പാലക്കാട്: ജില്ലയിലെ ഗോവിന്ദാപുരത്തെ ചക്കിലിയ സമുദായ അംഗങ്ങള്‍ ക്ഷേത്രങ്ങളിൽ കഴിയുന്നത് മദ്യപിക്കുന്നതിന് വേണ്ടിയാണെന്ന് സിപിഎം എംഎല്‍എ കെ.ബാബു. അംബേദ്കര്‍ കോളനിയില്‍ സിപിഎം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ചാണ് ബാബുവിന്റെ ആക്ഷേപം.
ഗോവിന്ദാപുരത്ത ചക്കിലിയ സമുദായങ്ങൾക്ക് കിടന്നുറങ്ങാൻ പറ്റുന്നില്ലെന്നാണ് പറയുന്നത്. ശരിയാണ്, അവർ ക്ഷേത്രങ്ങളിലാണ് ഉറങ്ങുന്നത്. എന്തിനാണ് മദ്യത്തിൽ വെള്ളം ഒഴിച്ച് കഴിക്കാൻ വേണ്ടിയാണിത്. എന്നാൽ, മാദ്ധ്യമങ്ങളാകട്ടെ ഇവരുടെ ചിത്രം എടുത്ത ശേഷം വലിയ കാര്യം പോലെ നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചക്കിലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ചക്കിലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. അതിനുശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തിലാണ് കഴിയുന്നത്. ഈ പശ്ചാത്തലത്തിലാണ് കെ. ബാബുവിന്റെ വിവാദ പരാമര്‍ശം.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ബാബു രംഗത്ത് എത്തി. ഏതെങ്കിലും സമുദായത്തിന് നേരെയായിരുന്നില്ല തന്റെ പരാമര്‍ശം. പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്നവരെ കുറിച്ചാണ് താൻ പറഞ്ഞത്. അംബേദ്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണ്. സി.പി.എം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണ്. പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ. ബാബു ആരോപിച്ചു.
















