തിരുവനന്തപുരം: കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇനി രണ്ടു ബാങ്കുകള്‍ കൂടി സഹകരിച്ചാല്‍ ജയില്‍മോചനം വേഗം സാധ്യമാകും. ഇതിന് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു ആവശ്യപ്പെട്ട് രാമചന്ദ്രന്റെ ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കി.
അറ്റ്‌ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റുചെയതത്. ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലാണ് അറസ്റ്റിലായതെങ്കിലും വായ്‌പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതില്‍ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെയാണ് 18 മാസത്തെ ജയില്‍വാസത്തിന് ശേഷം അറ്റ്‌ലസ് രാമചന്ദ്രന് പുരത്തേക്കുള്ള വഴിയൊരുങ്ങുന്നത്.
ഒമാനിലെ അറ്റ്‌ലസിന്റെ രണ്ടു ആശുപത്രികള്‍ വിറ്റു ലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യഗഡു നല്‍കി ബാങ്കുകളുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എസി ഗ്രൂപ്പ് ആശുപത്രികളെടുക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. രാമചന്ദ്രന് പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കടങ്ങള്‍ വീട്ടാനാകുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബാങ്കുകള്‍ ഒത്തുതീര്‍പ്പിനു തയ്യാറായത്.
















