ബൗദ്ധമതത്തിന്റെ സ്ഥാപകനായ ബുദ്ധഭഗവാനും സനാതനധര്‍മ്മത്തിന്റെ പുനരുദ്ധാരകനായ ആദിശങ്കരനും അസാമാന്യ സംഘാടകരും കൂടി ആയിരുന്നു.
‘എന്റെ ജ്ഞാനോപദേശം നിങ്ങള്‍ ലോകത്തിലെമ്പാടും പോയി പ്രഖ്യാപിക്കുക, പ്രചരിപ്പിക്കുക’ എന്ന് ബുദ്ധന്‍ തന്റെ ശിഷ്യന്മാരോടരുളി. അതേപോലെ ശ്രീശങ്കരന്‍ സന്യാസിമാര്‍ക്കിടയില്‍ ദശനാമിപരമ്പര ഏര്‍പ്പെടുത്തി. അതിന് അദ്ദേഹം വളരെ വളരെ പണിപ്പെട്ടിരിക്കണം. ഒന്നാമത് സന്യാസം ആരോടും വിധേയത്വമില്ലാതെ എത്തിച്ചേരുന്ന ജീവിതമാണ്. രണ്ടാമത് ഓരോരുത്തര്‍ക്കും അവനവന്റെ വെളിപാടാണ് വെളിച്ചം നല്‍കുന്നത് എന്ന അടിസ്ഥാനസങ്കല്‍പ്പമാണ് ഭാരതീയ മഹര്‍ഷിമാര്‍ പണ്ടുമുതലേ പുലര്‍ത്തിപ്പോന്നത്.
ഇതുകൂടാതെ നാടിന്റെ വിശാലത, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ഭാഷകളുടെ ബാഹുല്യം, സഞ്ചാരസൗകര്യങ്ങളുടെ പരിമിതി എന്നിങ്ങനെ ബാഹ്യമായ മറ്റുപലതും. ഈ പശ്ചാത്തലത്തില്‍ സന്യാസിമാര്‍ക്ക് ‘ആത്മനോമോക്ഷാര്‍ത്ഥ’മുള്ള ആദര്‍ശദീക്ഷയുംകൂടി നല്‍കുക എന്ന പ്രവൃത്തി ശ്രീശങ്കരന് എത്രയോ കഠിനമായ ഒന്നായിരുന്നിരിക്കണം. എങ്കിലും അദ്ദേഹം അത് അതിസഫലമായി നിര്‍വഹിച്ചു.
സമാജത്തിന്റെ നന്മയും ക്ഷേമവും മുന്നില്‍ക്കണ്ട് അദ്ദേഹം സന്യാസിമാരെ പത്തായിതിരിച്ച് ഓരോ കൂട്ടര്‍ക്കും ഓരോ കര്‍മക്ഷേത്രം നിര്‍ദ്ദേശിച്ചു. ഇടതടവില്ലാതെ എത്തിച്ചേരുന്ന തീര്‍ത്ഥാടകരെ സഹായിക്കാനും നയിക്കാനും തീര്‍ത്ഥസ്‌നാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടവര്‍, അന്തര്‍യോഗത്തിലും സാധനയിലൂംകൂടി ഉയരാന്‍ വെമ്പുന്നവരെ തുണയ്‌ക്കാന്‍ ആശ്രമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കേണ്ടവര്‍.
നിബിഡമല്ലാത്ത വനം കേന്ദ്രമാക്കേണ്ടവര്‍, ഘോരമായ ആരണ്യം കേന്ദ്രമാക്കേണ്ടവര്‍ മലമ്പ്രദേശം കേന്ദ്രമാക്കേണ്ടവര്‍. സാധാരണ നാട്ടുകാരന് അപ്രാപ്യമായ പര്‍വ്വതപ്രദേശം കേന്ദ്രമാക്കേണ്ടവര്‍, സാഗരത്തിനപ്പുറമുള്ള പ്രദേശങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, പുരങ്ങള്‍ അഥവാ പട്ടണങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, വേദപാഠശാലകള്‍ മുതലായവ കേന്ദ്രമാക്കേണ്ടവര്‍ എന്നിങ്ങനെ സര്‍വാശ്ലേഷിയായി സന്യാസിമാരുടെ പ്രവര്‍ത്തനരംഗം വിഭജിച്ചു. സന്യാസി എത്താത്ത സ്ഥലമില്ലെന്നായി.
അതേസമയം അതത് കര്‍മ്മക്ഷേത്രത്തില്‍ മഠംകെട്ടി അതിനുള്ളില്‍ ചടഞ്ഞുകൂടേണ്ട ആളായിരുന്നില്ല സാക്ഷാല്‍ സന്യാസി. ‘മഠാധിപതിയായിത്തീരുക’ ഒരു ശിക്ഷയായിട്ടുപോലും കരുതിയിരുന്നു. അത് എടുത്തുകാണിക്കുന്ന ഒരു കഥ പണ്ട് ആഗമാനന്ദ സ്വാമികള്‍ പറഞ്ഞുതന്നതോര്‍ക്കുന്നു. ഒരിക്കല്‍ ഒരു സന്യാസി നടന്നുനടന്ന് ഒരു ഗ്രാമത്തിലെത്തി. തനിക്ക് കിട്ടിയ ഭിക്ഷാന്നം മുഴുവന്‍ ഒരു കുടിലില്‍വച്ച് കുളിക്കാന്‍ പോയി.
പുഴയിലാണ് കുളി. കുളി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഒരു നായ കുടിലില്‍ കയറി ഭിക്ഷാന്നം മുഴുവന്‍ കഴിക്കുന്നത് അദ്ദേഹം കണ്ടു. കലശലായ വിശപ്പുമൂലമുണ്ടായ കോപം കാരണം അദ്ദേഹം തന്റെ കൈയിലെ ദണ്ഡുകൊണ്ട് ആ നായയ്‌ക്ക് വച്ചു കൊടുത്തരൊരടി, പാവം അതിന്റെ കാലൊടിഞ്ഞു. അത് ഞൊണ്ടി ഞൊണ്ടി പുറത്തേയ്‌ക്കോടി.
പിന്നത്തെ രംഗം ബ്രഹ്മാവിന്റെ സന്നിധാനമാണ്. നായ ആ ജഗല്‍വിധാതാവിനോട് സങ്കടമുണര്‍ത്തി. അദ്ദേഹം ആ സന്യാസിയെ വിളിച്ചുവരുത്തി വാദം കേട്ടു. അവസാനി വിധി പറഞ്ഞു. ‘ശുനകന്‍ അതിന്റെ സംസാരവും സ്വഭാവവും വിട്ട് ഒന്നുംതന്നെ ചെയ്തിട്ടില്ല. സന്യാസിയായ നീ ചെയ്തു. അതുകൊണ്ട് നീ ശിക്ഷാര്‍ഹന്‍ തന്നെ. നീ അഞ്ചേക്കര്‍ ഭൂമിയുടെ ഉടമസ്ഥനാകും.’ അങ്ങനെ പരിവ്രാജകന്‍ മഠാധിപതിയായി. ഒടുവില്‍ ആധാരക്കെട്ടുമായി കോടതിയും കയറിയിട്ടുണ്ടാകണമെന്ന് തോന്നുന്നു.
(തുടരും)
















