ആ ദമ്പതികള്‍ സന്യാസിവര്യന്റെ മുന്നറിയിപ്പുകേട്ട് ആശ്ചര്യപ്പെട്ടു. അവരുടെ ആശ്ചര്യം കണ്ടിട്ട് സന്യാസി വീണ്ടും പറഞ്ഞു എന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. ഭാവിയില്‍ ശ്രീരാമനും, ശ്രീകൃഷ്ണനും ഒപ്പം ഈ കുട്ടിയും ആരാധിക്കപ്പെടും. ഈ കുട്ടി വലുതാകുമ്പോള്‍ അവരുടെ ജീവിതകാലത്തു തന്നെ അവരുടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെടും. അവര്‍ ലോകത്തിന്റെ ദിവ്യമാതാവായി അറിയപ്പെടും.
അവര്‍ സന്യാസി ഇരുന്ന പീഠത്തിലേക്ക് നോക്കിയപ്പോള്‍ പീഠം ശൂന്യമായിരുന്നു. ആ സന്യാസി അപ്രത്യക്ഷനായിരിക്കുന്നു. അവര്‍ ആ സന്യാസിയെ അന്വേഷിക്കാന്‍ വേലക്കാരെയും പരിചയക്കാരെയും അയച്ചുനോക്കി. പക്ഷെ ആര്‍ക്കും അദ്ദേഹത്തിന്റെ ഒരു പൊടിപോലും കാണാന്‍ കഴിഞ്ഞില്ല. വേറാരും ആ സന്യാസിയെ കണ്ടിട്ടുമില്ല. അവര്‍ സ്വയം ഉള്‍പ്രേരണകൊണ്ടു ഒന്നു മനസസ്സിലാക്കി. ഈശ്വരന്‍ തന്നെയാണ് സന്യാസിയായി തങ്ങളെ അനുഗ്രഹിക്കാനും ഈ ദിവ്യസന്ദേശം നല്‍കാനും വന്നത് എന്ന്. ആ സന്യാസിയുടെ പാദങ്ങള്‍ പതിഞ്ഞ സ്ഥലത്തെ പവിത്രമായ ധൂളി എടുത്ത് അവര്‍ ശിരസ്സില്‍ അണിഞ്ഞു.
ആ അനുഗൃഹീത ദമ്പതികള്‍ സന്യാസിയുടെ പ്രവചനം സത്യമാകുവാന്‍ വേണ്ടി അതിയായ താല്പര്യത്തോടെ കാത്തിരുന്നു. ആയിടക്ക് ശ്രീദേവി ഗര്‍ഭിണിയായി. ശ്രീകൃഷ്ണന്റെ ജനനത്തിനു മുമ്പ് ദേവകിക്കുണ്ടായപോലെ ദിവ്യമായ അനുഭവങ്ങള്‍ ആ സമയത്ത് അവര്‍ക്കുണ്ടായി. അവരുടെ ശരീരത്തില്‍ ഒരു പ്രഭ പ്രത്യക്ഷപ്പെട്ടു. അവരുടെ ഹൃദയം മാനവസമൂഹത്തോടുള്ള മാതൃസ്‌നേഹംകൊണ്ട് നിറഞ്ഞു കവിഞ്ഞു. ചില സമയത്ത് ഓംകാരവും മറ്റു ദിവ്യശബ്ദങ്ങളും അവരില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരുന്നു. ആ സമയത്ത് അവരെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും ആനന്ദകരമായ അനുഭവം ഉണ്ടായി. ഈ ശുഭസൂചനകളെല്ലാം ഒരു ദിവ്യമായ അവതാരത്തിന്റെ മുന്നോടിയായിരുന്നു.
കര്‍പ്പൂരത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം കലര്‍ന്ന ഒരു സ്വര്‍ഗ്ഗീയ സുഗന്ധം ശ്രീദേവിയില്‍ നിന്നും പ്രസരിക്കാന്‍ തുടങ്ങി. അവസാനം കാത്തിരുന്ന ആ ശുഭമുഹുര്‍ത്തം എത്തിച്ചേര്‍ന്നു. 1911 മാര്‍ച്ച് 4 ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക് 12.45, അശ്വതി നക്ഷത്രത്തില്‍ സര്‍വ്വഗുണങ്ങളോടും കൂടിയ വിശ്വജനനി മംഗലാപുരത്തു അവതരിച്ചു. ആ കുട്ടിക്കു ചുറ്റും നിന്ന എല്ലാവര്‍ക്കും പരിശുദ്ധമായ ഒരു ആനന്ദം അനുഭവപ്പെട്ടു. പരിസരത്തെ ക്ഷേത്രങ്ങളില്‍ നിന്നും പതിവില്ലാത്ത മണികളുടെ മംഗളദ്ധ്വനി മുഴങ്ങി. അമ്മയുടെ അവതാരത്തിന്റെ വിളംബരംപോലെ തോന്നിച്ചു ആ മണിനാദങ്ങള്‍. സാധാരണ കുട്ടികള്‍ പ്രസവിച്ച ഉടനെ കരയുന്നപ്പോലെ ആ ദിവ്യശിശു കരഞ്ഞില്ല. അതിനു പകരം ആ ചുണ്ടുകളില്‍ ഒരു ശാന്തമായ പുഞ്ചിരി കളിയാടിയിരുന്നു.
ദിവ്യശിശുവിന്റെ ജനനത്തെകുറിച്ച് ആ കുട്ടിയുടെ ദര്‍ശനത്തിന്റെ സന്തോഷം പങ്കുവെയ്‌ക്കാന്‍ പുരുഷന്‍മാരും, സ്ത്രീകളും ആ വീട്ടിലേക്ക് അണമുറിയാതെ പ്രവഹിക്കാന്‍ തുടങ്ങി. ദിവ്യ ശിശു തന്നെ. എല്ലാവരും പറഞ്ഞു. സാധാരണ കുട്ടികള്‍ കൈകാലിട്ടടിച്ചു കരയുന്നതിനു പകരം ആ കുഞ്ഞുമുഖത്ത് എല്ലാവരെയും മോഹിപ്പിക്കുന്ന ഒരു പാല്‍പ്പുഞ്ചിരിയായിരുന്നു.
എന്തൊരു സൗന്ദര്യം. ആ മുഖത്തിനു ചുറ്റും എന്തൊരു പ്രകാശം… എല്ലാവരും അശ്ചര്യത്തോടെ പറഞ്ഞു. മാതാപിതാക്കള്‍ക്കും, തോട്ടടുത്ത ബന്ധുക്കള്‍ക്കും സാക്ഷാല്‍ ദേവി തന്നെയാണ് അവരുടെ ഇടയില്‍ അവരെ അനുഗ്രഹിക്കാന്‍ അവതരിച്ചിരിക്കുന്നത് എന്ന് ബോദ്ധ്യമായി. അവരെല്ലാവരും കണ്ണടച്ചു തല കുനിച്ചു കൈകൂപ്പി നിന്നു. കുഞ്ഞിനെ കാണാന്‍ വന്നവര്‍ക്കൊന്നും അവിടം വിട്ടുപോകാന്‍ മനസ്സുവന്നില്ല. ഒരുതവണ കണ്ടതിന്റെ ആനന്ദവും ശാന്തിയും അടുത്ത തവണ വരുന്നതുവരെ അവരില്‍ നിലനിന്നു. ശ്രീകൃഷ്ണന്റെ ഗോകുലംപോലെയായി മംഗലാപുരത്തെ ഇപ്പോഴത്തെ അവസ്ഥ.
ഗൗഡസാരസ്വത സമ്പ്രദായപ്രകാരം 12-ാം ദിവസം നാമകരണം എല്ലാ ചടങ്ങുകളോടും പൂജകളോടും കൂടി നടത്തപ്പെട്ടു. ആ കുഞ്ഞിന് ‘രമ’ എന്ന് നാമകരണം ചെയ്തു. രമ എന്നാല്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നവള്‍ എന്ന് അര്‍ത്ഥം. ഇവിടെ മനുഷ്യസമൂഹത്തിലെ സ്വന്തം കുട്ടികള്‍ക്ക് സന്തോഷം പ്രദാനം ചെയ്യാന്‍ സാക്ഷാല്‍ ദേവി തന്നെ വന്നിരിക്കുന്നു. ദിവ്യതയുള്ള ഒരു ശിശു ജനിച്ചിട്ടുണ്ടെന്ന് കേട്ട് ഭക്തന്‍മാരും കാണാന്‍ ആഗ്രഹമുള്ളവരും ആ ഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)
(തുടരും)
















