കോഴിക്കോട്: പാഠപുസ്തകം വിതരണം പൂര്‍ത്തിയായില്ല. പാദവാര്‍ഷിക പരീക്ഷയില്ല; ഒന്നാം ക്ലാസില്‍ സംസ്‌കൃതപഠനം ആരംഭിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി വിദ്യാഭ്യാസവകുപ്പിന്റെ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നു. 2012 ആഗസ്റ്റ് 5ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പിലായത് രണ്ട് വര്‍ഷത്തിനുശേഷം ഈ അധ്യയന വര്‍ഷം മുതലായിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടില്ല.
ഒന്നാം ക്ലാസിലെ സംസ്‌കൃത പഠനത്തിന് ആവശ്യമായ പിരിയേഡുകള്‍ അനുവദിക്കാന്‍ പോലും നടപടികള്‍ ഉണ്ടായില്ല. പാഠപുസ്തകത്തിന്റെ 2000 കോപ്പികള്‍ മാത്രമാണ് അച്ചടിച്ചത്. അധ്യയന വര്‍ഷത്തിന്റെ പകുതി കഴിഞ്ഞിട്ടും മിക്ക വിദ്യാലയങ്ങളിലും പാഠപുസ്തകം എത്താത്ത സ്ഥിതിയാണുള്ളത്. പാഠപുസ്തകത്തിന്റെ ഒരു കോപ്പി സംഘടിപ്പിച്ചാണ് വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നത്. പാഠപുസ്തകങ്ങള്‍ തികയാതെ വന്നപ്പോള്‍ അത് വീണ്ടും അച്ചടിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാറിന് അധികബാധ്യതയൊന്നും വരാത്ത തരത്തിലാണ് പദ്ധതി നടപ്പാക്കിയത്. യുപി സ്‌കൂളിലെ അധ്യാപകരാണ് എല്‍പി വിഭാഗത്തില്‍ ക്ലാസുകള്‍ എടുക്കുന്നത്. അധ്യാപകര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അധ്യാപക പാക്കേജിന്റെ മറവില്‍ ഭാഷാധ്യാപകരെ ക്ലബ്ബ് ചെയ്യുകയും കുട്ടികളില്‍ നേരിയ കുറവുണ്ടായാല്‍പോലും ഭാഷാധ്യാപകര്‍ പുറത്തുപോകേണ്ട അവസ്ഥയും ആണുള്ളതെന്ന് ഭാഷാധ്യാപകര്‍ പറയുന്നു. ഹയര്‍ സെക്കന്ററിയില്‍ നാലു ഭാഷകളിലേതെങ്കിലും തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും നിര്‍ത്തലാക്കി. ഫുള്‍ടൈം ഭാഷാധ്യാപക തസ്തികകള്‍ പാര്‍ട്ട്‌ടൈം ആക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. 30 ലേറെ വര്‍ഷം സര്‍വ്വീസുള്ള അധ്യാപകര്‍ക്ക് പോലും ജോലി സ്ഥിരത ഇല്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ഭാഷാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്‌കൃതപഠനം അട്ടിമറിക്കാനുള്ള വിദ്യാഭ്യാസമന്ത്രിയുടെ നീക്കത്തിനെതിരെ അദ്ധ്യാപക സംഘടനയായ കേരള സംസ്‌കൃത ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു. സപ്തംബര്‍ 27ന് സെക്രട്ടറിയേറ്റു മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. സന്തോഷ്‌കുമാര്‍, ട്രഷറര്‍ സി. സുരേഷ്‌കുമാര്‍, സെക്രട്ടറി, സി.പി. സനല്‍ചന്ദ്രന്‍, സി.പി. സുരേഷ് ബാബു, കെ. രമേശ് നമ്പീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















