മനുഷ്യസ്ഥിതിയില്‍ മനുഷ്യന് നേരിടേണ്ടിവരുന്ന പരിമിതികളാലാണ് നാം പലവിധ ക്ലേശങ്ങള്‍ അനുഭവിക്കുന്നത് എന്ന് യോഗസൂത്രങ്ങളിലെ സൂചനകളില്‍ കാണാം. ഈ ക്ലേശങ്ങള്‍ കുറച്ച് ജീവിതത്തെപ്പറ്റി ഒരു ഉള്‍ക്കാഴ്ച കിട്ടാനും സ്വാതന്ത്ര്യസാധ്യതകള്‍ ആവിഷ്‌കരിക്കുന്നതിന്റെ സുഖം നേടാനും വേണ്ട പരിശീലനത്തെക്കുറിച്ചാണ് സാധനപാദം എന്ന അധ്യായം.
സാധന പാദത്തിലെ രണ്ടാം സൂത്രം ഇതാണ്: ‘സമാധിഭാവനാര്‍ത്ഥഃ ക്ലേശതനൂകരണാര്‍ത്ഥശ്ച.’ അറിവ് കേന്ദ്രീകരിച്ചിരിക്കുകയാണ് ഓരോ സൂത്രത്തിലും. രണ്ടാം സൂത്രത്തില്‍ മനസ്സിന്റെ ലക്ഷ്യമായ സമാധിയെക്കുറിച്ച് സൂചിപ്പിക്കുന്നു. അപാരസാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു രംഗമാണ് ജീവപരിണാമത്തിലൂടെ മനുഷ്യനില്‍ വിടര്‍ന്നുവന്ന മനസ്സ്. പരിമിതമായ മനസ്സിന്റെ അത്യുദാത്തമായ സാധ്യതയാണ് സമാധി.
കാല-ദേശ-ദ്രവ്യാധിഷ്ഠിതമായ ഈ പ്രപഞ്ചസത്തയുടെ പശ്ചാത്തലത്തിലുള്ള അപരിമേയമായ മഹാപ്രജ്ഞയുമായി സമന്വയത്തില്‍ വന്ന് സ്വതന്ത്രമാകുക-മോക്ഷം ലഭിക്കുക-എന്നതാണ് അങ്ങനെ സാധ്യമാകുന്നത്. സമാധിയുടെ പല ഘട്ടങ്ങളുണ്ട്.
ഈ സ്വാതന്ത്ര്യത്തിലെത്താനായി മനസ്സിന്റെ കോശങ്ങളെ ലഘൂകരിക്കുവാനുള്ള പരിശീലനമാണ് ക്രിയായോഗത്തിലൂടെ സാധ്യമാകുന്നത് എന്നാണ് ഈ സൂത്രത്തില്‍ വ്യക്തമാക്കുന്നത്.
ഇത്തരം ഒരു അപാരമായ പരിശീലനം ദൈനംദിനകാര്യങ്ങളില്‍ വ്യാപൃതരായ സാധാരണക്കാര്‍ക്ക് സാധ്യമോ, സാധിച്ചാലും എന്താണ് പ്രയോജനം എന്നും ഇതൊന്നും സത്യമല്ലെന്ന് ആധുനിക ശാസ്ം്ര പഠിപ്പിക്കുന്നല്ലോ എന്നു സംശയമുണ്ടാകാം.
അറിയാത്തത് തിരക്കിപ്പോകുകയാണ് എല്ലാ ശാസ്ത്രങ്ങളുടെയും ലക്ഷ്യം. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനുഷ്യമനസ്സിന് സാധ്യവുമല്ല. സാധാരണ മനസ്സിന്റെ കാര്യമല്ല സൂചിപ്പിക്കുന്നത്. മനുഷ്യമനസ്സ് എന്ന പ്രതിഭാസത്തിന്റെ ആത്യന്തിക സ്വഭാവത്തെക്കുറിച്ചാണ് പറയുന്നത്. എന്തൊക്കെ തടസ്സങ്ങളുണ്ടായാലും മനസ്സ് സ്വന്തം രഹസ്യത്തെ അന്വേഷിച്ചുകൊണ്ടേയിരിക്കും.
അനേകായിരം വര്‍ഷം മുന്‍പ് മനുഷ്യമസ്തിഷ്‌കം രൂപംപ്രാപിച്ചതോടുകൂടിത്തന്നെ ഈ ത്വരയും ആവിര്‍ഭവിച്ചുവെന്നും കാലഘട്ടങ്ങള്‍ക്കതീതമായി എപ്പോള്‍ വേണമെങ്കിലും ആ ഘടനയെ സജീവമാക്കി ആഴത്തിലുള്ള അറിവുനേടാന്‍ മനുഷ്യനു കഴിയുമെന്നുമാണ് ഇന്ന് ചില ന്യൂറോസയന്റിസ്റ്റുകള്‍ പറയുന്നത്.
അങ്ങനെ മസ്തിഷ്‌കത്തെയും മനസ്സിനെയും സജീവമാക്കിയവരാണ് യോഗസൂത്രങ്ങളും മറ്റും പ്രകാശിപ്പിച്ചത്. അവര്‍ക്ക് മനസ്സിന്റെ ആഴങ്ങളിലേക്കും സാധ്യതകളിലേക്കും കടന്നുചെല്ലാന്‍ യോഗപരിശീലനമാര്‍ഗങ്ങളിലൂടെ സാധ്യമായി. സാധനപാദത്തിലേക്ക് കടന്നുചെല്ലുന്നതിന് മുന്‍പ് ഇന്നുള്ള അന്വേഷണ പശ്ചാത്തലത്തെ വിശദമായി അവലോകനം ചെയ്യുന്നത് സഹായകമാകും.
യുക്തിയെ തികച്ചും അവലംബിച്ചുകൊണ്ടുള്ള ആധുനികശാസ്ത്രസമീപനം ആരംഭിച്ചത് 15-ാം ശതകത്തോടെയാണല്ലൊ. ഈ സ്വതന്ത്രചിന്ത അന്വേഷണത്തിന് ഉന്മേഷകരമായ ഒരു വഴിതുറന്നു തന്നു. ദ്രവ്യമാണ് നമുക്ക് നേരിട്ട് ബന്ധപ്പെടാവുന്ന അടിസ്ഥാനവസ്തു എന്നത് അംഗീകരിച്ചുകൊണ്ടുള്ളതാണ് ആ സമീപനം. വാതകം മുതല്‍ ഖരവസ്തുവരെയുള്ളവയെല്ലാം കട്ടിയായ പരമാണുക്കളാല്‍ നിര്‍മിതമാണെന്ന അറിവായിരുന്നു ശാസ്ത്രത്തിനുണ്ടായിരുന്നത്. പരമാണുവിന് ഭേദിക്കാനാകാത്ത ഖരവസ്തുവാണെന്ന അടിസ്ഥാനയുക്തിയില്‍ നിന്നാണ് ശാസ്ത്രചിന്ത ആരംഭിച്ചത്.
പരമാണുക്കളുടെ തലത്തില്‍ നടക്കുന്ന സംഘര്‍ഷസ്ഥിതികളില്‍നിന്നും സങ്കീര്‍ണതകളില്‍നിന്നും യാദൃച്ഛികമായി ആവിര്‍ഭവിച്ചവയാണ് ഊര്‍ജരംഗങ്ങളും മനസ്സും എന്ന ഉറച്ച നിഗമനമായിരുന്നു അന്ന് നിലവിലിരുന്നത്. പരമാണു ഊര്‍ജ്ജകണങ്ങളാല്‍ നിര്‍മിതമാണെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും, ഈ ഊര്‍ജ്ജകണങ്ങളെയും ദ്രവ്യത്തിന്റെ തന്നെ സൂക്ഷ്മഘടകങ്ങളായി നമുക്ക് കരുതിക്കൂടെ എന്നു ചോദിക്കാം.
ദ്രവ്യത്തിന്റെ സൂക്ഷ്മഘടകങ്ങള്‍ തന്നെയാണ് ഊര്‍ജകണങ്ങളുമെന്നു പറയാം. അമൂര്‍ത്തമായ ഈ ഊര്‍ജകണങ്ങളാണ് മൂര്‍ത്തമായ പരമാണു സഞ്ചയത്തെ സൃഷ്ടിക്കുന്നത്. കണങ്ങളുടെ സ്വഭാവമാണെങ്കില്‍ മൂര്‍ത്തലോകത്തിന്റെ സ്വഭാവത്തില്‍നിന്നും പല ഘട്ടങ്ങളിലും വളരെ വിചിത്രമാംവിധം വ്യത്യസ്തവും അനിശ്ചിത ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഊര്‍ജകണങ്ങളുടെ എണ്ണത്തില്‍ സംഭവിക്കുന്ന വ്യതിയാനമാണ് വിവിധ മൂലകങ്ങള്‍ ആവിര്‍ഭവിക്കുവാനുള്ള കാരണം. പരമാണുക്കളുടെ ഉള്ളില്‍ നടക്കുന്ന ഈ സ്വയം പ്രവര്‍ത്തനരംഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാക്‌സ് പ്ലാങ്കിനെപ്പോലുള്ള പല പ്രമുഖ ആണവശാസ്ത്രജ്ഞര്‍ ഒരുതരം പ്രജ്ഞയുടെ പ്രവര്‍ത്തനം അവിടെയുണ്ടായിരിക്കാമെന്ന അഭ്യൂഹത്തില്‍ എത്തുകയും ചെയ്യുന്നു.
ആധുനിക ഭൗതികവാദത്തിന്റെ ഉദയം പരമാണു ഒരു കട്ടിവസ്തുവാണെന്ന ശാസ്ത്രവീക്ഷണത്തില്‍ നിന്നായിരുന്നു. അന്ധമായ വസ്തുവിന്റെ ഒരു യാദൃച്ഛിക ഉല്‍പ്പന്നമാണ് മനസ്സ് എന്ന അടിയുറച്ചുപോയ അന്നത്തെ വിശ്വാസത്തില്‍നിന്ന് ഇന്നും ശാസ്ത്രലോകത്തിന്, പ്രത്യേകിച്ചും സാങ്കേതിക വിദ്യാഭ്യാസത്തിന്, വ്യതിചലിച്ചു ചിന്തിക്കുവാന്‍ പ്രയാസംതന്നെയാണ്. ചിന്തയുടെ ഈ തോട് ഭേദിക്കുവാനാകാതെ അതിന്റെ വട്ടവേലിക്കുള്ളില്‍ കിടന്നു കറങ്ങുകയാണ് സാങ്കേതിക ശാസ്ത്ര സമീപനം ഇന്നും.
ശ്രീകാന്ത്
















