പേരാമ്പ്ര: ദേശിയ പാതകള്‍ക്കും സംസ്ഥാന പാതകള്‍ക്കും അഞ്ഞൂറ് മീറ്റര്‍ ചുറ്റളില്‍ മദ്യശാലകള്‍ പാടില്ലന്ന വിധിയെ തുടര്‍ന്ന് കള്ളുഷാപ്പ് ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് മദ്യശാലകള്‍ ഏപ്രില്‍ 1 മുതല്‍ അടച്ചു പൂട്ടിയെങ്കിലും മന്ത്രിയുടെ മണ്ഡലത്തില്‍ അത് ബാധകമാവുന്നില്ല. ഷാപ്പുകള്‍ പൂട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചു കിട്ടിയില്ല. ചില സംസ്ഥാനങ്ങള്‍ സംസ്ഥാന പാതകളെ ജില്ലാ റോഡുകളാക്കി തരംതാഴ്‌ത്തി മദ്യശാലകള്‍ പുന:സ്ഥാപിച്ചു. കേരളത്തില്‍ ബീബറേജിയസ് കോര്‍പ്പറേഷന്റെയും ഉടമസ്ഥതയിലുള്ള വിദേശമദ്യ ഔട്ട് ലറ്റുകള്‍ ദേശീയസംസ്ഥാന പാതകളില്‍ നിന്ന് മാറ്റി ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ പലയിടങ്ങളിലും വന്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന എക്‌സൈസ് മന്ത്രിയുടെ മണ്ഡലമായ പേരാമ്പ്രയില്‍ ഒരു സംസ്ഥാന പാതയുടെ ഓരത്തായ് നാല് കള്ള് ഷാപ്പുകള്‍ ഇപ്പോഴും പതിവുപോലെ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും നിര്‍ദ്ദിഷ്ട വയനാട് ബദല്‍ റോഡുമായ സംസ്ഥാന പാത 54 പടിഞ്ഞാറത്തറ പൂഴിത്തോട് കടിയങ്ങാട് റോഡില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമായ റോഡിന്റെ വശങ്ങളിലാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് ലഭിച്ച അടച്ചു പൂട്ടേണ്ട ഷാപ്പുകളുടെ ലിസ്റ്റില്‍ ഈ നാല് കള്ള് ഷാപ്പുകള്‍ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. വടകര ചുരം ഡിവിഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന റോഡാണിത്. വടകര ഓഫീസില്‍ നിന്ന് അറിയിച്ചത് നിലവില്‍ ഈ പാത സംസ്ഥാന പാത തന്നെയാണെന്നാണ്. ഈ പാതയില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍പ്പെട്ട പന്തിരിക്കര, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പെരുവണ്ണാമൂഴി, ചെമ്പനോട, പൂഴിത്തോട് എന്നിവിടങ്ങളിലാണ് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളിലെ ഷാപ്പുകളും വിദേശമദ്യ ഔട്ട് ലറ്റുകളും അടച്ചു പൂട്ടിയതോടെ ഇവിടങ്ങളിലേക്ക് മദ്യപന്മാരുടെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ ഏറുന്നതോടെ കള്ള് മതിയാവാത്ത അവസ്ഥ ഉണ്ടാവുകയും അത് വ്യാജ കള്ളിന്റെ ഉല്പാദനത്തിലേക്കും വിഷമദ്യ ദുരന്തത്തിലേക്കും ഇടയാക്കും. അതിനിടയില്‍ പേരാമ്പ്ര പട്ടണത്തിലെ അടച്ചു പൂട്ടിയ ബീവറേജിയസ് ഔട്ട് ലറ്റ് ഈ പാതയോരത്ത് പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തേക്ക് മാറ്റാനുള്ള നീക്കവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
















