തന്നോളം വലുത് മറ്റൊന്നില്ലെന്നു വിശ്വസിക്കുന്ന സെല്‍ഫിക്കു പിന്നിലെ നാര്‍സിസ്റ്റ് മനശാസ്ത്രത്തിന്റെ കൂടി ബലിയാടാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട ഡോ.ജേക്കബ് തോമസ് എന്നു തോന്നുന്നു. സ്വന്തം മുഖത്തോടു തോന്നുന്ന ആരാധന, അധികാര ആര്‍ത്തി, സ്വേഛാധിപത്യം, അന്യര്‍ ശത്രുവെന്ന തോന്നല്‍ തുടങ്ങിയ അനേകം വിരുദ്ധഭാവങ്ങളുടെ ആസ്തിയായ നാര്‍സിസം തലയ്ക്കു പിടിച്ച് എല്ലായിടത്തുനിന്നും നിശിത വിമര്‍ശനവും വെറുപ്പും ഏറ്റുവാങ്ങി അപമാനിക്കപ്പെട്ടും അവഗണിക്കപ്പെട്ടും ഉയര്‍ന്ന പദവിയില്‍ നിന്നും പടിയിറങ്ങേണ്ടിവന്ന ജേക്കബ് തോമസിനെപ്പോലൊരു ഉദ്യോഗസ്ഥന് അടുത്തകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.
ഒരു പദവിയിലും സ്ഥിരതയില്ലാതെ കാട്ടുകുരങ്ങിന്റെ പോലെ ചാട്ടമായിരുന്നു ജേക്കബ് തോമസിന്. കയ്യിലിരിപ്പാണെന്നു വിമര്‍ശകര്‍ പറയുമ്പോഴും പരിപാടിയിലെ പിടിവാശിയായിരുന്നുവെന്നു അദ്ദേഹത്തിനും പറയാം. ഐപിഎസ്കാരനാണെങ്കിലും പോലീസ് പദവിയിലിരുന്നത്് കുറച്ചുകാലം,കൊച്ചിയില്‍ സിറ്റി പോലീസ് കമ്മീഷണറായി.ഒതുക്കാനും മെരുക്കാനുമാവില്ലെന്ന് അന്നേ മേലേക്കിടയിലുള്ള ഏമാന്മാര്ക്ക് ബോധ്യമായിരുന്നു.അങ്ങനെ ചിലര്‍ക്കു നല്ലപിള്ളയും ചിലര്‍ക്കു മറിച്ചുമായി.അതുകൊണ്ടു തന്നെ എന്നും വിവാദനായകനായിരുന്നു.സ്വയം വിശുദ്ധനാകുമ്പോഴും മറ്റുള്ളവരെ കൂടുതല്‍ തെറ്റുകാരനായി കാണാനായിരുന്നു തത്രപ്പാട്. താനൊരിടത്തും തന്നില്പ്പോലും ഒതുങ്ങില്ലെന്ന്് സ്വയമങ്ങു തീരുമാനിച്ചുറച്ച കഥാപാത്രംപോലെയായി. അങ്ങനെ ഐഎഎസിലും ഐപിഎസിലും മിത്രങ്ങളേക്കാള്‍ കൂടുതല്‍ ശത്രുക്കളായി.
യുഡിഎഫിനും എല്‍ഡിഎഫിനും ആദ്യം മിത്രവും പിന്നീട് ശത്രുവുമായി ജേക്കബ്.യുഡിഎഫാണ് വിജിലന്‍സ് ഡയറക്റ്ററാക്കിയത്. പക്ഷേ ബാര്‍കോഴക്കേസില്‍ ശക്തമായ നിലപാടെടുത്തതോടെ കണ്ണിലെ കരടായി. അതോടെ എല്‍ഡിഎഫ് ടിയാനെ പുകഴ്ത്താന്‍ തുടങ്ങി. സത്യത്തിന്റെ കാവല്‍മാലാഖയായും കുറ്റാളികളുടെ പേടിസ്വപ്നമെന്നുമൊക്കെ മാധ്യമങ്ങളും തട്ടിവിട്ടു. രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച്് നയംമാറ്റമുള്ള വാക്കുകള്‍ നാവില്‍ തത്തിക്കളിക്കാന്‍ തുടങ്ങിയപ്പോള്‍ എല്‍ഡിഎഫിനു പ്രത്യേകം സുഖിച്ചു. എന്നും മാധ്യമങ്ങളില്‍ വാര്‍ത്തയും പടവും വരുന്നതിന്റെ സുഖം വേറെ. അതിന്റെ അസൂയയിലുള്ള ശത്രുത വേറെയും.
പിണറായിയെക്കാളും എല്‍ഡിഎഫിനെക്കാളും എല്ലാം ശരിയാക്കുമെന്നു ആദ്യം പറഞ്ഞത് ജേക്കബാണ്. അധികാരത്തില്‍ വന്നപ്പോള്‍ എല്‍ഡിഎഫും കക്ഷിയെപ്പിടിച്ചു വിജലന്‍സ് ഡയറക്ടറാക്കി. ആരൊക്കെയാണ് ഇനി ശരിയാകുന്നതെന്നതോര്ത്ത് യുഡിഎഫ് നേതാക്കളും ഭയന്നു.അങ്ങനെ കൂട്ടിലടച്ച തത്തയെന്ന പേരും വീണു. അതിനിടയിലാണ് ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ജയരാജന് കേസ്് വന്നത്. സിപിഎം നേതാക്കളുടെ ഉപദേശത്തിനും ആഗ്രഹത്തിനും എതിരെയാണ് ജേക്കബ് നീങ്ങിയത്. ഇതു പ്രശ്നമായി.കൂടുതല്‍ പ്രശ്നമായത് പിണറായിക്കും.തുടര്‍ന്നു വന്നത് യുഡിഎഫിനെക്കാളും എല്‍ഡിഎഫിനു തലവേദന ഉണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.കേരളം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ വെല്ലുവിളിയാണ് സര്‍ക്കാരിനെതിരെ ഐഎഎസുകാര്‍ ഉയര്‍ത്തിയത്.
ഇതിനുകാരണക്കാരന്‍ ഐഎഎസുകാരുമായി ഉടക്കുണ്ടാക്കിയ ജേക്കബ് തോമസായിരുന്നു.ഒപ്പം കോടതിയില്‍നിന്നും നിരന്തരമായി ഇദ്ദേഹത്തിനെതിരെ വന്ന നിശിതമായ പരാമര്‍ശങ്ങള്‍.വിജിലന്‍സ് രാജോ എന്നുവരെ കോടതി ചോദിക്കയുണ്ടായി.പലയിടത്തു നിന്നും വിമര്‍ശനം മുറുകിയപ്പോള്‍ ആ കട്ടിലുകണ്ട് ആരും പനിക്കേണ്ടെന്നാണ് പിണറായി പറഞ്ഞത്.ഒടുക്കം ഒഴിയാബാധയെ ഒഴിപ്പിച്ചതെങ്ങനെയെന്ന് എല്ലാവരും ശേഷം സ്ക്രീനില്‍ എന്നപോലെ കണ്ടു കഴിഞ്ഞു.വിജിലന്‍സ് കൂടില്ലാത്ത തത്തയാകുമോ എന്നതാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: