സംസ്ഥാന എഞ്ചിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ബി.ഫാം, ഫാം ഡി എന്നീ ഫാര്‍മസി കോഴ്സുകളിലെ പ്രവേശനത്തിന് ഇക്കുറി എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ ഒന്നാം പേപ്പര്‍ അഭിമുഖീകരിച്ചാല്‍ മതി. മെഡിക്കല്‍, അഗ്രികള്‍ച്ചറല്‍, വെറ്ററിനറി കോഴ്സുകളുടെ പ്രവേശനം ‘നീറ്റ്-യുജി 2017’ റാങ്ക് അടിസ്ഥാനത്തിലാക്കിയതിനെത്തുടര്ന്നാണ് സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷ എഞ്ചിനിയറിങ്ങിനും ഫാര്‍മസിക്കുമായി പരിമിതപ്പെടുത്തേണ്ടിവന്നത്.
പരീക്ഷ
എഞ്ചിനിയറിങ് എന്‍ട്രന്‍സിന് രണ്ടു പേപ്പറുകള്‍. ഒന്നാമത്തെ പേപ്പര്‍ ഏപ്രില്‍ 24 ന് രാവിലെ 10 മുതല്‍ 12.30 വരെ. ഫിസിക്സ്, കെമസ്ട്രി വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. ഈ പേപ്പര്‍ എഞ്ചിനിയറിങ്ങിന് മാത്രമല്ല, ബിഫാം, ഫാം ഡി കോഴ്സുകളിലെ പ്രവേശനത്തിനും ബാധകമാണ്. ഏപ്രില്‍ 25 ന് രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയാണ്. ഫാര്‍മസി കോഴ്സുകള്‍ക്ക് പേപ്പര്‍ രണ്ട് ബാധകമല്ല. പരീക്ഷ പരമാവധി 480 മാര്‍ക്കിലാണ്.
രാവിലെ 9.30 ന് പരീക്ഷാഹാളില്‍ പ്രവേശമുണ്ടാകും. ക്വസ്റ്റ്യന്‍ ബുക്ക്ലെറ്റുകള് 9.55 മുതല്‍ വിതരണം ചെയ്യും. 10 മണി മുതല്‍ സീല്‍ ചെയ്ത ക്വസ്റ്റ്യന്‍ ബുക്ക്ലെറ്റ് പൊട്ടിച്ച് ചോദ്യങ്ങള്‍ മനസ്സിലാക്കി ശരി ഉത്തരം കണ്ടെത്തി ഒഎംആര്‍ ഉത്തരകടലാസില്‍ മാര്‍ക്ക് ചെയ്ത് തുടങ്ങാം. പത്തരമണിക്കുശേഷം വൈകി എത്തുന്നവരെ പ്രവേശിപ്പിക്കില്ല. കൃത്യം പന്ത്രണ്ടര മണിക്ക് പരീക്ഷ അവസാനിപ്പിക്കും. പരീക്ഷാ കേന്ദ്രം അഡ്മിറ്റ് കാര്‍ഡിലുണ്ടാവും.
ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ ഓരോ പേപ്പറിലും 120 ചോദ്യങ്ങളുണ്ടാവും. പരമാവധി 150 മിനിറ്റ് സമയം അനുവദിക്കും. ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങള്‍ വീതം തന്നിരിക്കും. ഇവയില്‍ നിന്നും ഏറ്റവും ശരി ഉത്തരം കണ്ടെത്തണം. ശരി ഉത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്തതില്‍ നിന്നും ഓരോ മാര്‍ക്ക് വീതം കുറയ്ക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സമയബന്ധിതമായി പരീക്ഷ പൂര്‍ത്തിയാക്കണം. ഓരോ പേപ്പറിലും പ്രയാസമുള്ളതും എളുപ്പമുള്ളതുമായ ചോദ്യങ്ങള്‍ ഇടകലര്‍ത്തി വിന്യസിച്ചിരിക്കും. കഠിനമായ ചോദ്യങ്ങളില്‍ കുടുങ്ങി സമയം പാഴാക്കരുത്. ശരിക്കും ഉത്തരം അറിയാവുന്ന ചോദ്യങ്ങള്‍ മാത്രം നേരിട്ട് മുന്നോട്ടുപോവുക. ഇതിലൂടെ ഉത്തര സൂചിക വരുമ്പോള്‍ ലഭിക്കാവുന്ന മാര്‍ക്ക് ഏകദേശം ഉറപ്പിക്കാനാകും. ഇനി ചോദ്യങ്ങളില്‍ തന്നെ പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും ശ്രദ്ധയില്‍പ്പെടുത്താം. ഇതിനുള്ള പ്രതിവിധിയുണ്ടാവും.
യോഗ്യത മാര്‍ക്ക്: എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ഓരോ പേപ്പറിനും മിനിമം 10 മാര്‍ക്ക് നേടണം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്ക് നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ ഓരോ പേപ്പറിലും ചുരുങ്ങിയപക്ഷം ഓരോ ചോദ്യമെങ്കിലും അഭിമുഖീകരിച്ചിരിക്കണം.
ക്വസ്റ്റ്യന്‍ ബുക്ക്ലെറ്റും വെര്ഷന് കോഡും: ക്വസ്റ്റ്യന്‍ ബുക്ക്ലെറ്റ് കിട്ടുമ്പോള്‍ തന്നെ അതിലെ വെര്ഷന് കോഡും അഡ്മിറ്റ് കാര്‍ഡിലെ വെര്ഷന് കോഡും ഒരേപോലെയാണെന്ന് ഉറപ്പ് വരുത്താന്‍ മറക്കരുത്. വ്യത്യസ്തമാണെങ്കില്‍ ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി ശരിയായത് കൈപ്പറ്റണം. പേപ്പര്‍ ഒന്നിന്റെ വെര്ഷന് കോഡുകള്‍ എ1/എ2/എ3/എ4 എന്നിങ്ങനെ നാലുരീതിയാണ്. പേപ്പര്‍ രണ്ടിലെ വെര്ഷന് കോഡുകള്‍ ബി1/ബി2/ബി3/ബി4 എന്നിങ്ങനെയും. പ്രോസ്പെക്ടസില്‍ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി വേണം പരീക്ഷയെ സമീപിക്കേണ്ടത്.
ഒഎംആര്‍ ഉത്തരക്കടലാസ്: സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഒരു തരത്തിലും കേടുപാടുകള്‍ വരുത്തരുത്. അഴുക്ക് പുരളാനോ കീറാനോ പാടില്ല. നീലയോ കറുപ്പോ നിറത്തിലുള്ള ബോള്‍പോയിന്റ് പേനകൊണ്ട് മാത്രമേ ഉത്തരങ്ങള്‍ ഒഎംആര്‍ ഷീറ്റില്‍ മാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. മൂല്യനിര്‍ണയം കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒപ്ടിക്കല്‍ മാര്‍ക്ക് റീഡിങ് സമ്പ്രദായത്തിലാണെന്ന് ഓര്‍ക്കണം. അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുത്.
തയ്യാറെടുപ്പ്: പരീക്ഷയ്ക്ക് മുന്‍പുള്ള ദിനങ്ങളില്‍ ശുഷ്കാന്തിയോടെ തയ്യാറെടുക്കണം. അതില്‍ പ്രധാനം മാതൃകാ/മുന്‍ ചോദ്യ പേപ്പറുകള്‍ ശേഖരിച്ച് സമയബന്ധിതമായി ഉത്തരം കണ്ടെത്തുകയാണ്. എന്‍ട്രന്‍സ് പരീക്ഷയിലെ അധിക ചോദ്യങ്ങളും കണ്‍സെപ്റ്റ് ബേസ്ഡ് അല്ലെങ്കില്‍ ഇന്‍ഡയറക്ട് ആയിരിക്കും. നല്ല സബ്ജക്ട് നോളഡ്ജ് ഉള്ളവര്‍ക്കേ എളുപ്പം ശരി ഉത്തരം കണ്ടെത്താനാകൂ. ചോദ്യപേപ്പറില്‍ ശരിയെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ഒന്നിലധികം ഉത്തരങ്ങള്‍ ചോയിസില്‍ കണ്ടേക്കാം. അത്തരം ചോദ്യങ്ങളില്‍ ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തുന്നതില്‍ ജാഗ്രത വേണം.
മോക്ക്ടെസ്റ്റുകള്‍ പരിചയിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഉയര്‍ന്ന റാങ്ക് ലക്ഷ്യമിടുന്നവര്‍ക്ക് ഇനിയുള്ള ദിനങ്ങള്‍ വിലപ്പെട്ടതാണ്. അത് ശരിയായി വിനിയോഗിക്കുകതന്നെ വേണം. വിജയാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: