കാന്‍ നാം നിര്‍ബന്ധിതരായി, അതുകൊണ്ട് അത് രാജ്യത്തിനുള്ളില്‍ കൂടുതല്‍ വിലയ്‌ക്ക് വില്‍ക്കേണ്ടതായി വരുന്നു. നമ്മുടെ കന്നുകാലികള്‍ക്ക് കൊടുക്കാതെ തവിടും പിണ്ണാക്കും നാം വിദേശങ്ങളിലേക്കയക്കുന്നു. പകരം പാല്‍ ടിന്നുകള്‍ ഇറക്കുമതി ചെയ്യുന്നു. സസ്യ എണ്ണകള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രങ്ങള്‍ വരുത്തുന്നു.
ഇന്നു നാം രാജ്യത്തിന്റെ പുരോഗതി കണക്ക് കൂട്ടുന്നത് യന്ത്രങ്ങളുടെ എണ്ണമനുസരിച്ചാണ്. ഒരു മാന്യന്‍ അമേരിക്കയുമായി താരതമ്യപ്പെടുത്തി ഭാരതത്തിന്റെ പിന്നാക്കാവസ്ഥയിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഉരുക്കിന്റെ ഉപഭോഗത്തെ മാനദണ്ഡമായി അവതരിപ്പിക്കുകയുണ്ടായി. നാം സര്‍വ്വശക്തിയുമുപയോഗിച്ച് അമേരിക്കയ്‌ക്കൊപ്പമെത്തണമെന്നദ്ദേഹം ആഹ്വാനം ചെയ്തു. പക്ഷെ ഇപ്പോള്‍ പ്ലാസ്റ്റിക് യുഗം ആരംഭിച്ചിരിക്കയാണെന്ന സംഗതി അദ്ദേഹം വിസ്മരിച്ചുപോയി. നാം അഞ്ചോ പത്തോ ഉരുക്കിന്റെ ഉല്‍പ്പാദനത്തില്‍ അമേരിക്കക്ക് തുല്യമായിത്തന്നെയും അപ്പോഴേക്കും സാമ്പത്തിക പുരോഗതിയുടെ മാനദണ്ഡം പ്ലാസ്റ്റിക്കിന്റെ ഉപയോഗമായിത്തീരുകയും നാം പിന്നേയും പിന്നിലായിപ്പോകുകയും ചെയ്യും. അതുകൊണ്ട് നാം ജീവിതനിലവാരം യാഥാര്‍ത്ഥ്യബോധത്തോടെ നിശ്ചയിക്കണം.
ഇതേക്കുറിച്ച് ചിന്തിച്ചശേഷമായിരിക്കണം നാം ഉല്‍പ്പാദനോപകരണങ്ങളെ സംബന്ധിച്ച് നിശ്ചയിക്കേണ്ടത്. കൂടുതലാളുകളെ ഉപയോഗിക്കേണ്ട ചെറുകിട കുടില്‍ വ്യവസായങ്ങള്‍ സ്വീകരിക്കയാണെങ്കില്‍ കുറച്ചു മൂലധനവും ചെറുകിടയന്ത്രങ്ങളും മാത്രമേ വേണ്ടിവരികയുള്ളൂ. ഇതുകൊണ്ട് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഭാരം കുറയും. വിദേശക്കടം വാങ്ങേണ്ടതായി വരില്ല, രാജ്യം യഥാര്‍ത്ഥ പുരോഗതിയെ പ്രാപിക്കും. ജനാധിപത്യത്തിന്റെ അടിസ്ഥാനം ഉറയ്‌ക്കുകയും ചെയ്യും.
















