ലഖ്‌നൗ: പതിനേഴാം ഉത്തര്‍പ്രദേശ് നിയമസഭയില്‍ വനിത അംഗങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 38 വനിതകളാണ് ഇക്കുറി നിയമസഭയിലെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയ്‌ക്ക് ശേഷം ആദ്യമായാണ് ഇത്രയും വനിതകള്‍ യുപി നിയമസഭയിലെത്തുന്നത്.
എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുമായി 96 വനിതകളാണ് ഇക്കുറി ജനവിധി തേടിയത്. ഇതില്‍ 43 പേര്‍ ബിജെപിയില്‍ നിന്നുളളവരായിരുന്നു. ഇവരില്‍ 32പേര്‍ വിജയിച്ചു. ബിഎസ്പിയ്‌ക്കും കോണ്‍ഗ്രസിനും രണ്ട് വനിതാ എംഎല്‍എമാര്‍ വീതമാണുളളത്. സമാജ് വാദി പാര്‍ട്ടിയ്‌ക്കും അപ്‌ന ദളിനും ഓരോ പ്രതിനിധികള്‍ വീതമുണ്ട്.
ഉത്തര്‍പ്രദേശിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ 20 വനിതകള്‍ നിയമസഭയിലെത്തിയിരുന്നു. അതിന് ശേഷം സ്ത്രീകളുടെ എണ്ണം അങ്ങോട്ടുമിങ്ങോട്ടുമെല്ലാം മാറി മറിഞ്ഞു. 1991ല്‍ ഇത് പത്തായി കുറഞ്ഞു. 1985ല്‍ 31ഉം 1989ല്‍ 18ഉം വനിതകള്‍ നിയമസഭയിലെത്തി.
2007ല്‍ വെറും മൂന്ന് സ്ത്രീകള്‍ മാത്രമാണ് നിയമസഭയിലെത്തിയത്. 2012ല്‍ ഇത് 35 ആയി. ഇക്കുറി ഇത് വീണ്ടും ഉയര്‍ന്നു. എല്ലാപാര്‍ട്ടികളും ഇക്കുറി വനിതകള്‍ക്ക് വലിയ അവസരം നല്‍കിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബിഎസ്പി 20 പേരെയാണ് ഗോദയിലിറക്കിയത്. കഴിഞ്ഞ തവണ ഇവര്‍ 33 സ്ത്രീകള്‍ക്ക് അവസരം നല്‍കിയിരുന്നു. എസ്പിയില്‍ നിന്ന് ഇക്കുറി 33 വനിതകള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
120 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസാകട്ടെ വെറും 11 സീറ്റുകള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. 2012 തെരഞ്ഞെടുപ്പില്‍ എസ്പിയില്‍ നിന്ന് ജനവിധി തേടിയ 34 വനിതകളില്‍ 22 പേരും വിജയിച്ചു. ബിജെപി മത്സരരംഗത്തിറക്കിയ 43 വനിതകളില്‍ 32 പേരും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.
















