തിരുവനന്തപുരം: തികച്ചും നാടകീയമായിരുന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള വിഎം.സുധീരന്റെ രാജി. അനാരോഗ്യത്തെ കൂട്ടുപിടിച്ച്, അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനമെങ്കിലും തെരഞ്ഞെടുത്ത സമയം കൃത്യമായിരുന്നു. യുപിയടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുതലേന്ന്. കോണ്‍ഗ്രസിന് പ്രതീക്ഷയൊന്നും വേണ്ടെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി വരുമ്പോള്‍ ഹൈക്കമാന്‍ഡ് വെറും ലോ കമാന്‍ഡായി മാറും. ഹൈക്കമാന്‍ഡിന്റെ തണലിലും താങ്ങിലും കെപിസിസി അധ്യക്ഷസ്ഥാനത്തെത്തുകയും തുടരുകയും ചെയ്തിരുന്ന സുധീരന് പിടിവള്ളി ഇല്ലാതാകും.
സുധീരനെ വീഴ്‌ത്താന്‍ ഒന്നിക്കാന്‍ വരെ തയ്യാറായ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ അവസരം മുതലാക്കുമെന്നുറപ്പ്. മദ്യനയം,സ്ഥാനാര്‍ത്ഥിനിര്‍ണയം തുടങ്ങിയവിഷയങ്ങളില്‍ പിടിച്ചുനിന്നതുപോലെ ഇനി സാധിക്കില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് സുധീരനുതന്നെ. പിടിച്ചുപുറത്താക്കുന്നതിനുമുന്‍പ് സ്വയം പുറത്താകല്‍. ആദര്‍ശമുഖം വീണുടയാതെ കാക്കാനുമായി.
കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളെയും എതിര്‍പ്പുകളെയും അവഗണിച്ചായിരുന്നു 2014 ഫെബ്രുവരിയില്‍ സുധീരനെ കെപിസിസി അധ്യക്ഷനാക്കിയത്. എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായി നിര്‍ദ്ദേശിച്ച ജി.കാര്‍ത്തികേയനെ ഒഴിവാക്കി സുധീരനെ പ്രസിഡന്റാക്കിയത് ഗ്രൂപ്പുരാഷ്‌ട്രീയത്തിനെതിരായ സന്ദേശം കൂടിയായിരുന്നു. എ.കെ.ആന്റണിയുടെ ആശീര്‍വാദവും രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഉണ്ടായിരുന്നതിനാല്‍ പരസ്യമായ എതിര്‍പ്പ് ഉണ്ടായില്ല. കരുണ എസ്റ്റേറ്റ്, മെത്രാന്‍ കായല്‍, മദ്യനയം തുടങ്ങി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചില നിലപാടുകള്‍ക്കെതിരെ പരസ്യമായി സുധീരന്‍ മുന്നോട്ടുവന്നതോടെ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിച്ചവര്‍ ഏറെ.
എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സുധീരന്‍ നിര്‍വ്വഹിക്കുന്നില്ല, നിലവിലെ രാഷട്രീയ സാഹചര്യത്തോട് പ്രതികരിക്കാനുള്ള സാഹചര്യം പാര്‍ട്ടിയിലില്ല, സ്വിച്ചിട്ടാല്‍ കറങ്ങുന്നതാണ് പാര്‍ട്ടി കമ്മറ്റികളെന്ന ധാരണ വേണ്ട തുടങ്ങിയ പ്രതികരണങ്ങള്‍ വന്നു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കടുത്ത നിലപാടും ആരോപണവിധേയമന്ത്രിമാര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാതിരുന്നതില്‍ ഉറച്ചുനിന്നതും എ-ഐ ഗ്രൂപ്പുകളുടെ പൊതുശത്രുവാക്കി. സുധീരന്‍ തീരുമാനിച്ച സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുകൊണ്ട് മറുപടി കൊടുക്കാനും ഗ്രൂപ്പുനേതാക്കളായ രമേശ് ചെന്നിത്തലയ്‌ക്കും ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞപ്പോള്‍ സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയര്‍ന്നു.
ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ച് നിസ്സഹരണം പ്രഖ്യാപിച്ചു. എന്നിട്ടും സുധീരന്‍ പിടിച്ചുനിന്നത് രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍ കയറിയതിനാലാണ്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആ പിന്തുണ ഇല്ലാതാകും.
സുധീരന്‍ മുക്ത കോണ്‍ഗ്രസ് എന്ന സ്ഥിതിയിലായിരുന്നു കുറേ നാളായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കെ. മുരളീധരനും വി.ഡി. സതീശനുമൊക്കെ നിറഞ്ഞുനിന്നപ്പോള്‍ പ്രസിഡന്റായ സുധീരന്‍ അപ്രസക്തനായി. ഇങ്ങനെ പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവും രാജിക്കു പിന്നിലുണ്ട്.
















