മനുഷ്യാവകാശപരമായ സിദ്ധാന്തങ്ങള്‍ക്കും ഒച്ചപ്പാടിനും ഇന്ന് ഒരു പഞ്ഞവുമില്ല. പക്ഷേ ഇന്നത്തെ ശാസ്ത്രസാങ്കേതിക വിദഗ്‌ദ്ധര്‍ ഒരുക്കിവച്ചിരിക്കുന്ന ചില ബട്ടണുകള്‍ മനസ്സിന്റെ സമനിലതെറ്റിയ മനുഷ്യരുടെ വിരല്‍ത്തുമ്പിലെത്തിയാല്‍ പിന്നെ ആരുടെയും ഒരവകാശത്തിനും ഒരു സ്ഥാനവുമില്ല.
ബുദ്ധിക്കോ യുക്തിക്കോ വിപ്ലവാശയങ്ങള്‍ക്കോ എന്തു പ്രസക്തിയാണു പിന്നീടുള്ളത്? രണ്ടു വിരുദ്ധധ്രുവങ്ങളുടെ കൂട്ടായ്‌മയാണ് ഈ സ്ഥിതിയിലേക്ക് മനുഷ്യവര്‍ഗത്തെയൊട്ടാകെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ശാസ്ത്രഭൗതികതയുടെയും മതഭൗതികതയുടെയും കൂട്ടായ്‌മ. വിനാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന മനുഷ്യന് അതിന്റെ അഗാധഗര്‍ത്തത്തിലേക്ക് നിസ്സഹായനായി വീഴുകയല്ലാതൊരു പോംവഴിയും ഇല്ലേ? തീര്‍ച്ചയായും ഉണ്ട്.
ഭൗതികശാസ്ത്രാന്വേഷണത്തില്‍ നിന്ന് ഇന്ന് രൂപംപ്രാപിച്ചുവരുന്ന ഉദാത്തദര്‍ശനങ്ങളുടെയും മതത്തിന്റെ അന്തര്‍ദര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആദ്ധ്യാത്മികതയുടെയും കൂട്ടായ്‌മയ്‌ക്ക് ഈ ദുരന്തത്തില്‍നിന്ന് രക്ഷിച്ച് ഒരു അതീതസംസ്‌കാത്തലേക്ക് മനുഷ്യവര്‍ഗത്തെയാകെ ഉദ്ധരിക്കുവാന്‍ സാധ്യമാകും.
The self -A Biological Introduction to the Bhagavad Gita എന്ന ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രശസ്ത ജീവശാസ്ത്രജ്ഞനും ചിന്തകനുമായ സര്‍ ജൂലിയന്‍ ഹക്സ്ലിയുടെ ഒരു വീക്ഷണത്തെക്കുറിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഞങ്ങള്‍ക്കെഴുതിയ വരികള്‍ സ്മരണയില്‍ വരുന്നു.
ഹക്സ്ലിയുടെ അഭിപ്രായം ഇതാണ്:
”ഇന്നത്തെ അറിവിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, മനുഷ്യന്റെ ഏറ്റവും സമഗ്രമായ ലക്ഷ്യം നിലനില്‍പ്പോ വംശവര്‍ധനയോ ഘടനാപരമായ സങ്കീര്‍ണതയാര്‍ജിക്കുകയോ സാഹചര്യങ്ങളുടെമേല്‍ ഉള്ള നിയന്ത്രണം വര്‍ധിപ്പിക്കുകയോ ഇവയൊന്നുമല്ല. മനുഷ്യവര്‍ഗമെന്ന നിലയില്‍ വ്യക്തിപരമായും സാമൂഹികമായും ഉള്ള ഉദാത്ത സാധ്യതകളുടെ ആവിഷ്‌ക്കാരമെന്ന സാഫല്യമാണ് സുപ്രധാനം.
ഇതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്ന കാര്യം അംഗീകരിക്കപ്പെടുമ്പോള്‍, മനുഷ്യസ്ഥിതിയില്‍ ഇനി സംഭവിക്കേണ്ടിയിരിക്കുന്ന മാനസിക-സാമൂഹിക പരിണാമത്തിനാവശ്യമായ ഒരു ശാസ്ത്രം-മഹത്തായ മനുഷ്യസാധ്യതകളെക്കുറിച്ചുള്ള പുതിയൊരു ശാസ്ത്രം- ആവിര്‍ഭവിക്കേണ്ടിയിരിക്കുന്നുവെന്ന കാര്യം നമുക്ക് ബോധ്യമാകും.”
ഈ ജീവശാസ്ത്ര ചിന്തകന്റെ ലക്ഷ്യബോധത്തെ പരാമര്‍ശിച്ചുകൊണ്ട് വി.ആര്‍. കൃഷ്ണയ്യര്‍ ഞങ്ങള്‍ക്കെഴുതി: ”ആഴത്തിലുള്ള കാഴ്ചപ്പാടാണ് ജൂലിയന്‍ ഹക്സ്ലിയുടെ അഭിപ്രായം. അത് നടപ്പാക്കുന്നിനായി ആദ്ധ്യാത്മികവീക്ഷണമുള്ള ശാസ്ത്രജ്ഞന്മാര്‍ ഒരു പുതിയ വര്‍ഗം അന്വേകരായിത്തന്നെ മുന്നോട്ടുവന്ന് ഒരു സമഗ്രമായ ജീവിതദര്‍ശനത്തിനു രൂപംനല്‍കേണ്ടിയിരിക്കുന്നു.”
ഇതിനായി മനുഷ്യന്റെ അഹംബോധത്തിന്റെ സ്വഭാവത്തിലേക്കും സാധ്യതകളിലേക്കും അതിനെ വിശാലമാക്കുന്നതില്‍ ധ്യാനത്തിനുള്ള പ്രസക്തിയെക്കുറിച്ചും ഉള്ള അന്വേഷണം സഹായകമാകും.
ഭൗതികജീവിതം
ജീവന്‍ എന്ന പ്രതിഭാസത്തിന്റെ രംഗത്ത് രണ്ട് തരത്തിലുള്ള നീക്കങ്ങള്‍ കാണാം. ഘടനാപരമായ നീക്കമാണ് ഒന്ന്. പ്രോട്ടോപ്ലാസത്തില്‍ ആദ്യമായി സംഭവിച്ച ഒരു തുടിപ്പാണ് ജീവന്റെ തുടക്കം കുറിച്ചതെന്നു പറയാം.
ഇത് സംഭവിച്ചതാകട്ടെ ചില രാസവസ്തുക്കളില്‍ യാദൃച്ഛികമായി വന്നുചേര്‍ന്ന പ്രത്യേക സംയോഗങ്ങളാലാണെന്നു ശാസ്ത്രം പൊതുവെ കരുതുന്നു. പരമാണുവിന്റെ അന്തരാളത്തിലുള്ള സ്വയംചലനങ്ങളുടെ ബാഹ്യവല്‍ക്കരണമല്ലേ ജീവന്‍ എന്ന ചോദ്യവും ഉദിക്കുന്നു.
അങ്ങനെയാണെങ്കില്‍ ജീവന്റെ ഉത്ഭവം തേടിപ്പോകേണ്ടത് ദ്രവ്യതലത്തിലെ രാസപ്രവര്‍ത്തനരംഗങ്ങളിലല്ല, ദ്രവ്യത്തിനും നിദാനമായ ഊര്‍ജസ്ഥിതികളിലേക്കാണെന്ന് കരുതേണ്ടിവരും.
ഘടനാത്മകമായ രൂപീകരണമാണ് ജീവന്റെ പരിണാമത്തില്‍ ആദ്യം സംഭവിച്ചത്. സാഹചര്യങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിലനില്‍പ്പിനായുള്ള ത്വരയുടെ ഫലമായി ജീവജാലങ്ങളില്‍ തികച്ചും ഭൗതികമായി സഭവിച്ച പ്രകൃതിനിര്‍ധാരണമാണ് പരിണാമപരമായ ഈ ഘടനാവികാസത്തിന് കാരണമെന്നാണ് ആധുനികജീവശാസ്ത്രത്തിന്റെ നിഗമനം.
പ്രത്യേക രൂപമില്ലാത്ത ഏകകോശജീവിയായ അമീബ മുതല്‍ മനുഷ്യന്‍വരെയുള്ള ജീവജാലങ്ങള്‍ ആവിര്‍ഭവിച്ചത് ഇങ്ങനെയാണ്.
ഇതിനിടയില്‍ ബഹുകോശജീവികളും വികാസത്തിന്റെ വിവിധ പടികളിലുള്ള ജീവജാലങ്ങളും അവയുടെ അവയവങ്ങളും സിരാകോശങ്ങളും, പ്രത്യേക ഘടനാരീതികളും വിസ്മയനീയമായ മനുഷ്യമസ്തിഷ്‌കവും എല്ലാം രൂപംപൂണ്ടു.
മനസ്സിന്റെ ആവിര്‍ഭാവം
എന്നാല്‍, ഈ ഭൗതികഘടനയുടെ വികാസത്തിലൂടെ മറ്റൊരു പ്രധാന സംഭവം നടന്നു. പ്രകൃതിയുമായി ഏകകോശജീവിയായ അമീബയ്‌ക്കുണ്ടായ പ്രാഥമിക പ്രതികരണത്തില്‍ നിന്നാണ് ക്രമേണ പലതരം ജീവികളിലൂടെ ‘ആദിമഭീകരവനവീധികളിലും നിലാവില്‍ മയങ്ങിയ മരുഭൂമികളിലും’ വിഹരിച്ച ഭീമാകാരികളായ ഡിനോസര്‍ മുതല്‍ കൊച്ച് അണ്ണാരക്കണ്ണന്‍ വരെയുള്ള ജീവികളിലൂടെ നാഡീവ്യൂഹ-മസ്തിഷ്‌ക വ്യവസ്ഥയും അതില്‍ ആവിര്‍ഭവിച്ച മനസ്സെന്ന അന്വേഷണ ജ്ഞാനോപാധിയും രൂപമെടുത്തത്.
ഒന്നരകിലോഗ്രാമോളം മാത്രം ഭാരമുള്ള മനുഷ്യമസ്തിഷ്‌കത്തില്‍ ശക്തമായിത്തീര്‍ന്ന മനസ്സിനു പരിധികളില്ല. വാസ്തവത്തില്‍ പ്രപഞ്ചത്തിന് സ്വയം അറിയാനുള്ള അന്വേഷണത്വര തന്നെയാണ് ഇങ്ങനെ മനുഷ്യനിലൂടെ പ്രകടമാകുന്നത്.
ഇല്ലെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടെന്ന് ആരറിയാനാണ്. ഉള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെയാകുമായിരുന്നു.
സാധാരണഗതിയില്‍ ആര്‍ക്കും ഒരെത്തും പിടിയും കിട്ടാത്ത ഈ പ്രപഞ്ചം വാസ്തവത്തില്‍ എന്താണെന്ന് പ്രപഞ്ചത്തിനുതന്നെ മനുഷ്യനില്‍ക്കൂടി അറിയുവാന്‍ കഴിയുന്നു.
അന്ധമായ ദ്രവ്യത്തിന്റെ ഒരു യാദൃച്ഛിക ഉല്‍പ്പന്നമാണ് മനസ്സ് എന്ന് ഇന്നത്തെ ശാസ്ത്രം അതിനെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കിലും മനുഷ്യാന്വേഷണം ആ തളച്ചുനിന്നു പോകുന്നില്ല. പരിധികളെ അതിലംഘിച്ചുള്ള അന്വേഷണം തുടരുക തന്നെ ചെയ്യുന്നു.
















