ഹിന്ദുവിന്റെ സംഘടനാകാഴ്ചപ്പാട് എന്താണ് എന്ന് പലരും ചോദിക്കാറുണ്ട്. അതിനുത്തരം നമുക്കൊന്ന് പരിശോധിക്കാം.
സംഘടന, നേതാവ്, അണികള്‍ എന്നിവയെക്കുറിച്ച് വേദങ്ങള്‍ക്കൊരു കാഴ്ചപ്പാടുണ്ട്. വേദങ്ങളില്‍ വരച്ചിട്ട വാങ്മയചിത്രം ഹൃദയാവര്‍ജകങ്ങളാണ്. കാരണം സംഘടനയുടെ സ്വഭാവമെന്തായിരിക്കണമെന്ന് എല്ലാ സംഘടനാപ്രവര്‍ത്തകരും അറിയണം. ഓരോ അംഗങ്ങളും എന്തായിരിക്കണമെന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.
നേതാവ് എങ്ങനെ ആയിരിക്കണമെന്നും നേതാവിനെ ഓരോ അണികളും എങ്ങനെ ഉള്‍ക്കൊള്ളണമെന്നും പരിപോഷിപ്പിക്കണമെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രാചീനമായ വൈദികകാഴ്ചപ്പാട് ഈ കാര്യങ്ങളിലേക്ക് എങ്ങനെ വിരല്‍ ചൂണ്ടുന്നുവെന്നത് ആധുനികകാലത്തും പ്രസക്തമാണ്.
‘സംഘടന’ എന്നതിന് സമ്യക്കായി ഘടനയുള്ളതെന്നര്‍ഥം. ഒരു സംഘടന ഉണ്ടാക്കാനും അതിനെ വികസിപ്പിക്കാനും ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. ഓരോ സംഘടനയിലും അണിചേരുവാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഋഗ്വേദത്തില്‍ സംഘടനാസൂക്തമെന്നൊരു സൂക്തം (10.191) തന്നെ കാണുന്നു. അവിടെ കൊത്തിവെച്ചപോലൊരു പ്രയോഗമുണ്ട്. ‘സംസമിദ്യുവസേ’ എന്നാണ് ആ പ്രയോഗം. മനോജ്ഞമാണ് ഈ പ്രയോഗം. ‘യുവസേ’ എന്നാല്‍ യോജിപ്പിക്കുന്നവന്‍ എന്നര്‍ഥം. ‘സംയുവസേ’ എന്നാല്‍ സമ്യക്കായി യോജിപ്പിക്കുന്നവന്‍. ഇനി ‘സംസംയുവസേ’ എന്നാണെങ്കിലോ? സമ്യക്കായി സമ്യക്കായി യോജിപ്പിക്കുന്നവന്‍ എന്നര്‍ഥം. അതായത് വേണ്ടത് വേണ്ടതുപോലെ യോജിപ്പിക്കുന്നവനാണ് ഈ ലോകമെന്ന സംഘടനയുടെ നേതാവായ സര്‍വവ്യാപിയായ പരമേശ്വരന്‍.
അഗ്നിതുല്യനായ ആ പരമേശ്വരനേപ്പോലെയാകണം നമ്മുടെ നേതാക്കളെല്ലാം. ആ നേതാവ് ‘സംസംയുവസേ’ ആകണം. സമ്യക്കായി സമ്യക്കായി എല്ലാറ്റിനേയും യോജിപ്പിക്കാന്‍ കഴിവുള്ളവനാകണമെന്നര്‍ഥം. ഇങ്ങനെ ഒരു നേതാവാകണമെങ്കില്‍ അണികളില്‍ ഓരോരുത്തരുടെയും ഹൃദയത്തില്‍ വ്യാപിച്ചിരിക്കണം അയാളുടെ മേ•കള്‍. അണികളുടെ മനമറിയുന്ന അഗ്നിയാകാന്‍ നേതാവിനും കഴിയണം. നേതാവിനുള്ള രണ്ട് ഗുണങ്ങളെ വേദം ‘വൃഷന്നഗ്നേ’ എന്നാണ് പറഞ്ഞിരിക്കുന്നത്. വൃഷനും അഗ്നിയുമായി ആ നേതാവ് പരിണമിക്കണമെന്നു സാരം. ‘അഗ്നി’ എന്നാല്‍ മുന്‍പേ ഹിതമായിട്ടിരിക്കുന്നവന്‍.
‘വൃഷന്‍’ എന്നാല്‍ പ്രജാവര്‍ഷത്തിന് ഹേതുവായിട്ടിരിക്കുന്നവനെന്നും അര്‍ഥം. അതായത് പ്രജാവര്‍ഷത്തിന് ഹേതുവായി, സര്‍വര്‍ക്കും മുന്‍പേ ഹിതനായിട്ടിരിക്കുന്നവനാണ് നേതാവ്. ‘മുന്‍പേ’ എന്ന പ്രയോഗത്തിന് വലിയ അര്‍ഥമാണ് ഉള്ളത്. ഏതെങ്കിലുമൊരു സംഘടന തുടങ്ങുന്നതിന് മുന്‍പേ തന്നെ തന്റെ സങ്കല്പത്തില്‍ സംഘടന പൂര്‍ണരൂപത്തില്‍ ഉള്ളവനാകുന്നതിനാണ് മുന്‍പേ ഹിതനായതെന്ന് പറഞ്ഞത്. അതിനാണ് ‘അഗ്നി’ എന്ന ശബ്ദം ഉപയോഗിച്ചതും. തന്റെ സങ്കല്പത്തില്‍ പൂര്‍ണമായും സംഘടന ഉള്ള ഒരുവനുമാത്രമേ നേതാവാകാന്‍ യോഗ്യതയുള്ളൂ.
ഈ കാഴചപ്പാടിനെ ശക്തിപ്പെടുത്തുന്ന മറ്റൊരു മന്ത്രശകലംകൂടി വേദത്തിലുണ്ട്. ”സനോ ബന്ധുര്‍ജനിതാ” (യജുര്‍വേദം 32.10) എന്നാണ് വേദവാക്യം. അതായത് സര്‍വരേയും സംഘടനയുടെ ഒരു കുടക്കീഴില്‍ ബന്ധിച്ചവനും സംഘടനയ്‌ക്ക് ജ•മേകിയവനെന്നുമര്‍ഥം. അവനു മാത്രമേ സംഘടനയുടെ അലകും പിടിയും പൂര്‍ണമായും അറിയുകയുള്ളൂ. ആ നേതാവിന്റെ യഥാര്‍ഥ ഗുണമെന്താണ് എന്നാണെങ്കില്‍ വേദം പറയുന്ന ഉത്തരം കേള്‍ക്കുക: ”ധാമാനി വേദ ഭുവനാനി വിശ്വാ” (യജുര്‍വേദം 32.10). അതായത് വിശ്വാഭുവനാനി = സമ്പൂര്‍ണ പ്രപഞ്ചത്തേയും, ധാമാനി = നാമം, ഇടം, ജന്മം ഇവകളെ വേദ = അറിയുന്നു. ഇങ്ങനെ സംഘടനയെന്ന സമ്പൂര്‍ണ പ്രപഞ്ചത്തെയും അറിയുകയും അതില്‍ അംഗങ്ങളാകുന്നവരുടെ പേര്, സ്ഥലം, ജനനം എന്നിവയെ അറിയുന്നവനും മാത്രമേ നേതാവാകാന്‍ യോഗ്യതയുള്ളൂ.
അത്തരത്തിലുള്ള ഒരു നേതാവിനേ സംഘടനയിലെ ഓരോ അംഗങ്ങളേയും കൈപിടിച്ച് നല്ല പന്ഥാവിലൂടെ നയിക്കാനും കഴിയുകയുള്ളൂ. അതറിഞ്ഞാണ് വേദത്തിലെ ഈ വിഖ്യാതമന്ത്രം നാം ഉപാസിക്കേണ്ടത്. കാണുക:
”അഗ്നേ നയ സുപഥാരായേളസ്മാന്‍ വിശ്വാനി ദേവ വയുനാനി വിദ്വാന്. യുയോധ്യസ്മജ്ജഹുരാണമേനോ ഭൂയിഷ്ഠാന്തേ നമളഉക്തിം വിധേമ.” അഗ്നിക്ക് ജ്ഞാനസ്വരൂപനെന്നര്‍ഥം. നേതാവ് സംഘടനയെക്കുറിച്ചും അതിലെ ഓരോ അംഗങ്ങളെക്കുറിച്ചും സംഘടനയുടെ ചലനങ്ങളെക്കുറിച്ചും ജ്ഞാനമുള്ളവനായിരിക്കണം. അതില്‍ ദത്തശ്രദ്ധനായിരിക്കണം. സംഘടനയെക്കുറിച്ച് പരിപൂര്‍ണജ്ഞാനമുള്ള വിദ്വാനായിരിക്കണം നേതാവെന്ന് മുകളില്‍ ഉദ്ധരിച്ച വേദമന്ത്രത്തില്‍ പറയുന്നുമുണ്ട്. ‘വിശ്വാനിവയുനാനി വിദ്വാന്‍’ എന്ന മന്ത്രപ്രയോഗം ഈ കാഴ്ചപ്പാടാണ് വെളിവാക്കുന്നത്. അപ്പോള്‍ ഒരു നേതാവില്‍ വന്നുകൂടാവുന്ന ഏറ്റവും വലിയ ദോഷത്തെ എടുത്തുപറയാനും വേദമന്ത്രം മടിച്ചില്ല. ”ജൂഹുരാണം ഏനഃ” എന്ന പ്രയോഗത്തിലൂടെ കൂടിയ രൂപത്തിലുള്ള പാപരൂപികളായ കര്‍മങ്ങളെ വെടിയാന്‍ നമ്മെ വേദം ഉപദേശിക്കുന്നു. അവയെ ദൂെരയകറ്റാനാണ് (യുയോധി) ഈശ്വരന്റെ ഉപദേശം.
സദാ ജാഗരൂകമല്ലാത്ത നേതാക്കളെയും അണികളെയും ഒന്നുപോലെ ബാധിച്ചേക്കാവുന്ന രോഗമാണ് പാപകര്‍മങ്ങള്‍. ചീത്ത ചിന്തകള്‍ മനസ്സില്‍ കടന്നുവരാതിരിക്കാന്‍ നിരന്തരം നേതാവിന്റെ നല്ല ഗുണങ്ങളെ പാരാട്ടിക്കൊണ്ടിരിക്കണം. തന്റെ മഹത്തരമായ നിലപാടുകളെ അണികള്‍ വാഴ്‌ത്തുമ്പോള്‍, നീചമായ കര്‍മങ്ങളിലേക്ക് അധഃപതിക്കാന്‍ ഒരു നേതാവും ഇഷ്ടപ്പെടില്ല. മാത്രമല്ല, ആ വാഴ്‌ത്തലിലൂടെ നേതാവിന്റെയും സംഘടനയുടെയും അതിലെ ഓരോ അംഗങ്ങളുടെയും ആത്മവിശ്വാസവും കെട്ടുറപ്പും പതി•ടങ്ങ് വികസിക്കുകയും ചെയ്യും. അതിനാല്‍ വേദം ”ഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ” എന്നു പറഞ്ഞു. അതായത് അണികള്‍ നാനാവിധത്തിലുള്ള സ്തുതികളും പ്രാര്‍ത്ഥനകളും ഉപാസനകളും വിനയപൂര്‍വം ചെയ്തുകൊണ്ടിരിക്കട്ടെ എന്നര്‍ഥം.
ഇതാണ് നേതാക്കന്മാരുടെ ഗുണഗണങ്ങളെ വാഴ്‌ത്തുന്ന അണികളുടെ ഹൃദയവികാരം. കാരണം, നേതാവിന്റെ ശബ്ദമാണ് നിരന്തരം പുറത്തേക്ക് കേട്ടുകൊണ്ടിരിക്കേണ്ടതന്നര്‍ഥം. ഈയൊരൊറ്റ കാരണം കൊണ്ടാണ് ഋഗ്വേദം ‘ഇളസ്പദേ സമിധ്യസേ’ എന്നു പറഞ്ഞതും. വാണിയുടെ പരമപദത്താല്‍ പ്രകാശമാനമായിത്തീരട്ടെ സംഘടന. സംഘടനയുടെ താല്പര്യങ്ങള്‍ നേതാവിന്റെ വാണിയിലൂടെ പ്രകാശിക്കട്ടെ. അല്ലാതെ അപസ്വരങ്ങള്‍ ഒരിക്കലും സംഘടനയില്‍ ഉണ്ടാകാതിരിക്കട്ടെ. ബഹുസ്വരമല്ല മറിച്ച് ഏകസ്വരമാണ് ‘മുദ്രാ’വാക്യങ്ങളായി ഉയരേണ്ടതെന്നര്‍ഥം.
ആ ‘മുദ്രാ’വാക്യങ്ങളിലൂടെ നേതാവിനും സംഘടനയ്‌ക്കും അണികള്‍ക്കും അഭിവൃദ്ധിയും ഉത്തരോത്തരപുരോഗതിയുമുണ്ടായിത്തീരും. ”സനോ വസൂന്യാ ഭര” എന്ന ഋഗ്വേദ (10.191.1) ഉക്തിയുടെ അര്‍ഥവും അതുതന്നെ. നേതാവും അണികളും അവരുടെ സ്വരവും ഒന്നായിത്തീരേണ്ട ആവശ്യകത ഇവിടെ വേദം ചൂണ്ടിക്കാണിക്കുന്നു.
ഇനി സംഘടനയുടെ വളര്‍ച്ച ഉദ്ദേശിക്കുന്നുവെങ്കില്‍ അതിലെ അണികള്‍ താന്താങ്ങളുടെ ഭാഗം പൂര്‍ണമായും സമര്‍പ്പണഭാവത്തോടെ ചെയ്തുതീര്‍ക്കേണ്ടതുണ്ട്.” ദേവാഭാഗം യഥാ പൂര്‌വേ സംജാനാനാ ഉപാസതേ” (ഋഗ്വേദം 10.191.2) എന്ന് വേദം വിരല്‍ചൂണ്ടുന്നത് ഇക്കാര്യമാണ്. സംഘടനയില്‍ എല്ലാവരും തുല്യരാകുന്നതോടൊപ്പം ഓരോരുത്തര്‍ക്കും അവരുടേതായ ഉത്തരവാദിത്വങ്ങളുമുണ്ട്. വിദ്വാന്മാര്‍ താന്താങ്ങളുടെ കര്‍മ്മങ്ങള്‍ പൂര്‍ണരൂപത്തില്‍ ചെയ്തുതീര്‍ക്കുന്നതുപോലെ നിങ്ങളും ചെയ്താലുമെന്നാണ് മന്ത്രശകലത്തിന് അര്‍ഥം.
അവനവന്റെ കര്‍മങ്ങള്‍ ഓരോരുത്തരും നിര്‍വഹിച്ചാല്‍ മാത്രമേ സംഘടന അഗ്നിയെപ്പോലെ മുന്നോട്ടു കുതിക്കുകയുള്ളൂ. അതല്ലാതെ മറ്റൊരാള്‍ എന്തു ചെയ്യുന്നുവെന്ന് ചിന്തിക്കേണ്ടതില്ലെന്ന് സാരം. സമാനരാണ് സംഘടനയില്‍ എന്നു പറയുമ്പോള്‍ എല്ലാവരും ഒരേ കാര്യത്തില്‍ ഏര്‍പ്പെടണമെന്നല്ല അര്‍ഥം. മറിച്ച് ഒരു പൊതുലക്ഷ്യം വെച്ച് അവരവരുടെ ഭാഗം പൂര്‍ണമായും സമര്‍പ്പണത്തോടെ ചെയ്യുക എന്നതാണ്.
ഇവിടെ ഒരുമിച്ച് പ്രവര്‍ത്തിക്കുക, തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നൊക്കെ പറയുമ്പോള്‍ അവനവന്റെ കര്‍മ്മങ്ങള്‍ എന്ന വ്യത്യസ്ത ഭാവങ്ങളേയും ഉള്‍ക്കൊള്ളാന്‍ ഓരോ സംഘടനാപ്രവര്‍ത്തകനും കഴിയണം. അത്തരത്തിലുള്ള അന്തരീക്ഷത്തിലേ അര്‍ത്ഥപുഷ്ടമായ സംവാദം സംഘടനയില്‍ രൂപപ്പെടുകയുള്ളൂ. അത് പ്രകാശിപ്പിക്കാന്‍ ഋഗ്വേദത്തില്‍ ‘സംവദധ്വം’ (10.191.2) എന്ന വാക്കാണ് ഋഷി ഉപയോഗിച്ചത്. സംവാദമാണ് വിവാദമല്ല സംഘടനയുടെ ശക്തി എന്നു ചുരുക്കം.
വാല്‍ക്കഷ്ണം: കേരളത്തിലെ സര്‍ക്കാര്‍ മുതല്‍ ഏത് ചെറിയ സംഘടനകള്‍ക്കുവരെ ഇത് ബാധകമാണ്.
















